387 ഏകദിന മാച്ചുകളില്‍ 41 സെഞ്ച്വറി, 15043 റണ്‍സ്. 137 ടെസ്റ്റില്‍ 37 സെഞ്ച്വറി, 10922 റണ്‍സ്. അതൊന്ന കൂട്ടിനോക്കൂ- 25965 റണ്‍സും 78 സെഞ്ച്വറിയും ! സച്ചിന് തെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്ററെ ആരാധിക്കുന്ന പോലെ വിമര്‍ശിക്കാനും നിങ്ങള്‍ക്ക് അവകാശമുണ്ട്. ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ തോല്‍വിയെ തുടര്‍ന്ന സച്ചിന് ആരാധകരിലും പത്ര മാധ്യമങ്ങളിലും ചില മുന്‍ ക്രിക്കറ്റര്‍മാരില്‍ നിന്ന് പോലും ലഭിച്ച നിന്ദയെ മുന്‍നിര്‍ത്തിയാണ് ഇത് പറയുന്നത്. സച്ചിന് കളിയവസാനിപ്പിക്കാന്‍ സമയമായെന്ന് തുറന്നടിച്ചവര്‍ ഏറെയുണ്ടായിരുന്നു. ഇന്നിപ്പോള്‍ സച്ചിന് ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ചതാണ് വിണ്ടും സച്ചിന് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് നേടിയതിന്റെ ഒരു കണക്കെടുപ്പിന് മുതിരാന്‍ കാരണം. അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്ന് 25965 റണ്‍സ്- വൗ എന്നായാലും അരേ ബാപ്പ് രേ എന്നായാലും ഊയീ എന്നായാലും, ഏത് ഭാഷയിലായാലും അറിയാതെ വായില്‍ നിന്ന് ഒരാശ്ചര്യ ശബ്ദം ഈ കണക്ക് കേള്‍ക്കുന്നവരില്‍ നിന്നുയരുന്നു. ക്രിക്കറ്റ് കമന്റേറ്റര്‍മാരും ആരാധകരും എല്ലാം ഈ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നത് എത്രയോ തവണ കേട്ടുകഴിഞ്ഞു. ദക്ഷിണഫ്രിക്കക്കെതിരായ ഫ്യൂച്ചര്‍ കപ്പ് ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മാച്ചുകളിലും തൊണ്ണൂറിന് മുകളില്‍ റണ്‍സ് നേടി സച്ചിന് ആരാധകരുടെ ഹൃദയങ്ങളിലേക്ക് തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. പത്യേകിച്ചും ബെല്‍ഫാസ്റ്റില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ സച്ചിന്റെ ഇന്നിങ്സ്. തന്റെ ചെറുപ്പകാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ തന്റെ മികച്ച ഷോട്ടുകള്‍ മുഴുവന്‍ പുറത്തെടുത്ത് നിര്‍ഭയനായി അടിച്ചുതകര്‍ത്ത സച്ചിന് എന്തുകൊണ്ടാണ് ഡോണ്‍ ബ്രാഡ്മാന് മുതല്‍ ബ്രയാന്‍ ലാറ വരെയുള്ള ലോകോത്തര ബാറ്റ്സ്മാന്മാര് "The Best" എന്ന് തന്നെ വിശേഷിപ്പിച്ചതെന്ന് ലോകത്തെ കാണിച്ചുകൊടുത്തു. ബാറ്റിങ് തികച്ചും ദുഷ്ക്കരമായ പിച്ചില്‍ മേഘാവൃതമായ, മഞ്ഞുപെയ്യുന്ന, ദുഷ്ക്കരമായ അന്തരീക്ഷത്തില്‍ എന്റിനിയും നെല്ലും ബലം പകര്‍ന്ന മികച്ചബൗളിങ് നിരക്കെതിരെ, ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡിങിനെതിരെയാണ് സച്ചിന്റെ പ്രകടനമെന്നതും പരിഗണിക്കണം. തന്റെ പഴയ ഓപ്പണിങ് പങ്കാളി സൗരവ് ഗാംഗുലിക്കൊപ്പം ഒരിക്കല്‍ കൂടി സച്ചിന് മികവിന്റെ കൊടുമുടിയിലേക്കുയരുകയായിരുന്നു. ഈ ഇന്നിങ്സില്‍ സൗരവിന്റെ പിന്തുണ നിര്‍ണായകമായിരുന്നു. സൗരവ്- സച്ചിന് സഖ്യത്തെ നമുക്ക് തിരിച്ചു കിട്ടിയിരിക്കുന്നു. ഈ രണ്ടു ബാറ്റ്സ്മാന്മാര്ക്കും കരിയറില്‍ ആധികനാള്‍ ബാക്കിയില്ല. അതുകൊണ്ട് അവര്‍ ഒരുമിച്ച് ചേര്‍ന്ന് കളിക്കുന്ന ഓരോ ഇന്നിങ്സുകളും നമുക്ക് ആസ്വദിക്കാം. മുന്തിരി കോപ്പയിലെ അവസാന തുള്ളികള്‍ പോലെ.....രണ്ടാം ഏകദിനത്തില്‍ സച്ചിന്റെ ഇന്നിങ്സാണ് ഇന്ത്യക്ക് ജയമൊരുക്കിയതെങ്കില്‍ ആദ്യ ഏകദിനത്തില്‍ ഇന്ത്യ തോറ്റുപോയതിന് കാരണം സച്ചിന് ഇന്ത്യന്‍ ഇന്നിങ്സിന്റെ അവസാനഘട്ടത്തില്‍ ദൗര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായതായിരുന്നു . സൗരവ് ഗാഗുലിയും ഗൗതം ഗംഭീറും തുടക്കത്തില്‍ പുറത്തായതിന് ശേഷം രാഹുല്‍ ദ്രാവിഡിനൊപ്പം ഇന്നിങ്സ് കെട്ടിപടുത്ത സച്ചിന് സ്വഞ്ചറി തീര്‍ച്ചയായും അര്‍ഹിച്ചിരുന്നു . റണ്‍സടിക്കാന്‍ വിഷമമുള്ള വിക്കറ്റില്‍ തുടക്കത്തില്‍ കരുതലോടെ കളിച്ച് വിക്കറ്റ് കാത്ത സച്ചിന് പിന്നീട് മികച്ച ഷോട്ടുകള്‍ ഉതിര്‍ത്ത് സ്കോറിങിന് വേഗം കൂട്ടി. അപ്പോള്‍ 260 ന് മുകളിലേക്കുള്ള ഒരു സ്കോര്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷെ നിര്‍ഭാഗ്യകരമാം വിധം സച്ചിന് റണ്ണൗട്ടായതോടെ ആ പ്രതീക്ഷ പൊലിഞ്ഞു. യുവരാജ് സിങിനോ കാര്‍ത്തികിനോ പുതുമുഖമായ രോഹിത് ശര്‍മക്കോ അവസാന ഓവറുകളില്‍ റണ്ണടിച്ചുകൂട്ടാനായില്ല. അന്ത്യത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക് വഴിവെച്ചതും നഷ്ടമായ ഈ 15 ഓ 18 ഓ റണ്ണുകളാണ്. ടീമിലെ പകുതിയോളം പേര് പനി ബാധിതരായിരുന്നു. കളിക്കാന്‍ പ്രാപ്തരായ പതിനൊന്ന് പേരെ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണെന്ന് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് നേരത്തയേ പറഞ്ഞുരുന്നു. ധോനി, ശ്രീശാന്ത്, അഗാര്‍ക്കര്‍ എന്നിവര്‍ പനി ബാധിച്ച് കിടപ്പിലായിരുന്നു. കളിക്കാനിറങ്ങിയവരില്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടെ മൂന്നോ നാലോ പേര് പനി കാരണം പൂര്‍ണ ആരോഗ്യവാന്‍മാരായിരുന്നില്ല. പനിയുടെ ക്ഷീണവും വെച്ചാണ് രാഹുല്‍ 93 പന്ത് നീണ്ട 74 റണ്‍സിന്റെ ഇന്നിങ്സ് കളിച്ചത്. പനിബാധ കാര്യമായി ബാധിച്ചത് ബൗളിങ് ഡിപ്പാര്‍ട്ട്മെന്റിനെയാണ്. 