Wednesday, March 21, 2007

അഭിമുഖം-ശ്രീശാന്ത്‌


ശ്രീശാന്ത്‌ കേരളത്തിന്റെ പുതിയ മുഖമാണ്‌. ഒരു പക്ഷെ കേരളത്തിലെ ഏറ്റവും വില കൂടിയ 'ബ്രാന്റ്‌ ' ശ്രീ ആയിരിക്കും.ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ വഴികള്‍ വെട്ടാന്‍ ധൈര്യം കാണിക്കുന്ന അഗ്രസ്സീവായ ഫാസ്റ്റ്‌ ബൗളറും.ബ്രെറ്റ്‌ലീയും ഷോയിബ്‌ അക്‌തറും അലന്‍ ഡൊണാള്‍ഡും ബൗള്‍ ചെയ്യുന്നതിനിടെ ബാറ്റ്‌സ്‌മാനു നേരെ രൂക്ഷമായി നോക്കുന്നതും ശകാരം ചൊരിയുന്നതും പിറുപിറുക്കുന്നതും കാണുമ്പോള്‍ നമ്മള്‍ പലതവണ ചോദിച്ചു പോയിട്ടുണ്ട്‌.-നമ്മുടെ ബൗളര്‍മാര്‍ക്ക്‌ എന്തുകൊണ്ട്‌ അതിനു കഴിയുന്നില്ല? കപില്‍ദേവും ജവഗല്‍ ശ്രീനാഥും ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ഓപ്പണിങ്‌ ബൗളര്‍മാര്‍ തീര്‍ത്തും ശാന്തരായിരുന്നു. `അഗ്രസ്സീവ്‌' എന്ന്‌ ഒരു കമന്റേറ്ററും അവരെകുറിച്ച്‌ പറഞ്ഞു കേട്ടിട്ടില്ല. അതിന്‌ ഒരപവാദം മനോജ്‌ പ്രഭാകര്‍ മാത്രമാവും.`പ്ലെയിങ്ങ്‌ ക്രിക്കറ്റ്‌ ഇന്‍ ഓസ്‌ട്രേലിയന്‍ വേ.' - ജയിക്കാന്‍ വേണ്ടി കളിക്കുക എന്ന ഓസ്‌ട്രേലിയന്‍ ശൈലിയുടെ ഭാഗമാണ്‌ ഈ അഗ്രഷന്‍. ആധുനിക ക്രിക്കറ്റില്‍ ബാറ്റ്‌സ്‌മാനുമേല്‍ ബൗളര്‍മാര്‍ക്ക്‌ മാനസിക ആധിപത്യം നേടുന്നതിനുള്ള യുദ്ധതന്ത്രം. ആര്‍ക്കും അങ്ങനെ അഗ്രസ്സീവായി അഭിനയിക്കാനാവില്ല. അത്‌ രക്തത്തിലുണ്ടാവേണ്ടതാണ്‌. നമ്മുടെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക്‌ അത്‌ ഇല്ലാതെ പോവുന്നു പക്ഷേ ശ്രീയില്‍ അതുണ്ട്‌. ബാറ്റ്‌സ്‌മാനെ കീഴടക്കാനും തകര്‍ക്കാനും പോന്ന അഗ്നിയും ഉര്‍ജ്ജവും എന്നും ശ്രീയുടെ ഉള്ളിലുണ്ട്‌. ക്രിക്കറ്റര്‍ എന്ന നിലയില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച്‌, പുതിയ ആയുധങ്ങളെക്കുറിച്ച്‌, ഭാവി പ്രതീക്ഷകളെക്കുറിച്ച്‌ ശ്രീ സംസാരിക്കുന്നു..
ചോദ്യം:ശ്രീശാന്തിനെ ശ്രീശാന്ത്‌ ആക്കിയത്‌ ആരാണ്‌,അച്ഛനോ അമ്മയോ?
ശീശാന്ത്‌:എന്റെ ക്യാരക്ടറിനെ കുറിച്ചാണ്‌ ചോദ്യമെങ്കില്‍, അത്‌ ഞാന്‍ തന്നെ ഉണ്ടാക്കിയെടിത്തതാണ്‌. അച്ഛന്റേയും അമ്മയുടേയും സ്വാധീനം തീര്‍ച്ചയായും ഉണ്ട്‌. എന്നാല്‍ എവിടെയെത്തണം, എന്താവണം എന്നെല്ലാം നേരത്തെ തന്നെ ചിന്തിച്ച്‌ അതിന്‌ വേണ്ടി എന്നെ തന്നെ ഞാന്‍ പാകപ്പെടുത്തിയെടുത്തു. നല്ല പുസ്‌തകങ്ങളും പ്രാര്‍ഥനയും എല്ലാം അതിന്‌ സഹായിച്ചു.
ചോദ്യം:വായനെയെ കുറിച്ച്‌ പറഞ്ഞുവല്ലോ, എന്ത്‌ പുസ്‌തകങ്ങളാണ്‌ സാധാരണ വായിക്കാറ്‌ ?ശീശാന്ത്‌:സ്വയം പ്രചോദനം നല്‍കാനും ജീവിതത്തില്‍ പൊരുതി ജയിക്കാനും തിരിച്ചടികളില്‍ പതറാതെ മുന്നോട്ട്‌ പോവാനും പ്രേരിപ്പിക്കുന്ന പുസ്‌തകങ്ങള്‍. റോബിന്‍ എസ്‌ ശര്‍മ്മയുടെ ' ' എ മോങ്ക്‌ ഹു സോള്‍ഡ്‌ ഹിസ്‌ ഫെരാരി' ഈയിടെ വായിച്ച, എന്നെ ഏറെ സ്വാധീനിച്ച പുസ്‌തകമാണ്‌.
