Monday, February 25, 2008

ധോനിയാണ്‌ താരം


2011ലെ ലോകകപ്പ്‌ , അതാണ്‌ ലക്ഷ്യമെന്ന്‌ ക്യാപ്‌റ്റന്‍ ധോനി പറയുന്നു. ലോകകപ്പ്‌ ജയിക്കാന്‍ പോന്ന ഒരു ടീമിനെ കെട്ടിപ്പടുക്കണം. ശ്രമം ഇപ്പോഴേ തുടങ്ങണം. തികച്ചും അപ്രതീക്ഷിതമായി പ്രഥമ ട്വന്റി- 20 ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ച നായകനാണ്‌ ധോനി. അതുകൊണ്ട്‌ ധോനിയുടെ വാക്കുകള്‍ സെലക്‌റ്റര്‍മാര്‍ക്ക്‌ ചെവികൊള്ളാതിരിക്കാന്‍ കഴിയില്ലായിരുന്നു. ഓസ്‌ട്രേലിയയിലെ സി ബി സീരിസ്‌ ത്രിരാഷ്ട്ര ഓകദിന ക്രിക്കറ്റ്‌ പരമ്പരക്കുള്ള ടീമില്‍ ധോനിയുടെ താല്‍പര്യപ്രകാരം കൂടുതല്‍ യുവതാരങ്ങള്‍ക്ക്‌ ഇടം നല്‍കിയതിന്‌ കാരണം അതുതന്നെ. മികച്ച ഫോമില്‍ കളിക്കുകയായിരുന്ന സൗരവ്‌ ഗാംഗുലിയേയും മിസ്‌റ്റര്‍ റിലയബിള്‍ ആയ രാഹുല്‍ ദ്രാവിഡിനേയും പോലും പൂര്‍ണമനസ്സോടെയല്ലാതെ സെലക്‌റ്റര്‍മാര്‍ മാറ്റിനിര്‍ത്തി. അതിന്റെ പേരില്‍ സെലക്‌റ്റര്‍മാര്‍ക്ക്‌ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. ഇതിനെല്ലാം മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കുകയും വിവാദം ഉടലെടുക്കുകയും ചെയ്‌തു. ആ സമയത്ത്‌ ധോനിയായിരുന്നു കൂടുതല്‍ വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരുന്നത്‌. സത്യത്തില്‍ അപ്പോള്‍ അയാള്‍ക്ക്‌ വന്നുചേര്‍ന്ന ഉത്തരവാദിത്വം ഏറെ വലുതായിരുന്നു. തന്റെ ഇംഗിതമനുസരിച്ചൊരു ടീമിനെ കിട്ടിയിരിക്കുന്നു. അങ്ങനെയൊരു ടീമിനെ സെലക്‌റ്റ്‌ ചെയ്‌തതിന്റെ പേരില്‍ സെലക്‌റ്റര്‍മാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. കൂടുതലും യുവാക്കള്‍ ഉള്‍പ്പെട്ട, പുതുമുഖങ്ങളുടെ ടീം ദയനീയമായി പരാജയപ്പെട്ടാല്‍ അതിന്റെ പ്രതികരണം അതീവ രൂക്ഷമായിരിക്കും. തന്റെ ക്യാപ്‌റ്റന്‍ സ്ഥാനം മാത്രമല്ല, ടീമിലെ ഇടം തന്നെ നഷ്ടമാവാം. എന്നാല്‍ ഇത്ര ദുഷ്‌ക്കരമായ ഒരു ഘട്ടത്തെ സ്വതസിദ്ധമായ ലാഘവത്തോടെ നേരിട്ടുവെന്നതാണ്‌ ധോനിയുടെ മിടുക്ക്‌. എന്തൊക്കെ വിവാദങ്ങള്‍ ഉണ്ടായിട്ടും ധോനി പ്രതികരിച്ചിരുന്നില്ല. കളിക്കളത്തില്‍ കാണാമെന്നതായിരുന്നു അപ്പോഴെല്ലാം ക്യാപ്‌റ്റന്റെ നിലപാട്‌.കളിക്കളത്തില്‍ കണ്ടെതെന്താണ്‌ ? സി ബി സീരിസിലെ ബെസ്‌റ്റ്‌ ഓഫ്‌ ത്രീ ഫൈനല്‍ നടക്കാനിരിക്കുന്നേയുള്ളൂ. അതിന്റെ റിസല്‍ട്ട്‌ എന്തു തന്നെയായാലും ചില കാര്യങ്ങള്‍ ഇപ്പോള്‍ ഉറപ്പിച്ചുപറയനാവും. ധോനിയുടെ യങ്ങ്‌ ടീം യാത്രയുടെ തുടക്കം ഭംഗിയാക്കിയിരിക്കുന്നു. എത്ര മല്‍സരങ്ങള്‍ അവര്‍ ജയിക്കുന്നു എന്നതല്ല, കളിയോട്‌ അവര്‍ പുലര്‍ത്തുന്ന സമീപനവും അവരുടെ ശൈലിയും പ്രതീക്ഷകള്‍ നല്‍കുന്നതാണ്‌. ലോക ചാമ്പ്യന്‍മാരായ ഓസീസും റണ്ണറപ്പുകളായ ശ്രീലങ്കയുമായിരുന്നു ഈ ടൂര്‍ണമെന്റിലെ പ്രതിയോഗികള്‍. ശക്തരായ പ്രതിയോഗികള്‍ക്കെതിരെ കാര്യമായ ദൗര്‍ബല്യങ്ങളൊന്നും പ്രകടമാക്കാതെ അവര്‍ പോരാടി. ചില മല്‍സരങ്ങള്‍ ജയിച്ചു. എന്നാല്‍ ജയിച്ച മല്‍സരങ്ങള്‍ക്കെല്ലാമുപരി ധോനിയുടെ ടീമിന്റെ കരുത്ത്‌ തെളിയിച്ചത്‌ സിഡ്‌നിയില്‍ ഓസ്‌ട്രേലിയയോട്‌ തോറ്റുപോയ അവസാന ലീഗ്‌ മല്‍സരമാണ്‌. 50 ഓവറില്‍ 370 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ 4 വിക്കറ്റിന്‌ 51 റണ്‍സെന്ന നിലയിലേക്ക്‌ പതിച്ചു. അവിടെ വെച്ച്‌ നടത്തിയ പോരാട്ടം ഈ ടീമിനെക്കുറിച്ച്‌ നമുക്ക്‌ അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്‌. ഗൗതം ഗംഭീറിന്റെ സെഞ്ച്വറിയും റോബിന്‍ ഉത്തപ്പയുടെ ഹാഫ്‌ സെഞ്ച്വറിയും ആ റണ്ണുകള്‍ നേടിയ സാഹചര്യം പരിഗണിക്കുമ്പോള്‍ അതിഗംഭീരങ്ങള്‍ തന്നെയായിരുന്നു. ന്യൂസിലണ്ടുകാരാനായ അമ്പയര്‍ അല്‍ഹില്ലിന്റെ ചില സംശയകരമായ തീരുമാനങ്ങള്‍ കൂടിയാണ്‌ ഈ ഘട്ടത്തില്‍ ഇന്ത്യന്‍ വിജയത്തിന്‌ തടയിട്ടത്‌. ഗൗതം ഗംഭീര്‍ സ്റ്റംപ്‌ഡ്‌ ആയെന്ന്‌ തികച്ചും സംശയകരമായ സാഹചര്യത്തില്‍ തേഡ്‌ അമ്പയറോട്‌ തിരക്കാതെ തന്നെ ഹില്‍ വിധിച്ചുകളഞ്ഞു. റോബിന്റെ രണ്ടു റണ്‍ അനുവദിക്കാതിരുന്ന ഷോട്ട്‌റണ്‍ തീരുമാനവും അത്ര വിശ്വാസയോഗ്യമായി തോന്നിയില്ല. പരമ്പരയില്‍ ഉടനീളം ഗൗതം ഗംഭീര്‍ കാഴ്‌ചവെച്ച ബാറ്റിങ്‌ പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഏറ്റവും മികവ്‌ നേടിയ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍ ഗംഭീറാണ്‌. 2003ല്‍ ബംഗ്ലാദേശിനെതിരെ അരങ്ങേറ്റം കുറിച്ച ഗൗതമിനെയല്ല ഇപ്പോള്‍ നമ്മള്‍ കാണുന്നത്‌. അന്ന്‌ പരിമിതമായ ഷോട്ടുകള്‍ മാത്രമുള്ള ഫ്രണ്ട്‌ ഫൂട്ടില്‍ കയറി ഷോട്ടുകള്‍ കളിക്കാന്‍ ഭയക്കുന്ന ഒരു ശരാശരിക്കാരനെന്നേ ഗംഭീര്‍ തോന്നിച്ചിരുന്നുള്ളൂ. പക്ഷെ ഇപ്പോഴത്തെ 26 കാരന്‍ ക്രിക്കറ്റിലെ മിക്ക ഷോട്ടുകളും അതിന്റെ ചാരുതയോടെ കളിക്കാന്‍ പ്രാപ്‌തി നേടിയിരിക്കുന്നു. ക്രീസിന്‌ പുറത്ത്‌ സ്റ്റാന്‍സെടുത്ത്‌ ബ്രെറ്റ്‌ ലീയെ പോലുള്ള അതിവേഗ ബൗളര്‍മാരെ നേരിടാന്‍ ധൈര്യം കാണിക്കുന്നു. ഗൗതമിനെ ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ്‌ പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ നമ്മുടെ സെലക്‌റ്റര്‍മാര്‍ പശ്ചാത്തപിച്ചിരിക്കും. ഗാഭിറിനൊപ്പം ബാറ്റിങിന്റ ചുമതലയേറ്റെടുക്കാന്‍ ക്യാപ്‌റ്റനും കഴിഞ്ഞു. ധോനി ഇന്ത്യന്‍ ക്രിക്കറ്റിലേക്ക്‌ അവതരിച്ചത്‌ മേഘഗര്‍ജനമായാണ്‌. സെവാഗിനേക്കാള്‍ വലിയ വെടിക്കെട്ടുകാരനോയെന്ന്‌ നമ്മള്‍ അദ്‌ഭുതം കൂറിയതാണ്‌. കളിച്ച പന്തിനേക്കാള്‍ ഇരുപതെങ്കിലും അധികം റണ്‍സെന്നതായിരുന്നു അന്ന്‌ ധോനിയുടെ പതിവ്‌. അപ്പോള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‌ പുറത്തും ഇത്തരം ഷോട്ടുകള്‍ കളിക്കാന്‍, റണ്ണെടുക്കാന്‍ കഴിയുമോയെന്നൊരു ചോദ്യം ഉയര്‍ന്നിരുന്നു. ഫൂട്ടവര്‍ക്ക്‌ മോശം, മൂവ്‌ചെയ്യുന്ന പന്തുകള്‍ കളിക്കാനുള്ള ടെക്‌നിക്കില്ല...... അതു കാരണം ഇംഗ്ലണ്ടിലേയും ഓസീസിലേയും വിക്കറ്റുകളില്‍ മികവുകാട്ടാനാവുന്ന കാര്യം സംശയത്തിലാണെന്ന്‌ വിധഗ്‌ദര്‍ മുന്നറിയിപ്പ്‌ നല്‍കി. സംഗതി ശരിയാണെന്ന്‌ ഏഷ്യക്ക്‌ പറത്തേക്കുള്ള തന്റെ ആദ്യ പര്യടനങ്ങളില്‍ ധോനി തോന്നിപ്പിച്ചു. എന്നാല്‍ പ്രശ്‌നം സ്വയം തിരിച്ചറിഞ്ഞ ധോനി പെട്ടെന്ന്‌ തന്നെ അതിനെ അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി. ബൗണ്‍സും കൂടുതല്‍ മൂവ്‌മെന്‍രകുമുള്ള പിച്ചുകളില്‍ പ്രതികൂല സാഹടര്യങ്ങളില്‍ ബാറ്റ്‌ ചെയ്യേണ്ടി വര്‌ുമ്പോള്‍ ഏറ്റവും അനിവാര്യമായ ഗുണം ക്ഷമയാണെന്ന്‌ ധോനി തിരിച്ചറിഞ്ഞു. കരതലോടെ കളിച്ച്‌ വിക്കറ്റുമായി പൊരുത്തപ്പെട്ടശേഷം സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ മാത്രം ആക്രമിക്കുന്ന ശൈലിയിലേക്ക്‌ മാറി. സിംഗുളുകളുടെ പ്രാധാന്യം എന്തെന്ന്‌ തന്റെ ടീമംഗങ്ങളെ മുഴുവന്‍ ബോധ്യപ്പെടുത്തുന്ന രീതിയിലേക്ക്‌ ബാറ്റിങിനെ മാറ്റിയെടുക്കാന്‍ ധോനിക്ക്‌ കഴിഞ്ഞു. അഡ്‌ലെയ്‌ഡില്‍ ശ്രീലങ്കക്കെതിരായ മാച്ചില്‍ ഇന്ത്യയെ വിജയത്തിലേക്ക്‌ തോളിലേറ്റിയ ധോനിയുടെ 50 റണ്‍സില്‍ ഒറ്റ ബൗണ്ടറിയോ സിക്‌സറോ ഉണ്ടായിരുന്നില്ല. ഓര്‍ക്കാന്‍ നല്ല രസം, ഒന്നരകൊവ്വം മുമ്പു വരം ധോനി ഇങ്ങനെയൊരു ഇന്നിങ്ങ്‌സ്‌ കളിക്കുന്ന കാര്യം സങ്കല്‍പ്പിക്കാന്‌ഡ കഴിയുമായിരുന്നോ? സാഹചര്യത്തിന്‌ അനുസരിച്ച്‌ മാറാന്‍ കഴിയുക എന്നത്‌ ഓന്തിന്റെ , ലക്ഷണമല്ല, മികച്ച ബാറ്റ്‌സ്‌മാന്‍മാരുടെ സവിശേഷതയാണ്‌. അഭിമാനത്തോടെ തന്നെ പറയാം ധോനിയാണ്‌ നമ്മുടെ താരം.......

3 comments:

- സാഗര്‍ : Sagar - said...

എല്ലാ സംഖ്യകളും ശരിയൊ എന്നു പരിശോധിക്കുക.

Unknown said...

ഇന്‍ഡ്യക്കു പുറത്തു് ധോണി അമ്പേ പരാജയം തന്നെയാണു്.അതായതു് സ്വതസിദ്ധമായ കളി പുറത്തെടുക്കാനാവുന്നില്ല എന്നു്.(ശ്രീലങ്കയുടെ തറ ബൌളിങ്ങിനെയിരേയുള്ള കളി കണക്കാക്കേണ്ടതില്ല.)മറ്റു ചില കളിക്കാര്‍ ആരെങ്കിലുമായിരുന്നെങ്കില്‍ കഴിഞ്ഞ ടെസ്റ്റു് സീരീസിലെ പ്രകടനം കൊണ്ടു് ടീമില്‍നിന്നു് തെറിക്കുമായിരുന്നു.എന്നാല്‍ പരസ്യലോബികളുടെ സഹായം കൊണ്ടാകണം അദ്ദേഹം പിടിച്ചുനിന്നതു്.യുവരാജിന്റെ കാര്യവും തഥൈവ.ഇത്തരം പരിഗണനകള്‍ ഒന്നും ലക്ഷ്മണിനെപ്പോലുള്ള പ്രതിഭാധനരുടെ കാര്യത്തില്‍ കാണുന്നില്ല എന്നതാണു് ദുഃഖകരം.ടെസ്റ്റില്‍ പോലും 'ഇപ്പൊ തെറിക്കും' എന്ന അവസ്ഥയിലാണു് അദ്ദേഹം എപ്പോഴും

Anonymous said...

ഏകദിന മത്സരങ്ങളില്‍  ധോണി ഒരു നല്ല ബറ്റ്സ്മാനും,ക്യാപ്റ്റനുമാണെന്ന കാര്യത്തില്‍ സംശയമില്ലാ. പക്ഷെ ടെസ്റ്റ് ക്രിക്കറ്റില്‍ ബറ്റ്സ്മാനെന്ന നിലക്ക് അദ്ദേഹം  ഒരു പരാജയം തന്നെയാണ്‍ എന്നാണെന്‍റെ അഭിപ്രായം!