50 ഓവര്‍ എറിഞ്ഞ് തീര്‍ക്കാന്‍ യോഗ്യരായ അഞ്ച് മുന്‍നിര ബൗളര്‍മാരെ അണിനിരത്താന്‍ കഴിയാത്ത അവസ്ഥ. ഓപ്പണിങ് ബൗളറായ സഹീര്‍ ഖാന് ആവട്ടെ പൂര്‍ണമായി ഫിറ്റ് ആയിരുന്നില്ല. നാട്ടില്‍ വെച്ചേറ്റ പരിക്ക് പൂര്‍ണമായി ഭേദമാവാതെ ഫിറ്റാണെന്ന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുമായാണ് സഹീര്‍ ടീമില്‍ കയറിപ്പറ്റിയതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. ഇത്തരം ഒപ്പിക്കല്‍ ഫിറ്റ്നസ് സെര്‍ട്ടിഫിക്കറ്റുകള്‍ എന്നും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശാപമാണല്ലോ ? പനിബാധയില്‍ ക്ഷീണിച്ചുപോയ ഇന്ത്യന്‍ ബൗളിങ്ങിന്റെ ദൗര്‍ബല്യം മുതലെടുത്ത് ദക്ഷിണാഫ്രിക്ക ഫ്ളുക്കില്‍ ജയിച്ചുകയറുകയായിരുന്നു എന്നു പറയുന്നതില്‍ ഒരപകടമുണ്ട്. അത് ഒരു ബാറ്റ്സ്മാനോടും അയാള്‍ ഈ മാച്ചില്‍ കളിച്ച മനോഹരമായ ഇന്നിങ്സിനോടുമുള്ള നിന്ദയാവും. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ജാക് കാലിസിന്റെ ഈ ഇന്നിങ്സ് ഓര്‍ക്കപ്പെടേണ്ട ഒന്നാണ്. ടെസ്റ്റിലും ഏകദിന മാച്ചുകളിലും നിരന്തരം തകര്‍പ്പന്‍ ഇന്നിങ്സുകള്‍ കളിച്ചുകൊണ്ടിരിക്കുന്ന കാലിസ് സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന് എന്ന പദവിക്കായി സച്ചിന്, പോണ്ടിങ്, ലാറ എന്നിവരോട് മല്‍സരിക്കാന്‍ പ്രാപ്തനാണെന്ന് തെളിയിച്ചു കഴിഞ്ഞു. മിക്കവാറും കാലിസ് ഒറ്റക്ക് തന്നെ പിടിച്ചുവാങിയ ജയമായിരുന്നു ഇത്. നാല് ഓവറില്‍ 20 റണ്‍സ് വഴങി രണ്ട് വിക്കറ്റ്, രണ്ട് ക്യാച്ച്, 116 പന്തില്‍ പുറത്താവാതെ 91 റണ്‍സും- ക്യാപ്റ്റന്റെ കളി !
Wednesday, July 11, 2007
കളി മാറുന്നു, കപ്പും
1971 മാര്‍ച്ച് ഒന്നിന് ലണ്ടനിലെ ചരിത്ര പ്രസിദ്ധമായ ലോര്‍ഡ്സ് ഗ്രൗണ്ടില്‍ പ്രഥമ ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തിന് ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്ക് ഹെന് റി ഡെന്നസും ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രീനിവാസന് വെങ്കിട്ടരാഘവനും അമ്പയര്‍ ഡേവിഡ് കോണ്‍സ്റ്റന്റിനൊപ്പം ടോസ് ചെയ്യാനിറങ്ങുമ്പോള്‍ യാഥാസ്തിതികരായ ക്രിക്കറ്റ് പണ്ഡിതന്മാര് മുഖം തിരിച്ചു കളഞ്ഞു. കാരണം ക്രിക്കറ്റെന്നാല്‍ ടെസ്റ്റ് ക്രിക്കറ്റാണെന്ന കടുംപിടുത്തത്തിലായിരുന്നു അവര്‍. ഏകദിന ക്രിക്കറ്റ് അന്ന് ബാല്യദശയിലായിരുന്നു. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ പത്തൊന്‍പതാമത്തെ മല്‍സരമായിരുന്നു അത്. പക്ഷെ, അന്ന് മുഖം തിരിച്ചുനിന്നവര്‍ക്ക് അതിവേഗം നിയന്ത്രിത ഓവര്‍ മല്‍സരങ്ങളുടെ വഴിക്ക് ഓടേണ്ടി വന്നു. പതുക്കെ ഏകദിന മല്‍സരങ്ങള്‍ പ്രചാരത്തിലും ജന പ്രിയതയിലും ടെസ്റ്റ് മാച്ചുകളെ കടത്തി വെട്ടിയത് ഇന്ന് ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമാണ്. മുന്നുമാസം മുമ്പ് വെസ്റ്റിന്‍ഡീസില്‍ നടന്ന ഒന്‍പതാം ലോകകപ്പ് കായികരംഗത്തെ ഒരു മഹാസംഭവമായി മാധ്യമലോകവും ക്രിക്കറ്റ് പ്രേമികളും ആഘോഷിച്ചപ്പോള്‍ ക്രിക്കറ്റ് ലോകകപ്പ് എന്ന ആശയത്തെ തന്നെ പുഛിച്ചുതള്ളിയിരുന്ന അന്നത്തെ പാരമ്പര്യ വാദികളുടെ വങ്കത്തരം ഒരിക്കല്‍കൂടി അനുസ്മരിക്കപ്പെട്ടു. 35 വര്‍ഷത്തെ അതേ അവസ്ഥ ഒരിക്കല്‍ കൂടി ക്രിക്കറ്റില്‍ പുനഃസൃഷ്ടിക്കപ്പെടുകയാണ് . ഇപ്പോള്‍ ക്രിക്കറ്റില്‍ പരിവര്‍ത്തനത്തിന്റെ കാഹളം ഉയര്‍ത്തുന്നത് ട്വന്റി-20 എന്ന പുതിയ രൂപമാണ് .ഇതാ ട്വന്റി-20 ക്രിക്കറ്റിലും ലോകകപ്പ് അവതരിപ്പിക്കപ്പെടുന്നു. അന്നത്തെ പോലെ പുതിയ കളിയുടെ പ്രസക്തിയും സാധ്യതയും ചോദ്യം ചെയ്തു കൊണ്ട് സംശയവാദികളും രംഗത്തെത്തി കഴിഞ്ഞു. എന്നാല്‍ സെപ്തംബര്‍ 11ന് ദക്ഷിണാഫ്രിക്കയില്‍ ആരംഭിക്കാനിരിക്കുന്ന ഈ ലോകകപ്പ് ഇപ്പോഴേ ഹിറ്റായി കഴിഞ്ഞെന്നാണ് സൂചന. പൗതുജനങ്ങള്‍ക്കായി ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ച ആദ്യദിവസം തന്നെ 22000 ടിക്കറ്റുകള്‍ വിറ്റു. പതിവ് ക്രിക്കറ്റ് ആരാധകര്‍ക്ക് പുറമെ ഇംഗ്ലണ്ടിലേയും ദക്ഷിണാഫ്രിക്കയിലേയുമെല്ലാം വലിയൊരു വിഭാഗം കായിക പ്രേമികള്‍ ട്വന്റി-20 യുടെ ആരാധകരും വക്താക്കളുമായി രംഗത്തെത്തുന്നു. ഇംഗ്ലണ്ടിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും പ്രചാരത്തിലുള്ള ചില ഫാന്‍സൈറ്റുകളില്‍ കാണുന്ന മെസ്സേജുകള്‍ ആ രീതിയിലാണ്. ക്രിക്കറ്റ് എനിക്കിഷ്ടമല്ല, അത് ബോറാണ്. പക്ഷെ ഈ കളി എനിക്കിഷ്ടമായി.... ഇങ്ങനെ നൂറുകണക്കിന് മെസ്സേജുകള്‍. അടിസ്ഥാനപരമായി ക്രിക്കറ്റിന്റെ നിയമവും രീതികളുമാണ് ട്വന്റി-20 ക്കെങ്കിലും കളികാണാനെത്തുന്ന ആരാധകരുടെ പെരുമാറ്റവും താരങ്ങളുടെ ആഘോഷവുമെല്ലാം ഇത് ക്രിക്കറ്റിനേക്കാള്‍ ഫുട്ബോളിനെയാണ് അനുസ്മരിപ്പിക്കുന്നത്. ഏകദിന മല്‍സരത്തോളം സമയം മിനക്കെട്ടിരിക്കേണ്ടെന്നതും കൂടുതല്‍ തീപ്പാറുന്ന ആക്ഷന്‍ രംഗങ്ങല്‍ സൃഷ്ടിക്കുന്നുവെന്നതും തീര്‍ച്ചയായും ട്വന്റി-20യുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നുണ്ട്. ഇംഗ്ലീഷ് കൗണ്ടിയില്‍ 2003 തൊട്ടേ ട്വന്റി-20 കപ്പ് എന്ന പേരില്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നു. അത് കൗണ്ടിയിലെ മറ്റ് ചാമ്പ്യന്‍ഷിപ്പുകളെ ജനപ്രിയതയില്‍ പിന്നിലാക്കികഴിഞ്ഞുവെന്നാണ് സത്യം.1971ലെ ആദ്യ ഏകദിന ലോകകപ്പിനോട് ഇന്ത്യ തികച്ചും നിഷേധാത്മകമായ സമീപനമാണ് പുലര്‍ത്തിയത്്. എങ്ങനെയാണ് ഏകദിനമല്‍സരങ്ങളില്‍ ബാറ്റ് ചെയ്യേണ്ടത് എന്നു പോലും അറിയാത്ത വിധത്തില്‍ കളിച്ച് സുനില്‍ ഗാവസ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ നാണക്കേട് വരുത്തിവെച്ചു. കളിക്കാരെ പോലെ ബോര്‍ഡും അന്ന് കളി കാര്യമായി എടുത്തിരുന്നില്ല. ലോകകപ്പിന് മുമ്പ് രണ്ട് ഏകദിന മല്‍സരമായിരുന്നു ഇന്ത്യ കളിച്ചിരുന്നത്. ഇപ്പോള്‍ ട്വന്റി-20 യുടെ കാര്യം അതിലും കഷ്ടമാണ്. തുടക്കത്തില്‍ ഈ കളിയെ അംഗീകരിക്കാന്‍ ഏറ്രവും വിമുഖത കാണിച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് തന്നെ. കഴിഞ്ഞ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഒരു ട്വന്റി-20 മല്‍സരം ഉള്‍പ്പെടുത്തണമെന്ന് ദഷിണാഫ്രിക്കന്‍ ബോര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യന്‍ ബോര്‍ഡ് മടിച്ചുമടിച്ചാണ് അതിന് വഴങ്ങിയത്. ആ മാച്ച് ഇന്ത്യ ജയിച്ചു. ഇന്നേവരെ ഇന്ത്യന്‍ ടീം കളിച്ച ഏക അന്താരാഷ്ട്ര ട്വന്റി-20 മല്‍സരം അതുതന്നെ. ലോകകപ്പില്‍ കളിക്കുന്ന മറ്റു ടീമുകളില്‍ മിക്കവരും അന്താരാഷ്ട്ര ട്വന്റി-20 മാച്ചുകളില്‍ കളിക്കാനൊരുങ്ങുകയാണ്. അടുത്തമാസങ്ങളിലെ അവരുടെ ടൂര്‍ പ്രോഗ്രാമുകളില്‍ ട്വന്റി-20 മാച്ചുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ 28നും 29നും ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മില്‍ രണ്ട് മാച്ചുകള്‍ കളിച്ചു. പാകിസ്താന്, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക, കാനഡ എന്നീ ടീമുകള്‍ സെപ്തംബറില്‍ ടൊറന്റോയില്‍ ടൂര്‍ണമെന്റ് കളിക്കും. ലോകകപ്പില്‍ പ്രാഥമിക റൗണ്ടില്‍ പാകിസ്താനും സ്കോട്ട്ലന്റുമാണ് ഇന്ത്യയുടെ പ്രതിയോഗികള്‍. ഇന്ത്യന്‍ ബോര്‍ഡ് ഓസ്ട്രേലിയക്കെതിരെ രണ്ട് ട്വന്റി-20 മാച്ചുകള്‍ കളിക്കാന്‍ കരാറുണ്ടാക്കിയിട്ടുണ്ട്. പക്ഷെ ആ മാച്ചുകള്‍ ലോകകപ്പിന് ശേഷമാണ്. അപ്പോള്‍ ഒരു തയ്യാറെടുപ്പുമില്ലാതെയാണ് ഇന്ത്യന്‍ താരങ്ങള്‍ ട്വന്റി-20 ലോകകപ്പിനിറങ്ങുക.