ചോദ്യം:വലിയ താരമായി എന്നു തോന്നാറില്ലേ?
ശീശാന്ത്‌:പ്രശസ്‌തിയുണ്ട്‌, എവിടെ പോയാലും ആളുകള്‍ തിരിച്ചറിയുന്നു. പക്ഷെ, ഒരു താരെത്ത പോലെ ഞാന്‍ ആരോടും പെരുമാറാറില്ല. പുതിയ സാഹചര്യങ്ങളുമായി പെട്ടന്ന്‌ പൊരുത്തപ്പെയാനും മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാനും പരമാവധി ശ്രമിക്കാറുണ്ട്‌.
ചോദ്യം: സന്തോഷം മാത്രമല്ല സമ്മര്‍ദ്ധങ്ങളും ക്രിക്കറ്റ്‌ ശ്രീക്ക്‌ സമ്മാനിക്കുന്നല്ലോ, അപ്പോള്‍ എന്ത്‌ ചെയ്യും
ശ്രീശാന്ത്‌: സമ്മര്‍ദ്ധങ്ങള്‍ കളിയുടെ ഭാഗമാണ്‌. അത്തരം സമ്മര്‍ദ്ധങ്ങള്‍ നമ്മെ വല്ലാതെ ബാധിക്കാതെ നോക്കേണ്ടത്‌ അനിവാര്യവുമാണ്‌. അതി സമ്മര്‍ദ്ധങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ ഞാന്‍ എന്നോട്‌ തന്നെ സംസാരിച്ച്‌ നേക്കും. ആത്മ വിശ്വാസവും ധൈര്യവും നേടാന്‍ അത്‌ കൊണ്ട്‌ കഴിയാറുണ്ട്‌. പിന്നെ മനസ്സില്‍ ഗായത്രി മന്ത്രം ചൊല്ലും. അച്ഛന്‍ പഠിപ്പിച്ച്‌ തന്നതാണത്‌.
ചോദ്യം:മുമ്പൊന്നും ഒരു ഇന്ത്യന്‍ ബൗളര്‍ ഇത്ര അഗ്രസ്സീവായി ഫീല്‍ഡില്‍ പെരുമാറുന്നത്‌ കണ്ടിട്ടില്ല. അത്രത്തോളം അഗ്രസ്സീവാണ്‌ ശ്രീശാന്ത്‌ എന്ന ബൗളര്‍. ഇത്‌ അഭിനയമാണോ, അതോ നൈസര്‍ഗ്ഗികമോ?
ശ്രീശാന്ത്‌:തീര്‍ത്തും നാച്വറലാണ്‌. ചെറുപ്പത്തില്‍ ചേട്ടന്‍മാര്‍ക്കൊപ്പം ടെന്നീസ്‌ബോളുകൊണ്ട്‌ കളിക്കുമ്പോഴും ഞാനിങ്ങനെയാണ്‌. ഒന്നും വെറുതെ കിട്ടില്ല. ഓരോ ഇഞ്ചിലും ഫൈറ്റ്‌ ചെയ്‌തേ നേടാനാവൂ എന്ന്‌ ഞാന്‍ അന്നേ തിരിച്ചറിഞ്ഞിരുന്നു. ക്രിക്കറ്റ്‌ എന്നെ പഠിപ്പിച്ചത്‌ അതാണ്‌. മുമ്പ്‌ ഞാന്‍ എന്തായിരുന്നോ അതുതന്നെ ഇന്നും. ഒരു മാറ്റവുമില്ല.
ചോദ്യം:ഈ അഗ്രഷന്‍ ജീവിതത്തിലും ഉണ്ടോ?
ശ്രീശാന്ത്‌:ഉണ്ടെന്ന്‌ തോന്നുന്നു. ദേഷ്യം വന്നാല്‍ ശരിക്കും ദേഷ്യം വരും. വാശിക്കാരനാണെന്ന്‌ അച്ഛന്‍ പറയുന്നു. ഞാന്‍ മറ്റുള്ളവരെ പെട്ടെന്ന്‌ വിശ്വാസത്തിലെടുക്കും. അവരും അങ്ങനെ ആണെന്ന്‌ പ്രതീക്ഷിക്കും. പക്ഷേ അതിന്‌ യോജിക്കാത്ത വിധം അവര്‍ പെരുമാറുമ്പോള്‍ എനിക്ക്‌ ദേഷ്യം വരും. ചോദ്യം:കലാകാരനാണ്‌, ശ്രീ. ഡാന്‍സ്‌ ചെയ്യും, ചിത്രം വരയ്‌ക്കും, ജാസ്‌ വായിക്കും, പാട്ടു പാടും. കലാകാരന്മാര്‍ വികാരജീവികളാവും. അതാവുമോ ഈ അഗ്രഷന്‌ കാരണം?
