Tuesday, September 15, 2009

ഇന്ത്യന്‍ ക്രിക്കറ്റ്‌ എങ്ങോട്ടാണാവോ ?


തികച്ചും യാഥാസ്ഥിതികമായ ചിട്ടവട്ടങ്ങളുള്ള ഒരു ഗെയിമാണ്‌ ക്രിക്കറ്റ്‌. നിയമങ്ങളുടെ കര്‍ശനമായ നിയന്ത്രണത്തില്‍ മാന്യന്‍മാര്‍ കളിക്കേണ്ട ഗെയിം. അതെല്ലാം പഴയകാര്യം എന്നു പറയേണ്ടി വരും. എണ്‍പതുകളില്‍ കമ്യൂണിസ്റ്റ്‌ രാജ്യങ്ങളിലെ ഭരണ ഘടനയിലും നിയമ വ്യവസ്ഥയിലും മാറ്റം വന്നതിനേക്കാള്‍ വേഗത്തിലാണ്‌ ഇപ്പോള്‍ ക്രിക്കറ്റിലെ മാറ്റം. ഒരു കളി തന്നെ വ്യത്യസ്ഥമായ കളികളായി മാറുന്ന അവസ്ഥ. ടെസ്‌റ്റ്‌, ഏകദിനം, ട്വന്റി-20 എന്നിങ്ങനെയുള്ള അംഗീകൃത രൂപങ്ങള്‍ക്ക്‌ പുറമെ ഡബ്‌ള്‍ വിക്കറ്റ്‌ മാച്ചുകളെ പോലെ അത്രക്കങ്ങ്‌ ക്ലച്ച്‌ പിടിക്കാതെ പോയ വേറെയും പരിഷ്‌കൃത രൂപങ്ങള്‍. പന്തില്‍, കളിക്കാരുടെ വസ്‌ത്രത്തില്‍, ഡ്രിങ്ക്‌സ്‌ ട്രോളിയില്‍... അങ്ങനെ മാറ്റങ്ങള്‍ വന്ന്‌ ഇപ്പോള്‍ ഗ്രൗണ്ടില്‍ നിന്ന്‌ കളിക്കാര്‍ ഇയര്‍ഫോണ്‍ വഴി മല്‍സരത്തിനിടെ കമന്റേറ്റര്‍മാരുമായി സംസാരിക്കുന്നിടത്ത്‌ വരെയെത്തിയിരിക്കുന്നു മാറ്റം. ` ഒറ്റ സെക്കന്റ്‌, അതാ ഒരു ബൗണ്‍സര്‍ വരുന്നു, ഞാനൊന്ന്‌ ഹുക്ക്‌ ചെയ്യട്ടെ` എന്ന്‌ ബാറ്റ്‌സ്‌മാന്‍ ടെലിവിഷനിലൂടെ കാണികളോട്‌ ലൈവ്‌ ആയി പറയുന്ന കാലത്തേക്ക്‌ ഇനിയധികമില്ലെന്ന്‌ തന്നെ വേണം വിശ്വസിക്കാന്‍ഈ മാറ്റങ്ങള്‍ നല്ലതിനോയെന്ന ചര്‍ച്ച അവിടെ നില്‍ക്കട്ടെ. ഈ മാറ്റങ്ങള്‍ക്കൊത്ത്‌ മുന്നോട്ട്‌ പോവാന്‍ ഓരോ ക്രിക്കറ്റ്‌ ടീമിനും ഓരോ രാജ്യത്തെയും ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിനും ക്രിക്കറ്റ്‌ ഒരു കരിയര്‍ ആയി തിരഞ്ഞെടുക്കുന്ന കുട്ടികള്‍ക്കും എന്തെല്ലാം രീതിയില്‍ മാറേണ്ടിവരും തയ്യാറെടുക്കേണ്ടി വരുമെന്ന്‌ ചിന്തിക്കുന്നത്‌ രസകരമായിരിക്കും. കാരണം മാറ്റങ്ങളുടെ ലോകത്ത്‌ അവക്കൊത്ത്‌ നീങ്ങാത്തവര്‍ അപ്രസക്തരായി പോവും. ഇന്ന്‌ മുന്‍നിര ക്രിക്കറ്റ്‌ രാഷ്ട്രങ്ങള്‍ എല്ലാം അഭിമുഖീകരിക്കുന്ന വെല്ലുവിളി ഇതാണ്‌. ഇനി നടക്കുന്ന ഓരോ മല്‍സരവും ടൂര്‍ണമെന്റുകളും കളിക്കേണ്ടത്‌ ഈ കാര്യങ്ങള്‍ മനസ്സില്‍ കണ്ടാവണം. ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡും സെലക്‌റ്റര്‍മാരും ഈ സവിശേഷ സാഹചര്യത്തെ ശരിയായ രീതിയില്‍ തന്നെ അഭിമുഖീകരിക്കുന്നുവോയെന്നതും ഏറെ പ്രസക്തമാണ്‌. മുമ്പൊന്നുമില്ലാത്തവിധം ശാരീരികക്ഷമത ആവശ്യമായ ഗെയിം ആയി മാറിയിരിക്കുന്നു എന്നാതാണ്‌ കളിക്കാരുടെ പക്ഷത്തുനിന്നു നോക്കുമ്പോള്‍ ക്രിക്കറ്റിന്‌ സംഭവിച്ചിരിക്കുന്ന വലിയ മാറ്റം. കളിക്കാരുടെ ശാരീരിക ക്ഷമതയുടെ കാര്യത്തില്‍ നേരിയ വിട്ടുവീഴ്‌ചകള്‍ പോലും അനുവദനീയമല്ല. ഈ കാര്യത്തില്‍ ഇന്ത്യന്‍ സെലക്‌റ്റര്‍മാരുടെ സമീപനം ഇന്നും നിരാശാജനകമാണ്‌. പരിക്കു പറ്റിയ കളിക്കാര്‍ അത്‌ പുറത്തു പറയാതെ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കുകയും സെലക്‌റ്റര്‍മാര്‍ അതിന്‍മേല്‍ കൂടുതല്‍ വിശദീകരണം തേടാതെ അതാത്‌ കളിക്കാര്‍ക്ക്‌ സെലക്‌,ന്‍ നല്‍കുകയും ചെയ്യുന്ന പതിവ്‌ നിര്‍ബാധം തുടരുകയാണ്‌. ട്വന്റി-20 ലോകകപ്പിന്‌ പോയ ടീമില്‍ ഉള്‍പ്പെട്ടിരുന്ന വീരേന്ദര്‍ സെവാഗ്‌ മല്‍സര വേദിയിലെത്തിയ ശേഷം താന്‍ പരിക്കിന്റെ പിടിയിലാണെന്ന്‌ സമ്മതിക്കുകയും നാട്ടിലേക്ക്‌ തിരിച്ചു പോരികയും ചെയ്‌ത സംഭവം ചാമ്പ്യന്‍ഷിപ്പില്‍ ടീമിന്റെ സാധ്യതകള്‍ തകര്‍ത്തുകളഞ്ഞിരുന്നു. സെവാഗ്‌ അവസാന നിമിഷം പിന്‍മാറിയത്‌ കാരണം. പകരം ഒരു കളിക്കാരനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ പോലും കഴിയാതെ പോയി. സെവാഗിനെ പോലുള്ള സീനിയര്‍ താരങ്ങള്‍ തന്നെ ഇങ്ങനെ ചെയ്‌താല്‍ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ? ഇപ്പോള്‍ ചാമ്പ്യന്‍സ്‌ ട്രോഫിക്കായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന സാധ്യതാ ടീമില്‍ ഉണ്ടായിരുന്ന സഹീര്‍ പരിക്കുകാരണം പിന്‍മാറി. പരിക്കാണെന്ന കാര്യം തുറന്നു സമ്മതിക്കാന്‍ സെവാഗ്‌ നേരത്തെ തന്നെ തയ്യാറായിരുന്നെങ്കില്‍ സാധ്യതാ ടീമില്‍്‌ മറ്റൊരു ഫാസ്റ്റ്‌ ബൗളരെ ഉള്‍പ്പെടുത്താമായിരുന്നു. തനിക്ക്‌ പരിക്കാണെന്ന്‌ വെളിപ്പെടുത്തിയാല്‍ ആ ഒഴിവില്‍ മറ്റൊരു യുവതാരം കയറി പറ്റുകയും നന്നായി പെര്‍ഫോം ചെയ്‌താല്‍ ഭാവിയില്‍ തന്റെ വാതില്‍ അടയുകയും ചെയ്യുമെന്ന കളിക്കാരുടെ ഭയമാണ്‌ ഇത്തരെ ഒളിച്ചുകളികള്‍ക്ക്‌ പിന്നില്‍ എന്നത്‌ വ്യക്തമാണ്‌. അത്‌ കളിക്കാരുടെ കാര്യം. സെലക്‌റ്റര്‍മാര്‍ക്ക്‌ ഈ അവസ്ഥയില്‍ ഒന്നും ചെയ്യാനില്ലേയെന്ന്‌ സ്വാഭാവികമായും ചോദ്യമുയരണം. പ്രതിഫലം വാങ്ങുന്ന ജോലിയാണ്‌ ഇന്ത്യന്‍ വെലക്‌റ്റര്‍മാരോട്‌. അതുകൊണ്ടു തന്നെ തികച്ചും പ്രൊഫഷണലായി ആ ജോലി ചെയ്യുന്നതിന്‌ അവര്‍ക്ക്‌ ബാധ്യതയും ഉണ്ട്‌. പക്ഷെ ഒരു പാട്‌ സമ്മര്‍ദ്ധങ്ങള്‍ക്ക്‌ വഴിപ്പെട്ട്‌ പലരുടേയും ഇംഗിതത്തിനൊത്ത്‌ പ്രവര്‍ത്തിക്കുകയാണ്‌ നമ്മുടെ സെലക്‌റ്റര്‍മാര്‍ എന്നത്‌ അവര്‍ സെലക്‌റ്റ്‌ ചെയ്യുന്ന ടീമുകളുടെ ഘടന തന്നെ വ്യക്തമാക്കുന്നു. ഓരോ സോണിനേയും, സംസ്ഥാനത്തേയും പ്രതിനിധീകരിച്ചാണ്‌ സെലക്ഷന്‍ കമ്മിറ്റിയിലേക്ക്‌ സെലക്‌റ്റര്‍മാര്‍ തിരഞ്ഞെടുക്കപ്പെടുന്നത്‌. ഈ 'സെലക്ഷന്‍' തന്നെ ടീം സെലക്ഷനിലെ ക്രമക്കേടുകള്‍ക്ക്‌ വഴി വെക്കുന്നു. താന്‍ ്‌പരതിനിധീകരിക്കുന്ന സ്‌ംസ്ഥാനത്ത്‌ നിന്ന്‌ കൂടുതല്‍ കളിക്കാരെ ടീമിലെത്തിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്‌. ഒരു സെലക്‌റ്റര്‍ എന്ന നിലയില്‍ അയാളുടെ സംസ്ഥാന അസോസിയേഷന്‍ അയാളുടെ പെര്‍ഫോമന്‍സ്‌ വിലയിരുത്തുന്നത്‌ അതാത്‌ സംസ്ഥാനത്തെ, സോണിലെ എത്ര കളിക്കാര്‍ക്ക്‌ സെലക്ഷന്‍ നേടികൊടുത്തു എന്നതിന്റെ മാത്രം അടിസ്ഥാനത്തിലാണ്‌. പിന്നീട്‌ കൂടുതല്‍ വലിയ പദവിയിലേക്ക്‌ പിന്തുണ നേടിയെടുക്കാന്‍ ഇങ്ങനെ പെര്‍ഫോം ചെയ്യാന്‍ ഓരോ സെലക്‌റ്ററും ശ്രമിക്കുന്നതോടെ ദേശീയ ടീം സെലക്ഷന്റെ സര്‍വ മാനദണ്ഡങ്ങളും ലംഘിക്കപ്പെടുന്നു. അര്‍ഹരായ കളിക്കാര്‍ പുറത്താവുന്നു. ശരാശരിക്കാര്‍ പലരും ഇന്ത്യന്‍ താരങ്ങളാവുന്നു. ഇപ്പോള്‍ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ത്രിരാഷ്ട്ര ചാമ്പ്യന്‍ഷിപ്പിനും ഐ സി സി ചാമ്പ്യന്‍സ്‌ ട്രോഫിക്കുമുള്ള ടീമില്‍ നിന്ന്‌ സമീപ കാലത്ത്‌ ഏകദിന മാച്ചുകളില്‍ ഇന്ത്യക്ക്‌ വിജയം നേടിക്കൊടുത്ത ഒട്ടേറെ പ്രകടനങ്ങള്‍ നടത്തിയ ഇര്‍ഫാന്‍ പത്താന്‍ പുറത്തായതിനും ഇന്ത്യയിലെ മികച്ച പേസ്‌ ബൗളര്‍ എന്ന്‌ രവിശാസ്‌ത്രി ഉള്‍പ്പെടെയുള്ള ക്രിക്കറ്റ്‌ വിശാരദരും മുന്‍താരങ്ങളും വിലയിരുത്തുന്ന