Friday, October 26, 2007

പാകിസ്‌താന്‍ വീണ്ടുമെത്തുമ്പോള്‍...


ഇന്ത്യയും പാകിസ്‌താനും ക്രിക്കറ്റ്‌ മൈതാനത്ത്‌ മുഖാമുഖം വരുമ്പോള്‍ അത്‌ യുദ്ധവും ഉല്‍സവവും ഒക്കെയായി മാറാറുണ്ട്‌. മീഡിയയാണ്‌ ഇങ്ങനെ കാര്യങ്ങള്‍ പരുപ്പിച്ചു കാട്ടുന്നതെന്നും മറ്റേത്‌ പരമ്പരയെ പോലെയും ഇതൊരു സാധാരണ മല്‍സരമാണെന്ന്‌ ഇരു ടീമുകളുടേയും ക്യാപ്‌റ്റന്‍മാര്‍ പത്ര സമ്മേളനത്തില്‍ ആണയിടാറുണ്ട്‌. പക്ഷെ, സത്യത്തില്‍ അതങ്ങിനെയാണോ ? അല്ലെന്ന്‌ മുമ്പ്‌ നടന്ന ഇന്ത്യ-പാക്‌ മല്‍സരങ്ങളെക്കുറിച്ച്‌ അനുസ്‌മരിക്കുമ്പോള്‍ മുന്‍താരങ്ങള്‍ വ്യക്തമാക്കാറുണ്ട്‌. ഓരോ മല്‍സരത്തിന്‌ മുമ്പും കളി നടക്കുമ്പോള്‍ ഗ്രൗണ്ടിലും കളിക്കാര്‍ അനുഭവിച്ച സമര്‍ദ്ധത്തെ കുറിച്ച്‌ അവര്‍ തന്നെ പിന്നീട്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. ഇരു ടീമുകളുടേയും ആരാധകര്‍ മാത്രമല്ല. ക്രിക്കറ്റ്‌ എന്ന ഗെയിം എന്തെന്നറിയാത്ത ആളുകള്‍ പോലും ആരാ ഇപ്പോള്‍ മുന്നില്‍, ആരു ജയിക്കും? എന്ന്‌ ആവേശത്തോടെ തിരക്കുന്നു. കേവലം ഒരു ഗെയിം എന്നതിന്‌ ഉപരി മറ്റെന്തൊക്കയോ ആയി മാറുന്നു ഇന്ത്യാ-പാക്‌ ക്രിക്കറ്റ്‌ മല്‍സരങ്ങള്‍ എന്നു പറയുന്നതിന്‌ അടിസ്ഥാനം ഇതുതന്നെ. പകവീട്ടുകയെന്ന ഒരു വാക്ക്‌ ഇന്ത്യാ-പാക്‌ മല്‍സരങ്ങളുമായി ചുറ്റിപ്പറ്റി നിരന്തരം ഉയര്‍ന്നു കേള്‍ക്കും. നീറിപുകയുന്ന തോല്‍വിയുടെ ഓര്‍മകള്‍ ആരാധകരെ മഥിച്ചുകൊണ്ടിരിക്കും, ചില കളിക്കാരെ വേട്ടയാടികൊണ്ടിരിക്കും. പകരം ചോദിക്കാതെ നിര്‍വാഹമില്ലാത്ത പരാജയങ്ങള്‍. ഇപ്പോള്‍ മൂന്നു ടെസ്‌റ്റും അഞ്ച്‌ ഏകദിനങ്ങളും ഉള്‍പ്പെട്ട മുഴുനീള പരമ്പര കളിക്കാന്‍ പാകിസ്‌താന്‍ ഇന്ത്യന്‍ മണ്ണിലെത്തുമ്പോള്‍ പകരം ചോദിക്കാനുള്ളത്‌ കൂടുതലും പാകിസ്‌താനാണ്‌. 