ശ്രീശാന്ത്‌:അങ്ങനെ പറയാമോ? അറിയില്ല. ഏതായാലും ഒന്നുറപ്പ്‌, ഞാന്‍ ഗ്രൗണ്ടില്‍ അഭിനയിക്കാറില്ല. ഗ്രൗണ്ടിന്റെ ഇന്നര്‍ സര്‍ക്കിനുള്ളില്‍ എത്തുമ്പോള്‍ ഞാന്‍ പുതിയ മനുഷ്യനാണ്‌. ബാറ്റ്‌സ്‌മാനെ പുറത്താക്കുക എന്ന ഒറ്റ ലക്ഷ്യമേ കാണൂ. എങ്ങനെയാണ്‌ ഈ മാറ്റം എന്ന്‌ എനിക്കറിയില്ല. എന്നാല്‍ ബാറ്റ്‌സ്‌മാനെതിരെ ഒരു ചീത്ത വാക്ക്‌ പോലും ഞാന്‍ പ്രയോഗിക്കാറില്ല.
ചോദ്യം: കഴിഞ്ഞ ലോകകപ്പ്‌ ഫുട്‌ബോളിന്റെ ഫൈനല്‍ കണ്ടിരുന്നോ? സിദാന്‍ മറ്റരാസിയെ തലകൊണ്ടിടിച്ചപ്പോള്‍ എന്ത്‌ തോന്നി. ശ്രീ ആയിരുന്നെങ്കില്‍ അങ്ങിനെ പെരുമാറുമായിരുന്നോ?
ശ്രീശാന്ത്‌:വെസ്റ്റിന്‍സില്‍ കളിക്കുകയായിരുന്നത്‌ കൊണ്ട ്‌ലോകകപ്പിലെ ആദ്യ മത്സരങ്ങള്‍ കാണാനായില്ല. പക്ഷേ ഫൈനല്‍ ഒരു നിമിഷം പോലും വിടാതെ ഇവിടെ കൊച്ചിയില്‍ ഇരുന്നു കണ്ടു. സിദാനാണ്‌ എന്റെ സ്റ്റാര്‍. എനിക്ക്‌ സിദാന്റെ കളി വല്ലാതെ ഇഷ്‌ടപ്പെട്ടു. ആ ഇടിയും (ചിരിക്കുന്നു). പക്ഷേ ഞാനായിരുന്നു ആ അവസ്ഥയിലെങ്കില്‍ ഇടിക്കില്ല. മറ്റരാസി പറഞ്ഞതിന്റെ ഇരട്ടി അങ്ങോട്ട്‌ പറയും. അയാള്‍ എന്നെ ഇടിച്ച്‌ ചുവപ്പു കാര്‍ഡ്‌ വാങ്ങും.
ചോദ്യം:നന്നായി ബ്രേക്ക്‌ ഡാന്‍സ്‌ ചെയ്യുമെന്ന്‌ പറയുന്നു. ഇപ്പോഴുണ്ടോ?ശ്രീശാന്ത്‌:ചെറുപ്പത്തിലേ ബ്രേക്ക്‌ ഡാന്‍സ്‌ പഠിച്ചിരുന്നു. ചില വിവാഹപാര്‍ട്ടികളിലൊക്കെ പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്‌. നജീബ്‌ എന്നൊരു സാറായിരുന്നു എന്റെ ഡാന്‍സ്‌ ഗുരു. ഒന്‍പതും പത്തും ക്ലാസുകളില്‍ പഠിച്ചത്‌ ബ്ലാംഗ്ലൂരിലെ സ്‌കൂളിലാണ്‌. അവിടെ ഞങ്ങള്‍ക്ക്‌ നല്ലൊരു ഡാന്‍സ്‌ ട്രൂപ്പുണ്ടായിരുന്നു. അമിത്‌, ഫഹാദ്‌, വൈശാലി, പൂര്‍ണിമ, ശ്വേത.. ഇങ്ങനെ ഒരു ട്രൂപ്പ്‌. ഉദയ, രാജ്‌, തേജ്‌ തുടങ്ങിയ ടി.വി. ചാനലുകള്‍ സംഘടിപ്പിച്ച ആള്‍ കര്‍ണാടക ഡാന്‍സ്‌ കോമ്പിറ്റേഷനില്‍ ഞങ്ങള്‍ക്ക്‌ ഒന്നാം സ്ഥാനം കിട്ടി. മുംബൈയില്‍ പോയി ബൂഗി, ബൂഗി എന്നൊരു പരിപാടിയില്‍ ഡാന്‍സ്‌ അവതരിപ്പിച്ചു. ജാവദ്‌ ജഫ്രി ആയിരുന്നു അവിടെ ജഡ്‌ജ്‌. ഭരതനാട്യവും മോഹിനിയാട്ടവും മോഡേണും എല്ലാം ചേര്‍ന്ന ഡാന്‍സ്‌ പരിപാടി. ഞാന്‍ ബ്രേക്കും റോക്ക്‌ ആന്റ്‌ റോളും പാര്‍ട്ടി ഡാന്‍സും എല്ലാം മിക്‌സ്‌ ചെയ്‌ത്‌ കളിച്ചു. ആ പരിചയം കൊണ്ട്‌ ഇന്ത്യന്‍ ടീമിന്റെ ആഘോഷങ്ങളിലും ഡാന്‍സ്‌ ചെയ്യാന്‍ കഴിയുന്നു.
ചോദ്യം:അയ്യപ്പനെയും ഗുരുവായൂരപ്പനെയും ആന്റണീസ്‌ പുണ്യവാളനേയും പ്രാര്‍ത്ഥിക്കുന്നു. സര്‍വ്വമത വിശ്വാസിയാണോ?
