Wednesday, May 21, 2008

മുതലാളിമാര്‍ ഇങ്ങനെ തുടങ്ങിയാല്‍......


രാഹുല്‍ ദ്രാവിഡ്‌ - ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ മുന്‍ ക്യാപ്‌റ്റന്‍. സംസാരത്തിലല്ല, പ്രവര്‍ത്തിയിലാണ്‌ കാര്യമെന്ന്‌ ഉറച്ചു വിശ്വസിക്കുന്നത്‌ കൊണ്ട്‌ നമ്മുടെ മറ്റുപല ക്രിക്കറ്റ്‌ നക്ഷത്രങ്ങളേയും പോലെ വീരവാദങ്ങള്‍ക്കോ, വെല്ലുവിളികള്‍ക്കോ മുതിരാറില്ല. പ്രതിയോഗികളെ ബഹുമാനിക്കുകയും അവരുടെ ബഹുമാനം പിടിച്ചു വാങ്ങുകയും ചെയ്യുന്ന അടിമുടി മാന്യനായ സ്‌പോര്‍ട്‌സ്‌മാന്‍. രാഹുലിന്റെ മികവ്‌ എന്തെന്ന്‌ ഈ മഹാരാജ്യത്തെ ക്രിക്കറ്റ്‌ആരാധകര്‍ക്ക്‌ നല്ല ബോധ്യവുമുണ്ട്‌. അങ്ങനെ ബോധ്യം വരാത്തവരുണ്ടെങ്കില്‍ രാഹുലിന്റെ കരിയര്‍ റെക്കോര്‍ഡുകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതിയാകും. ടെസ്‌റ്റ്‌ ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും പതിനായിരത്തിലധികം റണ്‍സ്‌ സ്‌കോര്‍ ചെയ്‌ത ലോകത്തെ തന്നെ മൂന്നാമത്തെ ബാറ്റ്‌സ്‌മാനാണ്‌ രാഹുല്‍. ഈയൊരു എലൈറ്റ്‌ ക്ലബ്ബില്‍ രാഹുലിനൊപ്പമുള്ള മറ്റുരണ്ടു പേര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും മാത്രമാണ്‌. ടെസ്റ്റ്‌ മാച്ചുകളില്‍ സച്ചിനേക്കാള്‍ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ച ഇന്നിങ്‌സുകള്‍ രാഹുല്‍ കളിച്ചിട്ടുണ്ടെന്നതും ടീമിന്റെ ആവശ്യം പരിഗണിച്ച്‌ എഴുപതിലധികം ഏകദിന മാച്ചുകളില്‍ വിക്കറ്റ്‌ കീപ്പറുടെ അധിക ഡ്യൂട്ടിചെയ്യാനും ഈ സ്‌പെഷ്യലിസ്റ്റ്‌ ബാറ്റ്‌സാമാന്‍ തയ്യാറായിട്ടുണ്ടെന്നും ഓര്‍ക്കണം. മധ്യനിരയിലെ ദൈവമെന്ന്‌ വരെ രാഹുലിനെ ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നു. ഇതെല്ലാം ഇപ്പോള്‍ പറയുന്നത്‌ എന്തിനാണെന്നാവും ? മാധ്യമങ്ങളിലൂടെയും അല്ലാതെയും രാഹുല്‍ അപമാനിക്കപ്പെടുന്നത്‌ കാണുമ്പോള്‍ അതിനെക്കുറിച്ച്‌ പറയാതിരിക്കുന്നത്‌ എങ്ങനെ ? ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂര്‍ ടീമിന്റെ ഐക്കണ്‍ പ്ലെയറായാണ്‌ രാഹുലിനെ ഉള്‍പ്പെടുത്തിയത്‌. രാഹുലിന്റെ കഴിവിലും ഒരു ബ്രാന്റ്‌ അംബാസിഡറെന്ന നിലയില്‍ അദ്ദേഹത്തിനുള്ള സ്വാധീനത്തിലും മതിപ്പുള്ളത്‌ കൊണ്ടാവണം വിജയ്‌ മല്യയെന്ന വ്യവസായ ഭീമന്‍ രാഹുലിന്റെ ടീമിനെ ഏറ്റെടുക്കാന്‍ കോടികള്‍ മുടക്കിയത്‌. മുന്തിയ തരം ബിയര്‍ ഉണ്ടാക്കാനും വര്‍ഷം തോറും സുന്ദരികളായ മോഡലുകളെ കൊണ്ടു വന്ന്‌ സ്വിം സ്യൂട്ട്‌ കലണ്ടറുകള്‍ ഇറക്കാനും കുറ്റമറ്റ രീതിയില്‍ വിമാന സര്‍വീസ്‌ നടത്താനും വിരുതനായ മല്യ ക്രിക്കറ്റില്‍ നിന്നും നൂറ്‌ മേനി കൊയ്യുമെന്ന്‌ ന്യായമായും നമ്മള്‍ പ്രതീക്ഷിച്ചു. ഐ പി എല്ലിന്റെ ബാംഗ്ലൂരില്‍ നടന്ന പ്രൗഡ ഗംഭീരമായ ഉദ്‌ഘാടന ചടങ്ങില്‍ നിറഞ്ഞു നിന്നത്‌ മല്യാ മുതലാളിയായിരുന്നു. മുതലാളിയുടെ വലുപ്പം ക്രിക്കറ്റ്‌ സംപ്രേഷണത്തിലൂടെ ലോകമറിഞ്ഞു. പക്ഷെ ഉദ്‌ഘാടന മാച്ചില്‍ മല്യയുടെ ടീം ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌ ബോളീവുഡ്‌ രാജാവ്‌ ഷാറൂഖ്‌ ഖാന്റെ ടീം കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനോട്‌ തോറ്റപ്പോള്‍ തന്നെ മല്യയുടെ മുഖം ഇരുണ്ടിരുന്നു. പിന്നീടങ്ങോട്ടും റോയല്‍ ടീമിന്‌ തോല്‍വികള്‍ തന്നെയായിരുന്നു. അതിനിടെ മല്യയുണ്ടാക്കുന്ന ബിയറിന്റെ പേര്‌ ടീമിന്‌ നല്‍കുകയും. കളിക്കാരുടെ പുറത്തെല്ലാം ബിയറിന്റെ പേര്‌ എഴുതി വെക്കുകയും ( കളിക്കാരുടെ ജഴ്‌സിയിന്‍ മേലുള്ളത്‌. റോയല്‍ ചാലഞ്ചേഴ്‌സ്‌ എന്നല്ല റോയല്‍ ചാലഞ്ച്‌ എന്ന ബിയര്‍ നാമം തന്നെ) ചെയ്യുന്നത്‌ നിയമലംഘനമാണെന്ന്‌ കാണിച്ച്‌ ഒരു വിരുതന്‍ കേസിനും പോയി. എല്ലാം ചേര്‍ന്ന മുതലാളിയെ ശുണ്‌ഠി പിടിപ്പിച്ചെന്ന്‌ പറഞ്ഞാല്‍ മതിയല്ലോ. മുതലാളി പൊട്ടിത്തെറിക്കുക തന്നെ ചെയ്‌തു. ആദ്യം ടീമിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും പ്രശസ്‌ത കമന്റേറ്ററുമായ ചാരു ശര്‍മയെ ഫയര്‍ ചെയ്‌തു. ശര്‍മയുടെ പണി പോയപ്പോള്‍ ടീമിന്റെ പരിശീലകന്‍ വെങ്കിടേഷ്‌ പ്രസാദിന്‌ അതൊരു മുന്നറിയിപ്പാണെന്ന്‌ മല്യ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടും അരിശം തീരാതെയാവണം മുതലാളി രാഹുല്‍ ദ്രാവിഡിനെ പരസ്യമായി ആക്ഷേപിച്ചു കൊണ്ട്‌ രംഗത്ത്‌ വന്നത്‌. ടീം തിരഞ്ഞെടുത്തത്‌ ചാരു ശര്‍മയും രാഹുലും എല്ലാം ചേര്‍ന്നാണെന്നും തന്റെ നിര്‍ദേശങ്ങള്‍ അവര്‍ പരിഗണിച്ചില്ലെന്നും മല്യ തുറന്നടിച്ചു. കാശു മുടക്കി ഉണ്ടാക്കിയ ടീം തോല്‍ക്കുന്നതിലുള്ള ആധിയെന്ന നിലയില്‍ ഈ വാക്കുകള്‍ നമുക്കെടുക്കാം. പക്ഷെ അതിന്‌ അനുബന്ധമായി പറഞ്ഞ ചില കാരണങ്ങള്‍ അതിരു കടന്നു പോയി. ഇത്ര കാലം ക്രിക്കറ്റ്‌ കളിച്ച, ഇന്ത്യന്‍ ടീമിനെ നയിച്ച രാഹുല്‍ തിരഞ്ഞെടുത്തതിനേക്കാള്‍ നല്ല ടീമിനെ തനിക്ക്‌ സെലക്‌റ്റ്‌ ചെയ്യാനാവുമെന്നും അതിനുള്ള വിവരമൊക്ക ക്രിക്കറ്റില്‍ തനിക്കുണെടെന്നുമായിരുന്നു മുതലാളിയുടെ വിലയിരുത്തല്‍. അതിനര്‍ഥം ഇത്രയേയുള്ളൂ - രാഹുലിന്‌ ക്രിക്കറ്റിനെ കുറിച്ച്‌ വലിയ വിവരമൊന്നുമില്ല. ഞാനാണ്‌ എന്തുകൊണ്ടും ഭേദം. മാന്യത കൊണ്ടാവണം രാഹുല്‍ ഈ കുറ്റപ്പെടുത്തലിനോട്‌ അതിര്‌ വിട്ട്‌ പ്രതികരിച്ചില്ല. ടീം സെലക്ഷന്‍ നടത്തിയത്‌ താനല്ലെന്ന ഒരു വിശദീകരണം മാത്രം മീഡിയക്ക്‌ നല്‍കി. പ്രതിഫലമായി ലഭിക്കുന്ന വലിയ തുക നഷ്ടമാവുമെന്ന ഭയം കാരണമാണ്‌ രാഹുല്‍ പ്രതികരിക്കാത്തതെന്ന്‌ വാദിക്കുന്നവരുണ്ടാവാം. അതിന്‌ അടിസ്ഥാനമില്ല. കരാറിലെത്തി കഴിഞ്ഞ സാഹചര്യത്തില്‍ രാഹുലിന്‌ പ്രതിഫലം നല്‍കാതെ പിന്‍മാറാന്‍ മല്യക്ക്‌ കഴിയില്ല. കൈവന്ന സ്ഥാനങ്ങളും അധികാരങ്ങളും വിട്ടുകളയാന്‍ മടിയുള്ള ആളുമല്ല ദ്രാവിഡ്‌. ഡ്രസ്സിങ്‌ റൂമില്‍ കയറി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ചില ഭാരവാഹികളും ക്യാപ്‌റ്റന്റെ ചുമതലകളില്‍ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ അതില്‍ പ്രതിഷേധിച്ച്‌ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട്‌ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സ്ഥാനം രാജിവെച്ച ചരിത്രമുണ്ട്‌ രാഹുലിന്‌. ആ ഒരു പക വെച്ചാണ്‌ പിന്നീട്‌ രാഹുലിനെ ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്‌ എന്നത്‌ ഇന്ത്യന്‍ ക്രിക്കറ്രിലെ അരമന രഹസ്യമാണ്‌. അപ്പോഴും സൗരവ്‌ ഗാംഗുലിയും മറ്റും ചെയ്‌തത്‌ പോലെ തന്നെ തഴഞ്ഞതിനെ കുറിച്ച പരസ്യ പ്രസ്‌താവനയിറക്കാനും രാഹുല്‍ മുതിര്‍ന്നിട്ടില്ല.അങ്ങനെയെല്ലാം ഇന്ത്യന്‍ ക്രിക്കറ്റില്‍ മാന്യതയുടെ പ്രതീകമായ, ഐതിഹാസികമായ നേട്ടങ്ങള്‍ കുറിച്ച ഒരു ക്രിക്കറ്ററെയാണ്‌ മല്യ മുതലാളി പരസ്യമായി അപമാനിക്കാന്‍ ശ്രമിക്കുന്നത്‌. സ്‌തയത്തില്‍ ഈ സമയത്ത്‌ പരസ്യമായി രംഗത്ത്‌ വരേണ്ടത്‌ ഐ പി എല്ലിനും ഇന്ത്യന്‍ ക്രിക്കറ്റിനും എല്ലാം അധിപന്‍മാരായ ബി സി സി ഐ ആയിരുന്നു. അങ്ങനെയുണ്ടാവുമെന്ന്‌ ഇന്ത്യയിലെ ക്രിക്കറ്റ്‌ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. ഈ സംഭവങ്ങളുടെ സാരാംശം ഇത്രയുമാണ്‌. മാന്യതയുടെ കളിയെന്ന്‌ വിശേഷിപ്പിച്ചിരുന്ന ക്രിക്കറ്റില്‍ അതിന്‌ ഒരു സ്ഥാനവും ഇല്ലെന്ന്‌ വന്നിരിക്കുന്നു. കരണത്തടിക്കുന്നവര്‍ക്കും കുതികാല്‍ വെട്ടുന്നവര്‍ക്കുമാണ്‌ ഇവിടെ മാര്‍ക്കറ്റ്‌.അതിനിടെയിതാ ഐ പി എല്ലിലെ " മുതലാളി- തൊഴിലാളി ബന്ധം " വഴളായി വരുന്നുവെന്നതിന്‌ മറ്റൊരു തെളിവുകൂടി. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ മുതലാളി കിങ്‌ ഖാനും തൊഴിലാളി ദാദ സൗരവും പരസ്‌പരം കൊമ്പു കോര്‍ത്തു തുടങ്ങിയിരിക്കുന്നു. രാഹുലിനെ പോലല്ല ദാദ. കടിച്ചാല്‍ തിരിച്ചുകടിക്കും. ഖാനും മുറിവേറ്റെന്നിരിക്കും.ഈ മുതലാളിമാര്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്തുചെയ്യും ? പരിഹാരം ഒന്നേയുള്ളൂ- സര്‍വരാജ്യ ക്രിക്കറ്റ്‌ തൊഴിലാളികളെ സംഘടിക്കുവി ന്‍..........

Tuesday, May 13, 2008

പടയ്‌ക്കു മുമ്പേ...