20-ട്വ്‌ന്റി ലോകകപ്പിന്റെ ഫൈനലിലെ പരാജയമാണ്‌ അതിനു കാരണം. ആദ്യമായായിരുന്നു ഒരു ലോകകപ്പിന്റെ ഫൈനലില്‍ ഈ ടീമുകള്‍ ഏറ്റുമുട്ടുന്നത്‌. സച്ചിന്‍, സൗരവ്‌, ദ്രാവിഡ്‌ എന്നിവരുടെ അഭാവത്തിലും ഇന്ത്യ പാകിസ്‌താനെ കീഴടക്കിയെന്നത്‌ ഇന്ത്യന്‍ ആരാധകര്‍ മേനി പറഞ്ഞതാണ്‌. അതിന്‌ ഒരു തിരിച്ചടി നല്‍കാതെ പാകിസ്‌താന്‍കാര്‍ മടങ്ങിപ്പോവുന്നത്‌ എങ്ങിനെ? പാക്‌ താരങ്ങളുടെ മനസ്സില്‍ കനലെരിയുന്നുണ്ടാവും. ഇന്ത്യയും പാകിസ്‌താനും പരസ്‌പരം തുടര്‍ച്ചയായി കളിക്കാന്‍ തുടങ്ങിയ ശേഷം പഴയപോലെ കളി യുദ്ധമാവുന്നില്ലെന്നത്‌ ശരിയാണ്‌ . പക്ഷെ ഇപ്പോഴും ഈ കളി കാര്യമാണ്‌.ആരു ജയിക്കുമെന്ന ആകാംക്ഷ ഏങ്ങുമുണ്ട്‌. അവസാനമായി ഇന്ത്യ- പാക്‌ മുഴുനീള പരമ്പര നടന്നത്‌ കഴിഞ്ഞവര്‍ഷം ആദ്യം പാകിസ്‌താനില്‍ വെച്ചായിരുന്നു. ഇതില്‍ ടെസ്റ്റ്‌ പരമ്പര 1-0 എന്ന മാര്‍ജിനില്‍ പാകിസ്‌താനും ഏകദിന പരമ്പര 4-1 എന്ന മാര്‍ജിനില്‍ ഇന്ത്യയും ജയിച്ചു. ഇത്തവണ ടെസ്റ്റിലായാലും ഏകദിനത്തിലായാലും ഇന്ത്യക്ക ചെറിയ മുന്‍തൂക്കം കല്‍പ്പിക്കാവുന്നതാണ്‌. ഒരു ടീം എന്ന നിലയില്‍ കുറേ കൂടി ഒത്തിണക്കമുണ്ടെന്നാതാണ്‌ ഇന്ത്യക്ക്‌ അനുകൂലമായ ഘടകം. പാക്‌ ടീമിനുള്‌ലിലെ ചേരിപ്പേരും കോക്കസ്‌ പ്രവര്‍ത്തനങ്ങളും ഒട്ടും അവസാനിച്ചിട്ടില്ലെന്ന്‌ തന്നെയാണ്‌ സൂചന. നിരന്തരമായി അച്ചടക്ക നടപടിക്ക്‌ വിധേയനായ ഷോയിബ്‌ അക്തറിന്റെ വിലക്ക്‌ അവസാനിച്ചുകഴിഞ്ഞു ഇന്ത്യക്കെതിരെ ഷോയിബിന്‌ കളിക്കാം. പക്ഷെ ഇന്നത്തെ സാഹചര്യത്തില്‍ ഇത്‌ പാകിസ്‌താന്‌ നേട്ടമല്ല, കോട്ടമാണ്‌. ഷോയിബ്‌ ടീമില്‍ തിരിച്ചെത്തുകയാണെങ്കില്‍ ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ വീണ്ടും ആളിക്കത്തും. തന്നേക്കാള്‍ ഉയര്‍ന്നവനായോ അല്ലെങ്കില്‍ തുല്യനായോ ഒരാളേയും അംഗീകരിക്കാനാവില്ലെന്നതാണ്‌ ഷോയിബിന്റെ പ്രശ്‌നമെന്ന്‌ പാക്‌ മാധ്യമങ്ങള്‍ വിലയിരുത്തുന്നു. അങ്ങനെയൊരാള്‍ ടീമില്‍ തിരിച്ചെത്തുന്നത്‌ പ്രശ്‌നങ്ങള്‍ വഷളാക്കുകയേയുള്ളൂ. ക്യാപ്‌റ്റനെന്ന നിലയില്‍ ഷോയിബ്‌ മാലിക്കിനെ പൂര്‍ണമായി അംഗീകരിക്കാന്‍ മുഹമദ്‌ യൂസഫ്‌ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ തയ്യാറല്ലെന്നതും രഹസ്യമല്ല. മറിച്ച്‌ ഇന്ത്യന്‍ ടീമില്‍ ധോനിയെന്ന ജൂനിയര്‍ ക്യാപ്‌റ്റനെ അംഗീകരിക്കാന്‍ സച്ചിനും സൗരവിനും രാഹുലിനുമെല്ലാം കഴിയുന്നുണ്ട്‌. തന്റെ ആദ്യ ദൗത്യം തന്നെ(ട്വന്റി-20 ലോകകപ്പ)വന്‍വിജയമാക്കാന്‍ കഴിഞ്ഞെന്നത്‌ ധോനിയെന്ന നായകനെ ശക്തനാക്കി തീര്‍ത്തിരിക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര തോറ്റുവെങ്കിലും ക്യാപ്‌റ്റന്റെ പ്രകടനം മെച്ചമാണെന്നാണ്‌ വിലയിരുത്തപ്പെട്ടത്‌. ഇനി ടെസ്റ്റ്‌ ടീമിന്റെ ക്യാപ്‌റ്റന്‍സി കൂടി ധോനിയെ ഏല്‍പ്പിക്കമോയെന്നേ കണ്ടറിയാനുള്ളൂ. ബിഗ്‌ 3ക്ക്‌ പാകിസ്‌താനെതിരെ ഇത്‌ അവസാന പര്‌നപരയായിരിക്കുമെന്നു വേണം കരുതാന്‍. ഇവരുടെ സാന്നിധ്യം ടെസറ്റില്‍ ഇന്ത്യക്ക്‌ വലിയ പ്ലസ്‌ പോയന്റാണ്‌. ഇവര്‍ക്കൊപ്പം വി വി എസ്‌ ലക്ഷ്‌മണ്‍ കൂടി ചേരുന്നതോടെ മികച്ച മധ്യനിര രൂപം കൊള്ളുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും മികച്ച ഫോമിലുള്ള ബാറ്റ്‌സ്‌മാന്‍ യുവരാജ്‌ സിങ്ങിന്‌ ടെസ്‌റ്റില്‍ എങ്ങനെ അവസരം നല്‍കുമെന്നയാണ്‌ ഇവിടെ പ്രസക്തമായ ചോദ്യം. യുവിക്ക്‌ ടെസ്‌റ്റില്‍ സ്ഥിരം സ്ഥാനം നല്‍കണമെന്നു തന്നെയാണ്‌ സെലക്‌റ്റര്‍മാരില്‍ കൂടുതല്‍ പേരുടേയും അഭിപ്രായം. 26 കാരനായ യുവി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിട്ട്‌ ഏഴുവര്‍ഷം കഴിഞ്ഞു. ഇക്കാലത്തിനുള്ളില്‍ 19 ടെസ്‌റ്റിലേ യുവിക്ക്‌ കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. ഇനിയും വൈകിക്കൂടായെന്ന്‌ സെലക്‌റ്റര്‍മാര്‍ തീരുമാനിച്ചാല്‍ വിഷമകരമായ തീരുമാനങ്ങള്‍ എടുക്കാന്‍ ധോനി നിര്‍ബന്ധിതനായേക്കും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടെസ്‌റ്റ്‌ ഇന്നിങ്ങ്‌സ്‌ കളിച്ച ലക്ഷ്‌മണിനു നേരെതന്നെയാവും ആദ്യം വാള്‍ നീളുക. ഓപ്പണിങ്‌ സ്ഥാനത്ത്‌ ദിനേഷ്‌ കാര്‍ത്തികും വസീം ജാഫറും അവസാനമായി കളിച്ച ടെസറ്റുകളില്‍ മികച്ച പ്രകടനാമാണ്‌ കാഴ്‌ചവെച്ചത്‌. എങ്കിലും സ്‌പെഷലിസ്റ്റ്‌ ഓപ്പണര്‍മാരെന്ന നിലയില്‍ ഏകദിന മാച്ചുകളില്‍ മികവറിയിച്ചു കഴിഞ്ഞ ഗൗതം ഗംഭീറും റോബിന്‍ ഉത്തപ്പയും ഇവര്‍ക്ക്‌ ഭീഷണി ഉയര്‍ത്തുന്നു. മികച്ച ഷോട്ട്‌പ്ലെയറായ റോബിന്‍ ഓപ്പണറുടെ എല്ലാഗുണങ്ങളും പ്രകടമാക്കുന്നു. റോബിനും ഗംഭീറും പക്വതയാര്‍ജിച്ചു കഴിഞ്ഞെന്ന ധോനിയുടെ വാക്കുകളും ഈയൊരു സൂചനയാണ്‌ നല്‍കുന്നത്‌. ഇന്ത്യയുടെ ബാറ്റിങ്‌ ലൈനപ്പിനോട്‌ ശരിക്കും കിടപരിടിക്കുന്നതാണ്‌ പാകിസ്‌താന്റേയും ലൈനപ്പ്‌. മുഹമദ്‌ യൂസഫ്‌, യൂനുസ്‌ഖാന്‍ എന്നിവര്‍ മികച്ച ഫോം തുടരുകയാണ്‌. ഇവര്‍ക്കൊപ്പം ക്യാപ്‌റ്റന്‍മാലിക്കും യുവ ബാറ്റ്‌സ്‌മാന്‍മാരും ചേരുമ്പോള്‍ ഇന്‍സമാമിന്റെ അഭാവം പ്രകയമാവില്ലെന്ന്‌ തന്നെ വേണം കരുതാന്‍. ടെസ്റ്റില്‍ ബൗളര്‍മാരില്‍ പാക്‌ പക്ഷത്ത്‌ മികച്ച സ്വീങ്‌ ബൗളറായ മുഹമദ്‌ ആസിഫും ഇന്ത്യന്‍ നിരയില്‍ ലഗ്‌ സ്‌പിന്നര്‍ അനില്‍ കുംബ്ലെയും തന്നെയാവും കുന്തമുന. ഇന്ത്യന്‍ പേസ്‌ ബൗളര്‍ ശ്രീശാന്തിനും പലതും തെളിയിക്കാന്‍ ലഭിക്കുന്ന ഒരവസരമാവും ഇത്‌. ടെസ്റ്റില്‍ ടീമിനെ വിജയത്തിലേക്ക്‌ നയിക്കാനുവുമെന്ന്‌ ശ്രീ ദക്ഷിണാഫ്രിക്കയില്‍ അര്‍ഥ ശങ്കക്കിടയില്ലാത്ത വിധം തെളിയിച്ചതാണ്‌. അത്തരമൊരു പ്രകടനം ആവര്‍ത്തിക്കാന്‍ ശ്രീക്ക്‌ സമയമായിരിക്കുന്നു. ഏകദിന മാച്ചുകളില്‍ നിര്‍ണായകമാവുക ഇന്ത്യന്‍ യുവബാറ്റ്‌സ്‌മാന്‍മാരുടെ സംഹാരശേഷിതന്നെയാവും. യുവരാജ്‌, ഗംഭീര്‍, ഉത്തപ്പ, ധോനി ഇത്യയധികം സംഹാരശേഷിയുള്ള ബാറ്റ്‌സ്‌മാന്‍മാര്‍ ഒരുമിച്ച്‌ ചേരുന്നത്‌ അപൂര്‍വമാണ്‌. ബിഗ്‌ ത്രീയില്‍ രണ്ടുപേര്‍ക്കെങ്കിലും പുറത്തിരിക്കേണ്ടി വന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അദ്‌ഭുതപ്പെടാനില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും അനിവാര്യനല്ല ന്നെു തെളിയിക്കാന്‍ കഴിയുന്നിടത്തേക്ക്‌ നമ്മുടെ യുവതാരങ്ങള്‍ വളര്‍ന്നിരിക്കുന്നുവെന്നത്‌ സത്യത്തില്‍ ആഹ്ലാദകരമായ കാര്യമാണ്‌.

Wednesday, October 17, 2007

ശ്രീശാന്ത്‌ കണ്ണുരുട്ടുന്നത്‌ കുറ്റമോ ?