ശ്രീശാന്ത്‌:ദൈവവിശ്വാസം ചെറുപ്പത്തി ലേ അച്ഛനും അമ്മയും പകര്‍ന്നു തന്നതാണ്‌. പിന്നെ എല്ലാ ദൈവങ്ങളിലും ഞാന്‍ വിശ്വസിക്കുന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പിങ്കു തോമസും ലിജോയും ക്രിസ്‌ത്യാനികളാണ്‌. ഞാന്‍ പഠിച്ച സ്‌കൂളിലെ സിസ്‌റ്റര്‍മാരും എന്നെ സ്വാധീനിച്ചിരുന്നു. ചെറുപ്പത്തില്‍ ചാപ്പലില്‍ പോവും. എല്ലാ ദൈവങ്ങളെയും പ്രാര്‍ഥിക്കാന്‍ ഞാന്‍ ചെറുപ്പത്തിലേ ശീലിച്ചു. എന്റെ ഓരോ കുതിപ്പിനും പിന്നില്‍ ഈ വിശ്വാസമുണ്ട്‌.
ചോദ്യം:ഗായത്രീ മന്ത്രം ചൊല്ലുന്നത്‌ ശീലമല്ലേ?
ശ്രീശാന്ത്‌:ദിവസവും രാത്രിയും രാവിലെയും ചൊല്ലും. ചെറുപ്പത്തില്‍ അച്ഛന്‍ പഠിപ്പിച്ചു തന്നതാണ്‌. ബൗള്‍ ചെയ്യാനുള്ള റണ്ണപ്പിനു മുമ്പും ചൊല്ലാറുണ്ട്‌.
ചോദ്യം:ബൗള്‍ ചെയ്യാന്‍ പോവുമ്പോള്‍ മറ്റെന്തോ പറയുന്നത്‌ കാണാറുണ്ട്‌...ശ്രീശാന്ത്‌:ആത്മവിശ്വാസം കിട്ടാനുള്ള ചില കാര്യങ്ങള്‍. ഒരു തരം സെല്‍ഫ്‌ ടോക്കിങ്‌. റിലാക്‌സ്‌, റിലാക്‌സ്‌, റിലാക്‌സ്‌. അങ്ങനെ മൂന്നു തവണ, പിന്നെ യു ആര്‍ ദ ബെസ്റ്റ്‌, യു കാന്‍ ഡൂ ഇറ്റ്‌, ഗെറ്റ്‌ ഹിം, ഗെറ്റ്‌ ഹിം - ഇങ്ങനെ എല്ലാം പറയും. പിന്നെ ബാറ്റ്‌സ്‌മാനെ നോക്കുമ്പോള്‍ ഒന്ന്‌ ദീര്‍ഘശ്വാസം എടുക്കും. അതോടെ റണ്ണപ്പ്‌ തുടങ്ങാന്‍ തയ്യാറാവും. എല്ലാം ഓരോ ശീലങ്ങള്‍.
ചോദ്യം:തുടര്‍ച്ചയായി രണ്ടു ബൗണ്ടറി ശ്രീയുടെ പന്തില്‍ ബാറ്റ്‌സ്‌മാന്‍ അടിക്കുന്നു. എന്ത്‌ ചെയ്യും?ശ്രീശാന്ത്‌:രണ്ടും മോശം ബോളുകളാണെങ്കില്‍ അടുത്തത്‌ നന്നായി ചെയ്യാന്‍ ശ്രമിക്കും. ഇനി അടി കിട്ടിയത്‌ നല്ല ബോളുകളിലാണെങ്കില്‍ അടുത്തതും നല്ല ബോള്‍ ചെയ്യും. പിന്നെ അങ്ങനെ അവര്‍ അടിക്കുമ്പോള്‍ വിക്കറ്റ്‌ കിട്ടാനുള്ള സാധ്യതയും കൂടുതലാണ്‌. തുടര്‍ച്ചയായി രണ്ട്‌ സിക്‌സര്‍പോയാലും പെട്ടെന്ന്‌ തളരാറില്ല. ടെന്നീസ്‌ ബോളിലാണ്‌ ഞാന്‍ ബൗള്‍ ചെയ്യാന്‍ തുടങ്ങിയത്‌. വിക്കറ്റിനു നേരെയല്ലാതെ രണ്ടു വശത്തേക്കു മാറിയാലും സിക്‌സര്‍ വരും. ഓരോവറില്‍ ആറു സിക്‌സര്‍ അടിപ്പിക്കാതിരിക്കാനായിരുന്നു അന്നു ശ്രമം. ആ ഒരു ധൈര്യം ഇന്നും ഉണ്ട്‌. അവര്‍ അടിച്ചോട്ടെ, ഞാന്‍ വിക്കറ്റെടുക്കും.
ചോദ്യം:വിന്‍ഡീസിനെതിരായ പരമ്പരയില്‍ രണ്ടുതവണ ലാറയുടെ വിക്കറ്റെടുത്തു. ലാറയുമായി ബൗള്‍ ചെയ്യുന്നതിനിടെ ഇടയ്‌ക്കിടെ സംസാരിക്കുന്നതും കണ്ടു. സ്ലെഡ്‌ജിങ്ങ്‌ ആയിരുന്നോ?
ശ്രീശാന്ത്‌:സ്ലെഡ്‌ജ്‌ ചെയ്‌തില്ല. ഒരു ചീത്തവാക്ക്‌ പോലും ഞാന്‍ ഉപയോഗിച്ചില്ല. ബാറ്റ്‌സ്‌മാനെതിരെ മാനസിക ആധിപത്യം നേടാന്‍ ചില പൊടിക്കൈകള്‍. ലാറ അല്ല ആരായാലും ഞാനത്‌ ചെയ്യും. ചെറുപ്പത്തില്‍ ക്ലബ്ബിനുവേണ്ടി കളിക്കുമ്പോഴേ അങ്ങനെ ഒക്കെ ചെയ്‌തിരുന്നു. ഇപ്പോള്‍ ഒരു ബാറ്റ്‌സ്‌മാന്‍ രണ്ടു പന്ത്‌ ബീറ്റായെങ്കില്‍ നമുക്ക്‌ ചോദിക്കാം - ചേട്ടാ എന്താ ചെയ്യുന്നേ, വേറെ എത്ര കുട്ടികളുണ്ട്‌. അവരെ ആരെയെങ്കിലും അയയ്‌ക്ക്‌. അത്‌ പോലെ അന്താരാഷ്‌ട്ര മാച്ചുകളിലും ആവാം അല്‍പ്പം.
ചോദ്യം:ലാറയുമായുള്ള ഇടപെടലുകള്‍ വിശദീകരിക്കാമോ?
ശ്രീശാന്ത്‌:ഞാന്‍ ആദ്യം ലാറക്കെതിരെ ബൗള്‍ ചെയ്‌തത്‌ വണ്‍ഡേയിലാണ്‌. ആദ്യ പന്ത്‌ ഓടി വന്ന്‌ ഒരു ഓഫ്‌സ്‌പിന്നായിരുന്നു. ലാറ അത്‌ ഫ്രണ്ട്‌ ഫൂട്ടില്‍ ഡിഫന്റ്‌ ചെയ്‌തു. ഞാന്‍ `വൗ' എന്നു മാത്രം പറഞ്ഞു.പിന്നെ ഒന്നാം ടെസ്റ്റില്‍ ഒന്നുരണ്ടു തവണ എന്റെ പന്തില്‍ ലാറ എഡ്‌ജ്‌ ചെയ്‌തു. അപ്പോള്‍ ഞാന്‍ പറഞ്ഞു. "I have seen lara, Is it lara, No (ഞാന്‍ ലാറയെ കണ്ടിട്ടുണ്ട്‌. ഇത്‌ ലാറയാണോ, അല്ല) എന്നു മാത്രം പറഞ്ഞു. അടുത്ത പന്ത്‌ ഞാന്‍ കത്തിച്ച്‌ എറിഞ്ഞു. ഒറ്റയടി മിഡ്‌ വിക്കറ്റിനു മുകളിലൂടെ സിക്‌സ്‌. അപ്പോള്‍ ഞാന്‍ പറഞ്ഞു. Wow it is more like lara. (ഇത്‌ ലാറയുടേത്‌ തന്നെ) അപ്പോള്‍ ലാറ എന്നെ നോക്കി ഒന്ന്‌ ചിരിച്ചു. അടുത്ത പന്ത്‌ ഞാന്‍ ജീവിതത്തില്‍ മറക്കില്ല. നല്ല ബോളായിരുന്നു മിഡില്‍ സ്റ്റംപ്‌ ലൈനില്‍ പിച്ച്‌ ചെയ്‌ത്‌ ലാറയുടെ അരയോളം ഉയരത്തില്‍ ഓഫ്‌ സ്റ്റംപിന്റെ ദിശയിലേക്ക്‌ ഉയര്‍ന്നു. നല്ല വേഗതയുള്ള പന്ത്‌. കവേഴ്‌സിന്റെയും മിഡോഫിന്റേയും ഇടയിലൂടെ അത്‌ ബൗണ്ടറിയിലേക്ക്‌ പറത്തി ലാറ. എന്താണ്‌ സംഭവിക്കുന്നത്‌ എന്ന്‌ എനിക്ക്‌ മനസ്സിലാവുന്നതിലും വേഗത്തില്‍. അത്ര മികച്ച, ക്ലാസ്‌ പ്ലെയര്‍ക്കേ അതിനു കഴിയൂ. ആ പന്ത്‌ ഗള്ളി അല്ലെങ്കില്‍ പോയിന്റിലൂടെ പോവാം. എത്ര നല്ല ഷോട്ടടിച്ചാലും പരമാവധി പോയന്റിനും കവേഴ്‌സിനും ഇടയിലൂടാവാം. എന്നാല്‍ ലാറ അത്‌ കളിച്ചത്‌ തീര്‍ച്ചയായും അവിശ്വസനീയമായിരുന്നു. ഞാന്‍ കണ്ട ഏറ്റവും മികച്ച ഷോട്ടുകളില്‍ ഒന്ന്‌. അണ്‍ ബിലീവബിള്‍.
ചോദ്യം:പിന്നെയും ലാറക്ക്‌ ബൗള്‍ ചെയ്‌തല്ലോ.