മാതൃഭൂമി ബുക്‌സ്‌ പ്രസിദ്ധീകരിച്ച, കെ വിശ്വനാഥിന്റെ കേരളത്തിന്റെ ശ്രീശാന്ത്‌ എന്ന പുസ്‌തകത്തിന്‌ പ്രശസ്‌ത കഥാകൃത്ത്‌ സുഭാഷ്‌ ചന്ദ്രന്‍ എഴൂതിയ അവതാരിക


'വെര്‍ച്വല്‍ റിയാലിറ്റി' എന്നൊരു കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ നിലവില്‍ വരുന്നതിനും എത്രയോ മുമ്പ്‌ നമ്മള്‍ കേരളത്തിലെ കുട്ടികള്‍ക്ക്‌ അതിന്റെ ഗുട്ടന്‍സ്‌ പിടികിട്ടിയിരുന്നു: വേലിത്തര്‍ക്കങ്ങള്‍ നിലനിന്നിരുന്ന ഇടവഴികളെ ഈഡന്‍ ഗാര്‍ഡന്‍സാക്കി , ആകൃതിയൊപ്പിച്ച്‌ വെട്ടിയെടുത്ത കവളന്‍ മട്ടലുകളെ ക്രിക്കറ്റ്‌ ബാറ്റാക്കി , മരോട്ടി കായ്‌കളും ഉണങ്ങിയ പേരയ്‌ക്കകളും സ്റ്റിച്ചു ബോളാക്കി , കമ്മട്ടിപ്പത്തലുകളെ സ്‌റ്റമ്പുകളാക്കി നമ്മള്‍ ലോകകപ്പിനിറങ്ങി ; കുട്ടിക്കാലത്തിനു മാത്രം വശമായിരുന്ന ആത്മാവിന്റെ ആല്‍ക്കെമി ഉപയോഗിച്ച്‌ നമ്മള്‍ കപിലും മിയാന്‍ദാദും ഗ്രഹാം ഗൂച്ചുമായി. എത്ര യാഥാര്‍ത്ഥ്യ ബോധമുള്ള മായക്കാഴ്‌ച്ചകള്‍!ഞങ്ങള്‍ എറണാകുളം കുട്ടികള്‍ക്ക്‌ മായക്കാഴ്‌ചകളുടെ യാഥാര്‍ത്ഥ്യ പ്രതീതിയെക്കുറിച്ച്‌ സഹജജ്ഞാനമുണ്ട്‌. കാരണം മായയെക്കുറിച്ച്‌ ലോകത്തിന്‌ വിശദീകരണം കൊടുത്ത ശ്രീ ശങ്കരന്‍ എറണാകുളം കുട്ടിയായിരുന്നു- ഒരു കാലടിക്കാരന്‍. നാരീ സ്‌തനഭര നാഭീ ദേശങ്ങളൊക്കെ വെറും മാംസക്കട്ടകള്‍ മാത്രമാണെന്ന്‌ പറഞ്ഞ കുട്ടിശങ്കരനെ മറി കടക്കാന്‍ ഉണങ്ങിയ പേരയ്‌ക്ക , സ്‌റ്റിച്ച്‌ ബോള്‍ തന്നെയെന്ന്‌ ഞങ്ങള്‍ക്ക്‌ വിശ്വസിച്ചേ മതിയാകുമായിരുന്നുള്ളൂ. അങ്ങനെ ആദി ശങ്കരനെ കൂക്കിയോടിച്ചെങ്കിലും ചില ആശങ്കകള്‍ ബാക്കി നിന്നിരുന്നു: അതു കൊണ്ടാണ്‌ ഏതെങ്കിലുമൊരു സോമനോ ശശിയോ മുഹമ്മദ്‌ കുട്ടിയോ ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയണിഞ്ഞ്‌ നില്‍ക്കുന്ന ദൃശ്യം സ്വപ്‌നത്തില്‍ കണ്ടാലും ഞങ്ങള്‍ ചിരിച്ചിരുന്നത്‌.കാലത്തിന്റെ ലീല ഇന്നിപ്പോള്‍ ആ അത്ഭുതച്ചിരി മായ്‌ച്ചു കളഞ്ഞിരിക്കുന്നു. ആ സ്വപ്‌നത്തെ വാസ്‌തവത്തിന്റെ ജഴ്‌സി ധരിപ്പിച്ച്‌ കാലം ഇപ്പോള്‍ നമ്മുടെ മുന്നില്‍ നിര്‍ത്തിയിരിക്കുന്നു.സ്വപ്‌നത്തിന്റെ പേര്‌ ശ്രീശാന്ത്‌. തനിക്കുതാന്‍പോരിമയുള്ള, 'ആരടാ' എന്ന്‌ ചോദിച്ചാല്‍ 'എന്തെടാ' എന്നു തിരിച്ചുചോദിക്കാന്‍ കെല്‍പ്പുള്ള ഒരസ്സല്‍ കൊച്ചിക്കാരന്‍. ഞങ്ങള്‍ തൊഴുത അതേ പൂര്‍ണത്രയീശ ക്ഷേത്രത്തിലും കലൂര്‍ പള്ളിയിലും അവനും തൊഴുതിട്ടുണ്ട്‌. അതുകൊണ്ടാണ്‌ പരിഹസിച്ചു പന്തെറിഞ്ഞ നെല്ലിനെ അവന്‍ സിക്‌സറടിച്ചപ്പോള്‍ ഞങ്ങള്‍ എറണാകുളത്തുകാര്‍ പറഞ്ഞത്‌: അല്ലാണ്ടു പിന്നെ ! എറണാകുളം ജില്ലക്കാരായ ഞങ്ങള്‍ക്ക്‌ ലോകം മുഴുവന്‍ പറഞ്ഞു നടക്കാന്‍ പറ്റുന്ന ഒരഹങ്കാരം നേരത്തെ സ്വന്തമായുണ്ട്‌- യേശുദാസ്‌. അദ്ദേഹം കോട്ടുവായയിട്ടാലും കേള്‍ക്കാന്‍ മധുരമായിരിക്കുമെന്ന്‌ ഞങ്ങള്‍ ഗ്യാരണ്ടി കൊടുക്കും. പിന്നീട്‌ മിമിക്രിക്കാര്‍ എറണാകുളത്തെ റാഞ്ചിയെടുത്തതിന്‌ ശേഷം ഞങ്ങളുടെ സ്വഭാവത്തിലും പരിഹാസം ആധാര ശ്രുതിയായി. കേരളത്തിലെ മിമിക്രി കലാകാരന്‍മാരില്‍ എഴുപതു ശതമാനത്തേയും ഉദ്‌പാദിപ്പിച്ച്‌ തള്ളുന്ന(അതെ, കൊച്ചിന്‍ എന്നു മുന്നില്‍ ചേര്‍ത്താല്‍ ഏത്‌ മിമിക്രി സംഘത്തിനും രണ്ട്‌ പരിപാടി അധികം കിട്ടും) കമ്പോളമായി എറണാകുളം. ഗാനമേളകളില്‍ ഇന്ന്‌ ഏറ്റവും നന്നായി യേശുദാസിന്റെ പാട്ടുകള്‍ പാടുന്നതും ഒരു എറണാകുളത്തുകാരന്‍ തന്നെ. അദ്ദേഹത്തിന്റെ പേര്‌ മധു ബാലകൃഷ്‌ണന്‍-ശ്രീശാന്തിന്റെ അളിയന്‍ !എന്റെ സുഹൃത്തും കേരളത്തിലെ കളിയെഴുത്തുകാരില്‍ ശ്രദ്ധേയനുമായ വിശ്വനാഥ,്‌ ശ്രീശാന്തിന്റെ നിരങ്കുശത്വം ഭംഗിയായി പകര്‍ത്തിയിരിക്കുന്ന പുസ്‌തകമാണിത്‌- ശ്രീശാന്തിന്റെ ബാല്യ കൗമാരങ്ങളിലൂടെ, ശ്രീശാന്തിന്റെ സ്വപ്‌ന സാക്ഷാത്‌കാരങ്ങളിലൂടെ വിശ്വനാഥ്‌ നടത്തിയ ഹൃദയ പൂര്‍വ്വമായ പ്രദക്ഷിണം. ശ്രീശാന്ത്‌ എന്നക്രിക്കറ്ററുടെ കേളീവ്യഗ്രതയുടെ ഓരോ കണവും ആസ്വദിച്ചാണ്‌ വിശ്വനാഥ്‌ ഈ പുസ്‌തകത്തിന്റെ രചന നിര്‍വ്വഹിച്ചിട്ടുള്ളത്‌. 'കളിയെഴുത്ത്‌ 'എന്ന വാക്ക്‌ ഇവിടെ 'കളി'യല്ലാതായിത്തീരുന്നു. സംസ്‌കൃതത്തില്‍ കവിയും സഹൃദയനും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന ഒരു ശ്ലോകമുണ്ട്‌. ഒട്ടൊരു അശ്ലീലച്ചുവയുള്ള ആ നാലുവരി ശ്ലോകത്തിന്റെ ഏകദേശ അര്‍ത്ഥം ഇങ്ങനെ ``കവിതയുടെ രസചാതുര്യങ്ങള്‍ വ്യാഖ്യാതാവാണ്‌, അല്ലാതെ അതെഴുതിയ കവിയല്ല, അറിയുന്നത്‌. പുത്രിയുടെ സുരത സാമര്‍ത്ഥ്യം മരുമകനാണ്‌ ,അല്ലാതെ അവളുടെ അച്ഛനല്ല അറിയുന്നത്‌ എന്നപോലെ``. ശ്രീശാന്തിനേയും വിശ്വനാഥിനേയും ബന്ധിപ്പിച്ചു കൊണ്ടും അതിന്റെ അര്‍ത്ഥം നീട്ടാം. കാരണം ശ്രീശാന്ത്‌ എന്ന കളിക്കാരന്റെ വൈഭവങ്ങളെ വിശ്വനാഥിനോളം ശ്രീശാന്ത്‌ തന്നെ അറിഞ്ഞിട്ടുണ്ടാവുമോയെന്ന്‌ ഈ പുസ്‌തകം വായിക്കുമ്പോള്‍ നമുക്ക്‌ അദ്‌ഭുതം തോന്നാം. ഒരു പക്ഷെ മലയാള സാഹിത്യത്തിലും ഭാഷയിലും നല്ല പരിജ്ഞാനമുള്ള വിശ്വനാഥ്‌ കാവ്യ വ്യാഖ്യാനങ്ങളുടെ ശൈലി ബോധപൂര്‍വം അനുകരിച്ചതാവാം. കുറഞ്ഞ കാലയളവു കൊണ്ട്‌ ക്രിക്കറ്റ്‌ ലോകത്തിന്റെ മുഴുവനും ശ്രദ്ധ നേടിയ ശ്രീശാന്തിന്റെ കളിക്കളത്തിലെ പ്രത്യുല്‍പ്പന്നമതിത്വം (Quick reflex ?) വിശ്വനാഥ്‌ മറ്റൊരു ജീവിത സന്ദര്‍ഭത്തില്‍ കണ്ടെത്തുന്നത്‌ കാണുക: ശ്രീശാന്ത്‌ തനിക്ക്‌ ആറു മാസം പ്രായമുള്ള സമയത്തെ ഒരു സംഭവം 'ഓര്‍ത്ത്‌ ' പറയുകയാണ്‌. അസുഖം വന്ന്‌ ആശുപത്രിയില്‍ കിടന്നപ്പോള്‍ അജ്ഞാതനായ ഒരാള്‍ വന്ന്‌ ശിരസ്സില്‍ തടവി സൗഖ്യമാക്കിയ കല്‌പിത കഥയാണത്‌. കഥ കേട്ടു കൊണ്ടിരിക്കുന്ന ശ്രീയുടെ പരിശീലകന്‍ , ആ വന്നയാള്‍ ചാപ്പലായിരുന്നുവോ എന്ന്‌ ചോദിക്കുന്നു. ഉടന്‍ വരുന്നൂ , ശ്രീയുടെ മറുപടി: ` ചാപ്പലല്ല, ചാപ്പലില്‍ നിന്നും വന്ന ഒരു പുള്ളി !`സാഹിത്യകാരന്‍മാര്‍ക്കു പോലും സാധ്യമാവാത്ത ഇത്തരം ചില ഉടനുത്തരങ്ങള്‍ സാഹിത്യവുമായി പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലാത്ത കായിക താരങ്ങളില്‍ നിന്നുണ്ടാകുന്നത്‌ കായിക-കലാ പ്രതിഭകളുടെ താരതമ്യ പഠനത്തിന്‌ ഉപയോഗിക്കാമെന്ന്‌ എനിക്ക്‌ തോന്നാറുണ്ട്‌. ടെന്‍സിങ്ങിനും മുമ്പേ എവറസ്റ്റ്‌ കീഴടക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന മലോറി എന്ന പര്‍വ്വതാരോഹകന്‍ ( അദ്ദേഹം ആ ശ്രമത്തിനിടെ മരിച്ചു) താന്‍ വീണ്ടും വീണ്ടും എവറസ്‌റ്റിന്‌ മുകളിലെത്താന്‍ ശ്രമിക്കുന്നത്‌ എന്തു കൊണ്ടാണെന്ന്‌ വ്യക്തമാക്കാന്‍ നടത്തിയ ആ ഉടനുത്തരം പ്രശസ്‌തമാണല്ലോ. Because it is there!(കാരണം അതവിടെ ഉണ്ട്‌ ) എന്നായിരുന്നു മലോറിയുടെ ആറ്റിക്കുറുക്കിയ 'വിശദീകരണം'. മാര്‍പാപ്പയെ വിമര്‍ശിച്ചതിന്‌ പഴി കേള്‍ക്കേണ്ടി വന്നപ്പോള്‍ ` അദ്ദേഹം മാര്‍പ്പാപ്പയാണെങ്കില്‍ ഞാന്‍ മാറഡോണയാണ്‌ ` എന്നു പറഞ്ഞ സാക്ഷാല്‍ ഡീഗോയുടെ മറുപടിയും കാവ്യാത്മകം തന്നെ. ശ്രീശാന്താവട്ടെ, ഒരു പടികൂടി കടന്ന്‌ കവിത എഴുതുക കൂടി ചെയ്യുന്നു! കായിക താരങ്ങളുടെ മനസ്സും വചസ്സും പകര്‍ത്തിക്കൊണ്ട്‌ മുമ്പേ തന്നെ മൂന്നു ഗ്രന്ഥങ്ങള്‍ തയ്യാറാക്കി മലയാളി വായനക്കാരന്റെ ശ്രദ്ധ പിടിച്ചു പറ്റിയ എഴുത്തുകാരനാണ്‌ വിശ്വനാഥ്‌. മലയാളിയല്ലാത്ത താരങ്ങളെ( സച്ചിന്‍ തെണ്ടുല്‍ക്കറെയും സൗരവ്‌ ഗാംഗുലിയേയും സാനിയാ മിര്‍സയേയും) കുറിച്ച്‌ എഴുതിയുണ്ടാക്കിയ ആ പുസ്‌തകങ്ങള്‍ വായിച്ചാലറിയാം എത്ര സമഗ്രതാ ബോധത്തോടെയാണ്‌ വിശ്വനാഥ്‌ ഗ്രന്ഥ വിഷയത്തെ സമീപിച്ചിരിക്കുന്നതെന്ന്‌. ശ്രീശാന്തിനെക്കുറിച്ചുള്ള ഈഗ്രന്ഥത്തിലാവട്ടെ , നായകന്‍ മലയാളിയാണെന്നതും അദ്ദേഹത്തിന്റെ ജീവിത പരിസരങ്ങള്‍ കേരളമാണെന്നതും വിശ്വനാഥിന്‌ കൂടുതല്‍ സഹായകമായി തീര്‍ന്നിട്ടുണ്ടെന്നു കാണാം. അതു കൊണ്ടുതന്നെ ഈഗ്രന്ഥം കൂടുതല്‍ ആസ്വാദ്യകരമായി തീര്‍ന്നിട്ടുണ്ടെന്നും പറയേണ്ടിയിരിക്കുന്നു. ഒരു സഹപ്രവര്‍ത്തകനെന്ന നിലയ്‌ക്ക്‌ മിക്കവാറും ദിവസങ്ങളില്‍ വിശ്വനാഥിനെ കാണുകയും സംസാരിക്കുകയും ചെയ്യുന്ന എനിക്ക്‌ എത്ര ശ്രമിച്ചിട്ടും വിശ്വന്റെ ഒരു പ്രത്യേകത എഴുതാതിരിക്കാന്‍ കഴിയുന്നില്ല. ലോകോത്തര കായിക താരങ്ങളെ ചെന്നുകണ്ട്‌ അഭിമുഖം തയ്യാറാക്കിയ ശേഷം തിരികെ ഓഫീസില്‍ ഹാജരാകുന്ന സന്ദര്‍ഭത്തില്‍ വിശ്വനാഥിന്റെ മുഖത്ത്‌ പ്രത്യക്ഷമാകുന്ന അഭിമാനം നിറഞ്ഞ തിളക്കമാണ്‌ അത്‌. വിശ്വനാഥ്‌ ഏറ്റവും സുന്ദരനായി കാണപ്പെടുന്ന സന്ദര്‍ഭവും അതുതന്നെ. മഹാത്മാ ഗാന്ധിയെ കാണുകയും തൊടുകയും ചെയ്‌ത ശേഷം തിരിച്ചു വരുമ്പോള്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ മുഖത്തുണ്ടായിരുന്ന ഭാവം അതു തന്നെയായിരിക്കുമെന്ന്‌ ഞാനൂഹിക്കുന്നു. കവിതയെ മനസ്സിലാക്കിയ ആസ്വാദകന്റെ മുഖമാണത്‌. സംഗീതം ഹൃദയത്തില്‍ കയറിയ ശ്രോതാവിന്റെ മുഖം. കളിയെഴുത്തുകാര്‍ക്കിടയില്‍ വിശ്വനാഥിനെ വേറിട്ടു നിര്‍ത്തുന്നതും ഈ ആത്മാര്‍ത്ഥത നിറഞ്ഞ ആസ്വാദന രീതിയാണെന്ന്‌ എനിക്ക്‌ തോന്നുന്നു.ഒരു കളിക്കാരനെ സംബന്ധിച്ച്‌ അവന്റെ കളിയുടെ കാലയളവു പോലെ തന്നെ പ്രധാനമാണ്‌ അതിനുള്ള അര്‍പ്പിത ചേതസ്സായുള്ള പ്രയത്‌നങ്ങളുടെ കാലവും. ആ അര്‍ത്ഥത്തില്‍ തയ്യാറെടുപ്പുകളാണ്‌ അവന്‌ ജീവിതം. അതു തന്നെയാണ്‌ കരിയര്‍ റിക്കാര്‍ഡുകളേക്കാള്‍ അവന്റെ ജീവിതഗ്രന്ഥത്തിന്റെ ആധാരവസ്‌തുക്കളും. യൗവ്വനാരംഭത്തില്‍ നില്‍ക്കുന്ന ഒരുവന്റെ ജീവിതത്തെക്കുറിച്ച്‌ പുസ്‌തകമിറങ്ങുന്നതിന്റെ സാംഗത്യം ഇതുതന്നെ.കൊച്ചിക്കാരന്‍ ശാന്തകുമാരന്‍ നായരുടെ മകന്‍ ഇന്ത്യന്‍ ടീമിന്റെ മുന്നണിപ്പോരാളിയായി തീരുമ്പോള്‍ ഞാന്‍ കുഞ്ചന്‍ നമ്പ്യാരെ ഓര്‍ത്ത്‌ പോവുന്നു. കാരണം 'പടയ്‌ക്ക്‌ പിമ്പേ' എന്ന്‌ നമ്പ്യാര്‍ പരിഹസിച്ച ഒരു സമുദായത്തില്‍ നിന്നും ഒരാളിതാ വലിയൊരു രാജ്യത്തെ മുന്നില്‍ നിന്ന്‌ നയിക്കാന്‍ പോവുകയാണ്‌. മൂന്ന്‌ നൂറ്റാണ്ടു മുമ്പ്‌ ചെയ്‌ത ആ വിഡംബനത്തിന്‌ അങ്ങനെ ചുട്ട മറുപടി കൊടുക്കാനും കവിതയെഴുതുന്ന ഈ കളിക്കാരനു കഴിഞ്ഞിരിക്കുന്നു.

അടി വീഴുന്നതെവിടെ ?