എന്നിരുന്നാലും ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യന്‍ ബോര്‍ഡ് ഈയിടെ ട്വന്റി-20 ദേശീയചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചിരുന്നു. ആ ചാമ്പ്യന്‍ഷിപ്പ് വന്‍വിജയമായി മാറി. നമ്മുടെ കളിക്കാരില്‍ നിന്ന് പ്രതീക്ഷ നല്കുന്ന ചില പ്രകടനങ്ങളും കണ്ടു. രസകരമായ വസ്തുത രഞ്ജി മാച്ചുകളില്‍ കളിച്ചുതെളിഞ്ഞവരോ, മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചവരോ ആയിരുന്നില്ല അവരെന്നതാണ്.നിലവിലെ ടീമിലെ പ്രായം കൂടുതലുള്ള, ഫിറ്റ്നസ് കുറഞ്ഞ കളിക്കാരെ മാറ്റിനിര്‍ത്തി ട്വന്റി-20 ദേശിയചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തിയ കളിക്കാരെ ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ തയ്യാറാവുമോയെന്നതാണ് വിലയേറിയ ചോദ്യം. നിലവിലെ സാഹചര്യത്തില്‍ അങ്ങനെയൊരു പുതുമുഖ ടീമിനെ സെലക്റ്റ് ചെയ്യാനുള്ള സാധ്യത കുറവാണ്. ലോകകപ്പിലെ തോല്‍വിയെ തുടര്‍ന്ന് ടീമില്‍ അഴിച്ചുപണി നടത്തുമെന്ന് പ്രഖ്യാപിച്ച് എന്തെല്ലാം കോലാഹലങ്ങളായിരുന്നു ബോര്‍ഡ് അധികൃതര്‍ കാട്ടികൂട്ടിയത്? പ്രതിസന്ധി നേരിടാന്‍ പഴയകളിക്കാരുടേയും വിധഗ്ദരുടേയും യോഗം ചേര്‍ന്ന് കടുത്ത ശുദ്ധീകരണ നടപടികള്‍ പ്രഖ്യാപിച്ചു. ബംഗ്ലാദേശ് പര്യടനത്തിനുള്ള ഏകദിന ടീമില്‍ നിന്ന് സച്ചിന് തെണ്ടുല്‍ക്കറേയും സൗരവ് ഗാംഗുലിയേയും മാറ്റിനിര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവം വരുന്നു എന്ന് ഒരുവേള ചിന്തിച്ചുപോയി.പക്ഷെ അതിനു ശേഷം എന്ത് സംഭവിച്ചു? ഒരു മാസത്തിനുള്ളില്‍ തന്നെയിതാ പഴയവര്‍ എല്ലാം ടീമില്‍ തിരിച്ചെത്തിയിരിക്കുന്നു. എന്തിന് അജിത് അഗാര്‍ക്കര്‍ പോലും! ഈ സാഹചര്യത്തില്‍ ട്വന്റി-20 ലോകകപ്പിനും പുതിയൊരു ടീമിനെ കണ്ടെത്താന്‍ ബോര്‍ഡ് തയ്യാറാകുമെന്ന് കരുതുക വയ്യ.ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 10 മാച്ചില്‍ നിന്ന് 313 റണ്‍സെടുത്ത പഞ്ചാബിന്റെ ഇരുപത്കാരന് കരണ്‍ ഗോയല്‍, 8 മാച്ചില്‍ 300 റണ്‍സ് നേടിയ ഗുജറാത്തിന്റെ നീരജ് പട്ടേല്‍, 10 മാച്ചില്‍ 285 റണ്‍സെടുത്ത തമിഴ് നാടിന്റെ ദേവേന്ദ്രന്, ദേശീയ ചാമ്പ്യന്‍ഷിപ്പിലെ ഏക സ്വഞ്ച്വറി സ്കോര്‍ ചെയ്ത രോഹിത് ശര്‍മ- ഇവരില്‍ ആരെയെങ്കിലുമൊക്കെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമോയെന്ന് കണ്ടറിയണം. രോഹിത് ശര്‍മയെ ഇപ്പോള്‍ ഏകദിന ടീമില്‍ ഉള്‍പ്പെയുത്തിയിട്ടുണ്ട്. ദേവേന്ദ്രന് ട്വന്റി-20 മാച്ചുകള്‍ക്ക് തികച്ചും യോജിച്ച കളിക്കാരനാണെന്ന വിലയിരുത്തപ്പെടുന്നു. ട്വന്റി-20 യില്‍ അല്ലാതെ മറ്റൊരു ഫസ്റ്റ് ക്ലാസ് മാച്ചിലും ദേവേന്ദ്രന് ഇതുവരെ കളിച്ചിട്ടില്ല. ലോകകപ്പിനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടുമെല്ലാം ട്വന്റി-20 സ്പെഷ്യലിസ്റ്റുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഏകദിന ടീമിലെ പകുതിയിലേറെ കളിക്കാരില്ലാതെയാവും അവര്‍ ലോകകപ്പില്‍ മാറ്റുരക്കുക. ആഭ്യന്തര ലീഗില്‍ നിരന്തരം ട്വന്റി-20 മാച്ചുകള്‍ കളിക്കുന്നത് കൊണ്ട് സ്പെഷ്യലിസ്റ്റുകളെ കണ്ടെത്താന്‍ അവര്‍ക്കു പ്രയാസമുണ്ടാകില്ല. ഇതുവരെ നമ്മള് കണ്ടു ശീലിച്ചതില്‍ നിന്ന് വ്യത്യസ്തമായ ഒരു ഗെയിം ആവും നമ്മള് ദക്ഷിണാഫ്രിക്കയില്‍ കാണുക. കളി മാറുകയാണ്. അതിനൊത്ത് മാറാന്‍ സന്നദ്ധരാവുന്നവര്‍ അതിജീവിക്കും മറ്റുള്ളവര്‍ ചവറ്റുകുട്ടയില്‍ പോവും. ദക്ഷിണാഫ്രിക്ക ഈ പരിണാമത്തിന്റെ പരീക്ഷണ വേദിയൊരുക്കുന്നു. പുതിയ കാഴ്ചകള്‍ക്ക് നമ്മള്‍ക്കും തയ്യാറെടുക്കാം. ടെസ്റ്റ് കളിക്കുന്ന ഒന്‍പത് ടീമുകള്‍ക്കൊപ്പം കെനിയ, സിംബാബ്വേ, സ്കോട്ട്ലണ്ട് എന്നീ ടീമുകളാണ് ലോകകപ്പില്‍ മാറ്റുരക്കുക. 12 ടീമുകളെ നാല് ഗ്രൂപ്പായി തിരിച്ചാണ് ആദ്യ റൗണ്ടില്‍ മല്‍സരം. ഓരോ ഗ്രൂപ്പിലും നിന്ന് രണ്ട് വീതം ടീമുകള്‍ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും. രണ്ടാം റൗണ്ടില്‍ രണ്ടു ഗ്രൂപ്പായി തിരിഞ്ഞാണ് മല്‍സരം. എ, സി ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരും(എ 1,സി 1) ബി,ഡി ഗ്രൂപ്പുകളിലെ രണ്ടാം സ്ഥാനക്കാരും(ബി 2, ഡി 2) ഇ ഗ്രൂപ്പില്‍ മല്‍സരിക്കും. ബി, ഡി ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരും(ബി 1, ഡി 1) എ, സി ഗ്രൂപ്പുകളിലെ രണ്ടാം സ്ഥാനക്കാരും(എ 2, സി 2) എഫ് ഗ്രൂപ്പില്‍ മല്‍സരിക്കും. രണ്ടാം റൗണ്ടിലെ രണ്ടു ഗ്രൂപ്പുകളിലും നിന്ന് കൂടുതല്‍ പോയന്റ് നേടുന്ന രണ്ട് വീതം ടീമുകള്‍ സെമിയിലും മല്‍സരിക്കും.യൊഹന്നാസ്ബര്‍ഗ്, കേപ്ടൗണ്‍, ഡര്ബന് എന്നിവിടങ്ങളിലാണ് മല്‍സരം. ഗ്രൂപ്പ് എ-ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ്ഗ്രൂപ്പ് ബി-ഇംഗ്ലണ്ട്, ഓസ്ട്രേലിയ, സിംബാബ്വേഗ്രൂപ്പ് സി-ന്യൂസീലണ്ട്, ശ്രീലങ്ക, കെനിയ ഗ്രൂപ്പ് ഡി-ഇന്ത്യ, പാകിസ്താന്,
Subscribe to:
Posts (Atom)