ശ്രീശാന്ത്‌:രണ്ടാമിന്നിങ്‌സ്‌. ആ ഗ്രൗണ്ടില്‍ ലാറയുടെ അവസാന ഇന്നിങ്‌സ്‌. 400 അടിച്ച ഗ്രൗണ്ടാണ്‌ ഓര്‍ക്കണം. ലാറ ബാറ്റ്‌ ചെയ്യാനിറങ്ങുമ്പോള്‍ തന്നെ ഗ്യാലറിയില്‍നിന്ന്‌ വലിയ വരവേല്‍പ്പ്‌. ഒരു പന്ത്‌ ലാറ ബീറ്റണായപ്പോള്‍ ഞാന്‍ പറഞ്ഞു. "Oh, you are struggling? 'അപ്പോള്‍ എന്നെ ദഹിപ്പിക്കുന്ന മട്ടിലൊന്ന്‌ നോക്കി. വീണ്ടും ബീറ്റണായി. ഞാന്‍ വീണ്ടും പറഞ്ഞു. Can you belive, that king lara is struggling. ലാറ വീണ്ടും ചൂടാവുന്നു. അടുത്ത പന്ത്‌ എഡ്‌ജ്‌ ചെയ്‌ത്‌ പന്ത്‌ ഗള്ളിയിലൂടെ പോവുന്നു. അപ്പോള്‍ ലാറയുടെ മുഖം കാണേണ്ടതായിരുന്നു. അത്ര ചൂടായി ലാറയെ ഞാന്‍ കണ്ടിട്ടില്ല. അടുത്ത ഓവറിന്റെ ആദ്യ ബോളില്‍ ലാറ ഔട്ട്‌.അന്ന്‌ രാത്രി ഒരു പാര്‍ട്ടി. എന്റെ അരികില്‍ വന്നു പറഞ്ഞു. `നി ന്നെ ഇനിയും ഫെയ്‌സ്‌ ചെയ്യാന്‍ കാത്തിരിക്കുകയാണ്‌ ഞാന്‍' അപ്പോള്‍ റൈനയും ഇര്‍ഫാനും കൈഫും എല്ലാം പറഞ്ഞു. നിന്റെ കാര്യം പോക്കാണ്‌. 10 ഓവറില്‍ നൂറ്‌ അടിച്ചെന്നിരിക്കും.അവസാന ടെസ്റ്റില്‍ ഞാന്‍ ലാറക്കെറിഞ്ഞ ആദ്യ പന്തില്‍ ലാറ ശരിക്കും എല്‍.ബി. ആയിരുന്നു. അമ്പയര്‍ പക്ഷേ തന്നില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു. You should be walking (നിങ്ങള്‍ പുറത്ത്‌ പോവേണ്ടതായിരുന്നു.) അപ്പോള്‍ ശരിക്കും ചൂടായി. ണവമ?േ എന്നു ചോദിച്ച്‌ എന്റെ നേരെ നടന്നു വന്നു. ഞാന്‍ മാറിക്കളഞ്ഞു. സത്യത്തില്‍ ബാറ്റ്‌സ്‌മാന്‍ ഇങ്ങനെ ചൂടാവുമ്പോള്‍ ഔട്ട്‌ ആക്കാന്‍ നമുക്ക്‌ അവസരം കിട്ടും. അതാണ്‌ ഞാന്‍ ചെയ്‌തത്‌, ചെയ്യുന്നത്‌. പക്ഷേ ഒരിക്കലും ഇത്‌ ഗ്രൗണ്ടിന്റെ പുറത്തേക്ക്‌ കൊണ്ട്‌ വരില്ല. ഒരു മോശം വാക്ക്‌ ഞാന്‍ ഉപയോഗിക്കില്ല. പാര്‍ട്ടിയില്‍ ഞാന്‍ ലാറക്കൊപ്പം ഡാന്‍സ്‌ ചെയ്‌തു. അടുത്തിടപഴകി. ഒന്നു പറയട്ടെ എത്ര വലിയ ബാറ്റ്‌സ്‌മാനായിട്ടും വളരെ ലളിതമായി പെരുമാറാന്‍ കഴിയുന്ന മനുഷ്യനാണ്‌. ഗ്രേറ്റ്‌ ക്രിക്കറ്റര്‍ ആന്റ്‌ ഗ്രേറ്റ്‌ പേഴ്‌സണ്‍.
ചോദ്യം:ബൗളര്‍ എന്ന നിലയില്‍ ശ്രീയുടെ ഏറ്റവും മികച്ച ആയുധം?
ശ്രീശാന്ത്‌:ഔട്ട്‌സ്വിങ്ങര്‍. ക്രീസിന്റെ ഏറ്റവും അറ്റത്തുനിന്നും സ്റ്റംപിന്‌ അടുത്ത്‌ നിന്നും ബൗള്‍ ചെയ്യുമ്പോഴും ഔട്ട്‌ സ്വിങ്ങറുകള്‍ വരും. പുതിയ പന്തിലും പഴയ പന്തിലും ആഗ്രഹത്തിന്‌ അനുസരിച്ച്‌ ചെയ്യാനാവും. പിന്നെ ഓഫ്‌ കട്ടറുകളും നന്നായി ചെയ്‌ത്‌ തുടങ്ങിയിരിക്കുന്നു. ടിനുചേട്ടന്‍ (ടിനു യോഹന്നാന്‍) ആണ്‌ അത്‌ പഠിപ്പിച്ച്‌ തന്നത്‌.
ചോദ്യം:പുതിയ ഏതെങ്കിലും പന്ത്‌ എറിയാനുള്ള ശ്രമം ഉണ്ടോ?
ശ്രീശാന്ത്‌:ഇന്‍സ്വിങ്ങിങ്‌ യോര്‍ക്കറുകള്‍ എല്ലാവരും നന്നായി ബൗള്‍ ചെയ്യുന്നു. എന്നാല്‍ ഔട്ട്‌സ്വിങ്ങിങ്‌ യോര്‍ക്കറുകള്‍ എറിയാറില്ല. ഞാനതിന്‍മേലുള്ള ശ്രമത്തിലാണ്‌. ഇന്‍സ്വിങ്ങിങ്‌ യോര്‍ക്കറുകള്‍ നമ്മള്‍ എറിയുമ്പോള്‍ അത്‌ മനസ്സിലാക്കി സ്റ്റാന്‍സ്‌ മാറ്റി കളിക്കാന്‍ ബാറ്റ്‌സ്‌മാന്‌ കഴിയും. എന്നാല്‍ ഔട്ട്‌ സ്വിങ്ങിങ്‌ യോര്‍ക്കറുകള്‍ അങ്ങനെ എളുപ്പം തിരിച്ചറിയില്ല. ചെന്നൈ ലീഗില്‍ രണ്ടു തവണ അത്‌ ഞാന്‍ പരീക്ഷിച്ചു നോക്കിയിരുന്നു.
ചോദ്യം:പോരായ്‌മകള്‍ ഉണ്ടോ. അത്‌ എങ്ങനെ പരിഹരിക്കാന്‍ ശ്രമിക്കും?
ശ്രീശാന്ത്‌:കുറേ പോരായ്‌മകള്‍ ഉണ്ട്‌. ഒന്ന്‌ ഇന്‍സ്വിങ്ങറുകള്‍ ആവശ്യാനുസരണം, ആഗ്രഹത്തിനൊത്ത്‌ എറിയാനാവുന്നില്ല. ദൗര്‍ബല്യങ്ങള്‍ മനസ്സിലായാല്‍ഞാന്‍ അതേകുറിച്ച്‌ ധാരാളം ചിന്തിക്കും എന്നിട്ട്‌ അത്‌ പരിഹരിക്കാനുള്ള രീതികള്‍ മനസ്സില്‍ വിഷ്വലൈസ്‌ ചെയ്‌ത്‌ നോക്കും. നന്നായി വിഷ്വലൈസ്‌ ചെയ്‌ത്‌ കഴിഞ്ഞാല്‍ അത്‌ പ്രയോഗത്തില്‍ വരുത്താന്‍ കഴിയും.
ചോദ്യം:മറ്റു ബൗളര്‍മാരെ നോക്കി പഠിക്കാറുണ്ടോ?
ശ്രീശാന്ത്‌:തീര്‍ച്ചയായും ഷോണ്‍ പോളോക്കിനെ നന്നായി നിരീക്ഷിച്ച്‌്‌ പഠിക്കാന്‍ ശ്രമിക്കാറുണ്ട്‌. മഗ്രാത്തിനെ എനിക്ക്‌ ഏറെ ഇഷ്‌ടമാണ്‌. എന്നാല്‍ പോളോക്കിന്റെ ബൗളിങ്ങാണ്‌ കൂടുതല്‍ ഇഷ്‌ടം. എന്നാല്‍ മാതൃകയാക്കാന്‍ ശ്രമിക്കുന്നത്‌ എം.ആര്‍.എഫ്‌. പേസ്‌ ഫൗണ്ടേഷനില്‍ എന്റെ ഗുരുവായ ഡെന്നിസ്‌ ലില്ലിയെ ആണ്‌. ലില്ലിയുടെ ബൗളിങ്ങിന്റെ വീഡിയോ കാണും. അദ്ദേഹത്തിന്റെ അപ്പീല്‍ ക്ലാസിക്ക്‌ ആണ്‌.
ചോദ്യം:കരിയറില്‍ ചില വീഴ്‌ചകള്‍ ഉണ്ടാവാം. അതില്‍നിന്ന്‌ എങ്ങനെ കരകയറുന്നു?
ശ്രീശാന്ത്‌:അതിന്‌ അനന്തന്‍ ചേട്ടനോട്‌ നന്ദി പറയണം. ഒരിക്കല്‍ കേരളത്തിന്റെ രഞ്‌ജി ട്രോഫി ടീമില്‍ നിന്ന്‌ എന്നെ പുറത്താക്കിയിരുന്നു. ആ സമയത്ത്‌ തകര്‍ന്നുപോയ എന്നെ ശരിയായ ഉപദേശങ്ങള്‍ തന്നതും ശരിയായി ചിന്തിക്കാന്‍ പഠിപ്പിച്ചതും അനന്തന്‍ചേട്ടന്‍ (അനന്തപത്മനാഭന്‍) ആണ്‌. അതിനുശേഷം അത്തരം പ്രശ്‌നങ്ങള്‍ എന്നെ ബാധിക്കാറേയില്ല.
ചോദ്യം:വലിയ സ്റ്റാര്‍ ആയി മാറുന്നു. തിരക്കേറുന്നു. സ്വകാര്യനിമിഷങ്ങള്‍ നഷ്‌ടമാവുന്നു. ബുദ്ധിമുട്ടാവില്ലേ?
ശ്രീശാന്ത്‌:ഇല്ല. ഞാനിത്‌ ആസ്വദിക്കുന്നു. എല്ലാവരോടും നന്നായി പെരുമാറാന്‍ ശ്രമിക്കുന്നു. ഇക്കാര്യത്തില്‍ ലാറയെ കണ്ടുപഠിക്കണം. ഇത്ര വലിയ താരമായിട്ടും അദ്ദേഹം ഒരു മടിയുമില്ലാതെ തെരുവിലിറങ്ങി നടക്കും. എല്ലാവരോടും നന്നായി പെരുമാറും. അദ്ദേഹത്തെ പോലെ വലിയ സ്റ്റാര്‍ ഒന്നുമല്ല ഞാന്‍. പക്ഷേ അദ്ദേഹത്തെ മാതൃക ആക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ ഒഴിവുവേളകളില്‍ കൊച്ചിയില്‍ ഷോപ്പിങ്ങിന്‌ ഇറങ്ങും. ഇഷ്‌ടമുള്ളത്‌ വാങ്ങും. ആരും ബുദ്ധിമുട്ടിക്കാറില്ല.
ചോദ്യം:ടീമില്‍ ശ്രീശാന്തിന്‌ നല്ല സ്വീകാര്യതയാണെന്ന്‌ കേട്ടു.
ശ്രീശാന്ത്‌:ചെറുപ്പത്തിലേ സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിലും കൂട്ടുകൂടുന്നതിലും ഞാന്‍ മടിച്ചിരുന്നില്ല. ഇന്ത്യന്‍ ടീമില്‍ റൈന, ധോനി, കൈഫ്‌ എന്നിവരെല്ലാം ഉറ്റ സുഹൃത്തുക്കളാണ്‌. രാഹുല്‍ഭായിപോലും അടുത്ത ബന്ധം പുലര്‍ത്തുന്നു.
ചോദ്യം:ക്യാപ്‌റ്റന്റെ പിന്തുണ?
ശ്രീശാന്ത്‌:വേണ്ടത്രയുണ്ട്‌. അത്‌ ഏറെ നിര്‍ണായകമാണ്‌. വെസ്റ്റീന്‍ഡീസ്‌ പര്യടനം കഴിഞ്ഞ്‌ തിരിച്ചുപോരുമ്പോള്‍ രാഹുല്‍ഭായി പറഞ്ഞു. `ശ്രീ, ഏറെ ദൂരം ഇനിയും മുന്നോട്ടു പോവാന്‍ കഴിയും. കഠിനാധ്വാനം ചെയ്യുക. ടീമിന്റെ വിജയത്തിനായി സ്വയം മെച്ചപ്പെടുത്തുക.' അതിനപ്പുറം ഒരു ക്യാപ്‌റ്റനില്‍ നിന്ന്‌ നമ്മള്‍ക്കെന്താണ്‌ വേണ്ടത്‌.
ചോദ്യം:ശ്രീ രണ്ടു കാലിലും വ്യത്യസ്‌ത വലുപ്പമുള്ള ഷൂ ആണ്‌ ഉപയോഗിക്കുന്നത്‌.
ശ്രീശാന്ത്‌:എന്റെ കാലുകള്‍ നോക്കൂ (കുനിഞ്ഞ്‌ കാലുകള്‍ അടുത്ത്‌ വെച്ച്‌ കാണിച്ചു തന്നു. ഇടത്‌ പാദം അല്‍പം വലുത്‌.) എം.ആര്‍.എഫില്‍ ചെന്നത്‌ മുതല്‍ ഇങ്ങനെ ആണ്‌. വലതുകാലിന്‌ 11 ഇഞ്ചും ഇടത്‌ കാലിന്‌ 12 ഇഞ്ചും സൈസ്‌ ഷൂ ഉപയോഗിക്കുന്നു. ഒരു പെയറിനു പകരം രണ്ടു പെയര്‍ വാങ്ങും. പിന്നെ ബൗളിങ്ങിന്റെ ഫോളോത്രൂവില്‍ ഇടത്‌കാലിന്‌ അല്‍പ്പംകൂടി ബലം കൊടുക്കണം. ഈ പ്രഷര്‍ താങ്ങുന്നതിന്‌ വേണ്ടി ഇടത്‌ ഷൂവില്‍ ഒരു സോള്‍ അധികം ഉപയോഗിക്കും. പലരും ഇടതു ഷൂവിന്റെ മുന്‍ഭാഗം തുരന്ന്‌ ഓട്ടയുണ്ടാക്കും. ഞാനതിന്‌ പകരം ഒരു എക്‌സ്‌ട്രാ സോള്‍ ഉപയോഗിക്കുന്നു. ഇപ്പോള്‍ നൈക്കി പ്രത്യേകം ഷൂ ഡിസൈന്‍ ചെയ്‌ത്‌ തരുന്നു.

1 comment:

Unknown said...

അഭിമുഖം നന്നായി.
ഒരു കാര്യം ചോദിക്കട്ടേ. മാതൃഭൂമി എപ്പോഴും ശ്രീശാന്തിന്റെ പിന്നാലെയുണ്ടല്ലോ. ശ്രീശാന്ത് മാതൃഭൂമിയുടെ ബ്രാന്റ് അംബാസഡര്‍ ആണോ?

ശ്രീശാന്ത് ടീമില്‍ കാലുറപ്പിച്ചു വരുന്നതേയുള്ളൂ. അതിനു മുമ്പേ ജീവചരിത്രവും മറ്റും വേണ്ടിയിരുന്നോ?(രണ്ടു വയസ്സുകാരന്റെ ജീവചരിത്രം പോലെ!). കളിയില്‍ അദ്ദേഹത്തിന്റെ ശ്രദ്ധ അകലാന്‍ ഇതൊക്കെ കാരണമാകും.

ശ്രീശാന്തിന് ഉടനെതന്നെ ലോകകപ്പില്‍ കളിക്കാന്‍ അവസരം ലഭിക്കട്ടേ എന്ന് ആശംസിക്കുന്നു. അഗാര്‍ക്കര്‍ക്ക് നൂറുകളി കളിക്കാന്‍ അവസരം കിട്ടുന്നെങ്കില്‍ ശ്രീശാന്തിന് ഇരുനൂറെങ്കിലും കളിക്കാന്‍ അവസരം കിട്ടണം.

പത്രപ്രവര്‍ത്തകരെല്ലാം ബ്ലോഗിങ്ങിലേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണല്ലോ. നല്ലകാര്യം.