മാന്യന്‍മാരുടെ കളിയാണ്‌ ക്രിക്കറ്റ്‌. വെളുത്ത വസ്‌ത്രമണിഞ്ഞ്‌ കളിക്കേണ്ട ഗെയിം. കളിക്കളത്തിലെ ആചാരമര്യാദകള്‍ക്കും പ്രതിയോഗികളോടുള്ള പെരുമാറ്റത്തിനുമെല്ലാം പ്രത്യേക നിഷ്‌ക്കര്‍ഷ വേണം. അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗണ്‍സിലും അവര്‍ ഓരോ മല്‍സരത്തിനും നിയോഗിക്കുുന്ന മാച്ച്‌ റഫറിമാരുമെല്ലാം ഇക്കാര്യത്തില്‍ അണുവിട വ്യതിചലിക്കില്ല. ഇന്ത്യന്‍ ഫാസ്റ്റ്‌ ബൗളര്‍ ശ്രീശാന്തിന്റെ പെരുമാറ്റത്തില്‍ തുടരെ പിഴവുകള്‍ അവര്‍ കണ്ടെത്തിയത്‌ ഈ നിര്‍ബന്ധബുദ്ധികാരണമാവണം. അമിതമായി അപ്പീല്‍ ചെയ്‌തതിന്‌ പിഴ, ബാറ്റ്‌സ്‌മാനെ തുറിച്ച്‌ നോക്കിയതിന്‌ ശകാരം, താക്കീത്‌....ഇങ്ങനെ പോവുന്നു മാച്ച്‌ റഫറിമാരുടെ ശിക്ഷാ നടപടികള്‍. അതിന്റെ ചുവടുപിടിച്ച്‌ നമ്മുടെ മാധ്യമങ്ങളും സാംസ്‌ക്കാരിക നായകരും ശ്രീയെ കുറ്റപ്പെടുത്തുന്നു. പക്ഷെ ഇതിന്‌ ഒരു മറുവശമുണ്ട്‌. അത്‌ കാണാതിരുന്നുകൂടാ.ബൗള്‍ ചെയ്യുന്നതിനിടെ ബാറ്റ്‌സ്‌മാനെ തുറിച്ചു നോക്കുകയും ഒന്നോരണ്ടോ വാക്കുകള്‍ പറയുകയും ചെയ്‌ത, ക്രിക്കറ്റ്‌ ചരിത്രത്തിലെ ആദ്യ ബൗളര്‍ ശ്രീശാന്തല്ല. ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ അങ്ങനെയൊരു രീതിയെകുറിച്ച്‌ ചിന്തിക്കുക പോലും ചെയ്യുന്നതിന്‌ മുമ്പ്‌ ബാറ്റ്‌സ്‌മാന്‌ മേല്‍ കളിക്കിടെ മാനസികമായ ആധിപത്യം നേടുന്നതിനുള്ള ഒരു തന്ത്രമായി ഇത്തരം രീതികളെ വികസിപ്പിച്ചെടുത്തവരാണ്‌ ഓസ്‌ട്രേലിയക്കാര്‍. പിന്നീട്‌ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരും വ്യാപകമായി തന്നെ ഈ രീതി പിന്തുടര്‍ന്നു. ദക്ഷിണാഫ്രിക്കയുടെ അലന്‍ ഡൊണാള്‍ഡിന്റെ ശകാരവര്‍ഷത്തിനു മുന്നില്‍ രാഹുല്‍ ദ്രാവിഡും മറ്റും ചൂളി നില്‍ക്കുന്ന കാഴ്‌ച നമ്മള്‍ എത്രയോ തവണ കണ്ടതാണ്‌. ഓസ്‌ട്രേലിയക്കാരില്‍ ബൗളര്‍ മാത്രമല്ല, ക്ലോസ്‌ഇന്‍ ഫീല്‍ഡര്‍മാര്‍ ഒന്നടങ്കം ഇങ്ങനെ ബാറ്റ്‌സ്‌മാനെ വിരട്ടിക്കൊണ്ടിരിക്കും. പക്ഷെ അന്നൊന്നും ഇത്ര വലിയ കോലാഹലം ഉയര്‍ന്നിരുന്നില്ല. മാച്ച്‌റഫറിമാര്‍ ശിക്ഷ വിധിക്കുന്നതും കുറവായിരുന്നു. ഇന്ന്‌ ഇത്തരം `അതിരുവിട്ട` പെരുമാറ്റത്തിന്റെ ആശാന്‍മാരായ ഓസ്‌ട്രേലിയക്കാര്‍ തന്നെ ശ്രീക്കെതിരെ നിരന്തരം ആക്ഷേപമുന്നയിക്കുന്നു. അത്‌ നമ്മുടെ മാധ്യമങ്ങളും ക്രിക്കറ്റ്‌ പണ്ഡിറ്റുകളും ഏറ്റുപിടിക്കുന്നു എന്നത്‌ വിചിത്രമാണ്‌. ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‌ ശ്രീ ചെന്നാല്‍ കൈകാര്യം ചെയ്യുമെന്ന പരസ്യമായ ഭീഷണി പോലും ഓസ്‌ട്രേലിയക്കാരില്‍ നിന്നുയര്‍ന്നു കഴിഞ്ഞു. ഇത്തരം പരസ്യ ഭീഷണികള്‍ അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ഭരണകര്‍ത്താക്കള്‍ കേട്ടതായേ നടിക്കുന്നില്ല. കൗണ്‍സിലിന്റെ തീരുമാനങ്ങളിലും ശിക്ഷാനടപടികളിലും വര്‍ണവിവേചനത്തിന്റെ സ്‌പര്‍ശമുണ്ടെന്ന ആരോപണം കാലപ്പഴക്കമുള്ളതാണ്‌. ഓസ്‌ട്രേലിയക്കാരും ഇംഗ്ലീഷുകാരും ചെയ്യുന്ന തെറ്റുകള്‍ സൗകര്യപൂര്‍വം അവഗണിക്കുകയും ഏഷ്യന്‍ കളിക്കാര്‍ ഇതേകാര്യം ചെയ്യുമ്പോള്‍ കനത്ത ശിക്ഷ നല്‍കുകയും ചെയ്യുന്നുവെന്ന്‌ ആരോപണം ഉന്നയിച്ചവരില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സുനില്‍ ഗാവസ്‌കറും പാക്‌ നായകന്‍ ഇമ്രാന്‍ ഖാനുമെല്ലാം ഉള്‍പ്പെടുന്നു. ഇപ്പോള്‍ ശ്രീക്കെതിരായ കര്‍ശന നടപടികളിലും രണ്ടു വര്‍ഷം മുമ്പ്‌ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സൗരവ്‌ ഗാംഗുലിയെ നിശ്ചിത സമയത്ത്‌ ഓവറുകള്‍ എറിഞ്ഞു തീര്‍ക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ നാലു മാച്ചില്‍ നിന്നുവരെ വിലക്കുകയുമൊക്കെ ചെയ്‌തതിന്‌ പിന്നില്‍ ഐ സി സി യുടെ ചട്ടക്കൂടില്‍ തന്നെ നിലനില്‍ക്കുന്ന വിവേചനത്വരയാണെന്ന്‌ സംശയിക്കുന്നതില്‍ തെറ്റില്ല.ശ്രീശാന്ത്‌ കളിക്കളത്തില്‍ ഒരു ഫാസ്റ്റ്‌ബൗളര്‍ക്ക്‌ യോജിച്ച രീതിയിലുള്ള അഗ്രഷന്‍ കാണിക്കുന്നുവെന്നത്‌ ശരിയാണ്‌. അതുകൊണ്ടുള്ള ഗുണം ടീമിനു തന്നെയാണ്‌. ട്വന്റി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹൈഡന്റെ വിക്കറ്റെടുത്ത്‌ മല്‍സരം ഇന്ത്യയുടെ വരുതിയിലാക്കിയത്‌ തന്നെ മികച്ച ഉദാഹരണം. തകര്‍പ്പന്‍ ഫോമിലായിരുന്നു അന്ന്‌ ഹൈഡന്‍. ശ്രീ തുടക്കം തൊട്ടേ ഹൈഡനെ നോട്ടം കൊണ്ടും വാക്കുകള്‍ കൊണ്ടും പ്രകോപിപ്പിച്ചു കൊണ്ടുരുന്നു. ഹൈഡന്‍ ശരിക്കും ക്ഷുഭിതനായിരുന്നു. രണ്ടാമത്തെ സെപെല്ലിനായി ശ്രീ വന്നപ്പോള്‍ ഹൈഡന്‍ കൂറ്റനടിക്ക്‌ മുതിര്‍ന്നു. ബൗള്‍ഡ്‌്‌. ഓസ്‌ട്രേലിക്കാര്‍ ആസൂത്രണം ചെയ്‌തെടുത്ത ഈ തന്ത്രം അവര്‍ക്കെതിരെ തന്നെ ഉപയോഗിക്കുകയായിരുന്നു ശ്രീ. സംശയിക്കേണ്ട ഓസ്‌ട്രേലിക്കാര്‍ ഏറ്റവും ഭയക്കുന്ന ഇന്ത്യന്‍ ബൗളര്‍ നമ്മുടെ ശ്രീയാണ്‌. അവരുടെ വാക്കുകളിലും പ്രതികരണങ്ങളിലും നിന്നുതന്നെ അത്‌ പ്രകടമാണ്‌.