ശ്രീശാന്തിന്‌ 30 അംഗ സാധ്യതാ ലിസിറ്റില്‍ തന്നെ ഇടം പിടിക്കാന്‍ കഴിയാതെ പോയതിനും കാരണം ഇതുതന്നെ. സഹീര്‍ ഖാന്റെ അഭാവത്തില്‍ പോലും ശ്രീയുടെ പേര്‌ പരാമര്‍ശിക്കാന്‍ പോലും സെലക്‌റ്റര്‍മാര്‍ മടിക്കുന്നത്‌ അതി വിചിത്രം തന്നെ. മുന്‍ ക്യാപ്‌റ്റന്‍ രാഹുല്‍ ദ്രാവിഡ്‌ മികച്ച കളിക്കാരനാണെന്നതില്‍ രണ്ടില്ല പക്ഷം. കുറച്ചു കാലമായി രാഹുലിന്‌ ഏകദിന ടീമില്‍ സ്ഥാനമുണ്ടായിരുന്നില്ല. യുവാക്കള്‍ക്ക്‌ അവസരം നല്‍കി ഭാവിയിലേക്കുള്ള ടീമിനെ തിരഞ്ഞു കൊണ്ടിരിക്കുകയാണെന്നായിരുന്നു അതിനുള്ള കാരണമായി സെലക്‌റ്റര്‍മാരും ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ അധികൃതരും നല്‍കിയത്‌. എന്നാല്‍ ഇപ്പോള്‍ നല്ല പ്രായം പിന്നിട്ട സച്ചിനും രാഹുലും ഒരുമിച്ച്‌ ടീമില്‍ ഇടം പിടിച്ചിരിക്കുന്നു. തിരച്ചില്‍ കഴിഞ്ഞോ, ഭാവിയിലേക്കുള്ള ടീമിനെ കണ്ടെത്തി കഴിഞ്ഞുവോ ? അതോ പുതിയ കളിക്കാര്‍ ആരും മികച്ചവരല്ലെന്ന നിഗമനത്തില്‍ എത്തികഴിഞ്ഞോ ആവോ ? ട്വന്റി-20 ലോകകപ്പിലെ ദയനീയ പതനത്തിന്‌ ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാറ്ററിയുന്നതിന്‌ ലഭിച്ചിരിക്കുന്ന അവസരമാണ്‌ ഐ സി സി ട്രോഫി. ഗൊരവ പൂര്‍ണമായ സമീപനം ഇന്ത്യന്‍ സെലക്‌റ്റര്‍മാര്‍ക്കോ ടീം മാനേജ്‌്‌മെന്റിനും ഇനിയും അന്യമാണെന്നാണ്‌. ഈ ചാമ്പ്യന്‍ഷിപ്പിന്റെ പൂര്‍വാവലോകന വേളയിലും വ്യക്തമാവുന്നത്‌. ഒട്ടേറെ പ്രതിഭാശാലികളായ ക്രിക്കറ്റര്‍മാര്‍ ജന്‍മം കൊള്ളുന്ന വിശാല രാഷ്ട്രമാണിത്‌. ക്രിക്കറ്റിനെ ഹൃദയപൂര്‍വം ഉള്‍ക്കൊള്ളുന്ന ഒരുപാട്‌ ആരാധകരുടെ പിന്തുണയും ഉണ്ട്‌. പക്ഷെ ഈ അനുകൂല ഘടകങ്ങളൊന്നും ശരിയായി മുതലെടുക്കാന്‍ കഴിവുള്ള ഭാവനാശാലികളായ ക്രിക്കറ്റ്‌ ഒഫീഷ്യലുകള്‍ നമുക്കില്ലെന്നത്‌ ഇന്നും വലിയ ദുര്യോഗമായി അവശേഷിക്കുന്നു. ഇടക്ക്‌ വീണു കിട്ടുന്ന വിജയങ്ങള്‍ ഈ രാജ്യത്തെ ക്രിക്കറ്റ്‌ പ്രതിഭയുടെ ആധിക്യം കൊണ്ടുമാത്രമാണ്‌. അതില്‍ നമ്മുടെ ഒഫീഷ്യലുകളുടെ പങ്ക്‌ തികച്ചും നിസ്സാരമാണ്‌. ഈ തിരിച്ചറിവോടെ വേണം ഇന്ത്യന്‍ ടീമിന്റെ ഓരോ കളികളും കാണാന്‍, ഓരോ വിജയങ്ങളും ആഘോഷിക്കാന്‍.

No comments: