Friday, February 1, 2008

പത്മവിഭൂഷണന്‍ സച്ചിന്‍


രണ്ടു ദശകങ്ങള്‍ക്ക്‌ മുമ്പാണത്‌, സച്ചിന്‍ രമേഷ്‌ തെണ്ടുല്‍ക്കര്‍ എന്ന പതിനഞ്ചുകാരനെ ചേര്‍ത്തുനിര്‍ത്തി അന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്‌റ്റനായിരുന്ന സുനില്‍ മനോഹര്‍ ഗാവസ്‌കര്‍ പറഞ്ഞു " നീ ഇന്ത്യക്ക്‌ വേണ്ടി കളിക്കണം. ഒന്നോ രണ്ടോ വര്‍ഷമല്ല, ദീര്‍ഘ കാലം. എന്റെ റെക്കോര്‍ഡുകള്‍ മുഴുവന്‍ തകര്‍ക്കണം. ടെസ്‌റ്റ്‌ മല്‍സരങ്ങളില്‍ 40 സെഞ്ച്വറിയും 15000 ല്‍ അധികം റണ്‍സും നീ നേടിയില്ലെങ്കില്‍ നിന്നെ ഞാന്‍ ചതച്ചരച്ചു കൊല്ലും. " സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഗാവസ്‌കര്‍ മാത്രമല്ല, പ്രതിഭ മറ്റുപലരും അന്നേ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. പക്ഷെ ഇത്ര കൃത്യമായി സച്ചിന്റെ ടാലന്റ്‌ അളെന്നെടുക്കാന്‍ ഗാവസ്‌കര്‍ക്കേ കഴിഞ്ഞിരുന്നുള്ളൂ. ഗാവസ്‌കറുടെ ഈ വാക്കുകളെ അതിശയോക്തിയായേ മറ്റുള്ളവര്‍ അന്ന്‌ കണ്ടിരുന്നുള്ളൂ. കാരണം ഇത്രയധികം റണ്‍സും സെഞ്ച്വറിയും മനുഷ്യസാധ്യമോയെന്ന്‌ സ്വാഭാവികമായും അവര്‍ ചിന്തിച്ചുപോയി. എന്നാല്‍ ഇന്നിതാ സച്ചിന്‍ ഗാവസ്‌കര്‍ നിശ്ചയിച്ചിരുന്ന ആ ലക്ഷ്യത്തിന്‌ അരികില്‍ എത്തി നില്‍ക്കുന്നു. സെഞ്ച്വറികളുടെ കാര്യത്തില്‍ സച്ചിന്‍ ഈലക്ഷ്യത്തിലും നിന്ന്‌ ഏറെ മുന്നോട്ട്‌ പോവുമെന്നു കരുതണം. " എനിക്ക്‌ ഇപ്പോഴും ക്രിക്കറ്റ്‌ കളിക്കാനുള്ള ആവേശവും ആഗ്രഹവുമുണ്ട്‌. അത്‌ അവസാനിക്കുന്ന വരെ ഞാന്‍ കളിക്കും. രണ്ടോ മൂന്നോ വര്‍ഷം കൂടി ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ തുടരുകയെന്നതാണ്‌ സച്ചിന്റെ ആഗ്രഹമെന്ന്‌ അദ്ദേഹത്തിന്റെ മനമറിയുന്ന സുഹൃത്തുക്കള്‍ സൂചിപ്പിക്കുന്നു. അപ്പോള്‍ പതിനയ്യായിരം റണ്‍സെന്നതും അപ്രാപ്യമല്ലെന്ന്‌ നമുക്ക്‌ കരുതാം. ഗാവസ്‌കര്‍ ആഗ്രഹിച്ചിരുന്നത്‌ പോലെ റണ്‍സിലും സെഞ്ച്വറികളിലുമെല്ലാം സച്ചിന്‍ അദ്ദേഹത്തിന്റെ ഏറെ മുന്നിലെത്തികഴിഞ്ഞിരിക്കുന്നു.ഗാവസ്‌കര്‍ പറയാത്ത, പ്രവചിക്കാത്ത ഒരു കാര്യം കൂടി സ്വാഭാവികമായും ഇവിടെ ചിന്തിച്ചുപോവും. ഏകദിന ക്രിക്കറ്റില്‍ സച്ചിന്‍ എത്ര സെഞ്ച്വറിയും റണ്‍സും നേടിയിരിക്കുന്നു എന്നതാണത്‌. ഈ വരികള്‍ എഴുതുമ്പോള്‍, 15962 റണ്‍സും 41 സെഞ്ച്വറിയുമാണ്‌ സച്ചിന്റെ സമ്പാദ്യം. ടെസ്റ്റിലും ഏകദിനത്തിലും കൂടെ 27744 റണ്‍സും 80 സെഞ്ച്വറിയും. ഇത്‌ കേള്‍ക്കുമ്പോള്‍ ക്രിക്കറ്റിന്റെ ബാലപാഠമറിയുന്ന ഏതൊരാളും പറഞ്ഞുപോവുന്നത്‌ "എന്റമ്മോ " എന്നുമാത്രമാവും. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സു നേടുന്ന ബാറ്റ്‌സ്‌മാന്‍ എന്നൊരു റെക്കോര്‍ഡു മാത്രമേ ഇനി സച്ചിന്‌ നേടാനുള്ളൂ. 11953 റണ്‍സ്‌ നേടിയ ബ്രയാന്‍ ലാറയാണ്‌ ഇപ്പോള്‍ സച്ചിന്‌ മുന്നിലുള്ളത്‌. അതു മറികടക്കാന്‍ സച്ചിന്‌ ഇനി കേവലം 172 റണ്‍സു മതി. ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ്‌ പരമ്പരയില്‍ രണ്ടു സെഞ്ച്വറിയുള്‍പ്പെടെ 493 റണ്‍സെടുത്ത്‌ സച്ചിന്‍ ടോപ്‌സ്‌കോററായി. എത്ര റണ്‍സെടുത്തു എന്നതിലല്ല, ആ റണ്‍സ്‌ നേടിയ രീതിയാണ്‌ ആരാധകരെ ആഹ്ലാദിപ്പിക്കുന്നത്‌. തന്റെ കരിയറിന്‍രെ തുടക്കകാലത്തെ അനുസ്‌മരിപ്പിക്കും വിധം ബൗളര്‍മാര്‍ക്കു മേല്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്താന്‍ സച്ചിന്‌ ഈ പരമ്പരയില്‍ ഉടനീളം കഴിഞ്ഞു. തന്റെ ചെറുപ്പത്തിലെ പോലെ റിഫ്‌ളക്ഷനും ( പന്തിനോട്‌ പ്രതികരിക്കാനുള്ള നൈസര്‍ഗ്ഗികമായി പ്രതികരിക്കാനുള്ള കഴിവ്‌) കാഴ്‌ചശക്തിയും സച്ചിനിപ്പോള്‍ ഇല്ലായിരിക്കും. മുപ്പത്‌ വയസ്സ്‌ പിന്നിട്ട ഏത്‌ ബാറ്റ്‌സ്‌മാനും സംഭവിക്കുന്നതാണിത്‌. പക്ഷെ ഈ പോരായിമകളെ നിരന്തര പരിശീലനവും തന്റെ മികച്ച ബാറ്റിങ്‌ ടെക്‌നിക്കുകളും കൊണ്ടു മറികടക്കാന്‍ സച്ചിനി കഴിയുന്നു. ഏല്ലാത്തിനും അപ്പുറം സച്ചിന്‍ തന്നെ വ്യക്തമാക്കിയപോലെ ക്രിക്കറ്റ്‌ കളിക്കാനുള്ള ആവേശം സച്ചിനില്‍ ഒട്ടും ചോര്‍ന്ന്‌ പോയിട്ടില്ല. തന്റെ കരിയര്‍ കൃത്യമായി പ്ലാന്‍ ചെയ്‌താണ്‌ സച്ചിന്‍ ഓരോ അടിയും മുന്നോട്ടുവെക്കുന്നത്‌. ടെന്നീസ്‌ എല്‍ബോ രോഗബാധിതനായപ്പോള്‍, എന്തെല്ലാം സമ്മര്‍ദ്ധങ്ങള്‍ ഉണ്ടായപ്പോഴും രോഗം പൂര്‍ണമായും ഭേധമാവുന്നത്‌ വരെ കളിയില്‍ നിന്ന്‌ വിട്ടുനില്‍ക്കാനാണ്‌ സച്ചിന്‍ തുനിഞ്ഞത്‌. തല്‍ക്കാലത്തോക്ക്‌ കളിക്കാനുള്ള ഫിറ്റ്‌നസ്സും ശാരീരിക ശേഷിയും നേടുകയല്ല, തന്റെ കരിയര്‍ പരമാവധി മുന്നോട്ടുകൊണ്ടു പോവാന്‍ കഴിയും വിധത്തില്‍ പരിക്കുകളും അസുഖങ്ങളും അപ്പോള്‍ തന്നെ പൂര്‍ണമായും ചികില്‍സിച്ച്‌ ഭേദമാക്കുകായാണ്‌ സച്ചിന്‍ ചെയ്‌തത്‌. ഭാവിയിലേക്ക്‌ കണ്ണുനട്ടുകൊണ്ടുള്ള ഇത്തരം പ്ലാനിങ്ങാണ്‌ സച്ചിന്റെ വിജയരഹസ്യം. തീര്‍ച്ച, ഇനിയും നമ്മുടെ ലിറ്റില്‍ നമ്മളെ ആഹ്ലാദിപ്പിച്ചുകൊണ്ടിരിക്കും.

2 comments:

siva // ശിവ said...

വളരെ നല്ല ലേഖനം....പിന്നെ സച്ചിന്‍ നീണാല്‍ വാഴട്ടെ....

Liju Kuriakose said...

സാഹചര്യത്തിനനുസരിച്ച് കളിക്കാനറിയാവുന്നത് സച്ചിനെ കൂടുതല്‍ കരുത്തനാക്കുന്നു. അല്ലെങ്കില്‍ അതാണ് സച്ചിന്റെ യഥാര്‍ത്ഥ കരുത്ത്. അതുകൊണ്ടാണല്ലോ നമ്മള്‍ അദ്ദേഹത്തെ ലിറ്റില്‍ ജീനിയസ് എന്ന് വിളിക്കുന്നത്.