ക്രിക്കറ്റ്‌ ഒരു ടീം ഗെയിമാണ്‌. സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റിന്‌ പരമപ്രാധാന്യം കല്‍പ്പിക്കുന്ന വെള്ള കുപ്പായക്കാരുടെ കളി. ഈ കുപ്പായം മാറിയിട്ട്‌ കാലം കുറച്ചായി. കളിയെ ജനകീയവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി, ഏകദിന ക്രിക്കറ്റില്‍ കളര്‍ കുപ്പായം അവതരിപ്പിച്ചു. ആദ്യം രാത്രി കളിക്കുമ്പോള്‍ മാത്രമായിരുന്നു. ഈ നിറംമാറ്റം. പിന്നെ "പകല്‍മാന്യന്‍"മാരുടെ കുപ്പായവും മാറ്റി. സര്‍വത്ര ഈസ്റ്റ്‌മാന്‍ കളറിലായി. പേരിന്‌ ടെസ്റ്റ്‌ മല്‍സരങ്ങള്‍ക്ക്‌ മാത്രം ഗൃഹാതുരത്വത്തിന്‌ വേണ്ടി വെള്ളകുപ്പായം നിലനിര്‍ത്തി. കളി ട്വന്റിയിലേക്ക്‌ മാറിയപ്പോള്‍ നിറം പോരെന്നായി. സര്‍വത്ര കളറാക്കി. കുപ്പായങ്ങള്‍ കോമാളികളുടേതായി എന്ന്‌ പാരമ്പര്യവാദികള്‍ അടക്കം പറഞ്ഞപ്പോള്‍ അത്‌ ഗൗനിക്കേണ്ടെന്ന്‌ കളിയെ മാര്‍ക്കറ്റ്‌ ചെയ്യാന്‍ നിയോഗിക്കപ്പെട്ട വിധഗ്‌ദന്‍മാര്‍ ഉപദേശിച്ചു. പണപ്പെട്ടിയുടെ വലുപ്പം കൂടി വരുന്നതിന്റെ ഊക്കില്‍ കളിക്കാരും സംഘാടകരും പൂരക്കാഴ്‌ചകള്‍ കണ്ട്‌ കണ്ണ്‌ മഞ്ഞണിഞ്ഞ കാണികളും കൈയ്യടിച്ചു. കളറിലെന്ത്‌ കാര്യം? എന്നാവും ചോദ്യം. ശരിയാ, കളറിന്‌ വലിയ പ്രാധാന്യമൊന്നും കല്‍പ്പിക്കാനില്ല. എന്നാല്‍ കുപ്പായത്തിന്റെ കളര്‍ മാത്രമല്ല മാറുന്നത്‌. ഒപ്പം ഈ കളിയുടെ ശൈലിയും സ്വഭാവവും സംസ്‌ക്കാരവും മാറുന്നുവെന്ന്‌ അനുനിമിഷം ഗ്രൗണ്ടിനകത്തും പുറത്തും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ നിന്ന്‌ വ്യക്തമാവുന്നു. മാന്യന്‍മാരുടെ കളിയെന്ന്‌ ഉദ്‌ഘോഷിച്ചിരുന്ന ക്രിക്കറ്റില്‍ മാന്യമെന്ന്‌ പറയാവുന്ന എന്താണ്‌ ഇനിഭാക്കിയുള്ളത്‌ ? ആദ്യം കോഴ വിവാദം, പിന്നെ മരുന്നടി . ഇപ്പാഴിതാ ഗ്രൗണ്ടിനകത്ത്‌ ഒരു കളിക്കാരന്‍ മറ്റൊരു കളിക്കാരനെ കരണത്തടിക്കുന്നിടത്ത്‌ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. ഫുട്‌ബോളില്‍, ലോകകപ്പ്‌ ഫൈനലില്‍ ഒരു കളിക്കാരന്‍ എതിര്‍ ടീമിലെ കളിക്കാരനെ തലകൊണ്ടിടിച്ചത്‌ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഐ പി എല്‍ മല്‍സരത്തിന്‌ ശേഷം കളിക്കാര്‍ പരസ്‌പരം കൈകൊടുത്ത്‌പിരിയുന്നതിനിടെ ഹര്‍ഭജന്‍ സിങ്‌ ശ്രീശാന്തിന്റെ മുഖത്തിടിച്ചതിനെ ലോകകപ്പിലെ സിദാന്‍-മറ്റെരാസി സംഭവവുമായി താരതമ്യം ചെയ്‌തു കൊണ്ട്‌ ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ്‌ ധോനിയുള്‍പ്പെടെയുള്ളവര്‍ പ്രസ്‌താവനയിറക്കൂന്നു. എന്നാല്‍ അവര്‍ ഇങ്ങനെ ചെയ്യുന്നത്‌ സുപ്രധാനമായ ചില വസ്‌തുതകള്‍ വിസ്‌മരിച്ചു കൊണ്ടാണ്‌. സിദാന്‍ മറ്റരാസിയെ തല കൊണ്ടിടിച്ചത്‌ മല്‍സരത്തിനിടെ ആയിരുന്നു. കളിയുടെ ആവേശം കൊണ്ട്‌ സംഭവിച്ചുപോയ ഒരു പാതകമായി ഇതിനെ വേണമെങ്കില്‍ ന്യായീകരിക്കാം. എന്നാല്‍ ഹര്‍ഭജബനോ കളിക്കു ശേഷം കളിക്കളത്തിനകത്തുള്ള കാര്യങ്ങള്‍ എല്ലാം മറന്ന്‌ പരസ്‌പരം ഹസ്‌തദാനം ചെയ്യേണ്ട ഘട്ടത്തിലാണ്‌ ഇങ്ങനെ ചെയ്‌തത്‌്‌. ആവേശ തള്ളിച്ചയില്‍ ചെയ്‌തു പോയതെന്ന ന്യായീകരണം ഇതിനില്ല. അവനൊന്ന്‌ കൊടുത്തുകളയാമെന്ന്‌ നേരത്തെ തീരുമാനിച്ചുറച്ച ഒരാക്രമണമായി തന്നെ ഇതിനെ കാണണം. കളിക്കളത്തിന്‌ പുറത്തൊതുങ്ങുന്നതല്ല ഈ സംഭവം. ശ്രീശാന്ത്‌ പരാതിപെട്ടിരുന്നെങ്കില്‍ മൊഹാലി പോലീസിന്‌ കേസെടുത്ത്‌ ഹര്‍ബജനെ അറസ്‌റ്റ്‌ ചെയ്‌ത്‌ അന്വേഷണം നടത്താമായിരുന്നു. തീര്‍ന്നില്ല, മറ്റരാസിയും സിദാനും രണ്ടു രാജ്യങ്ങളുടെ കളിക്കാരാണ്‌. ഹര്‍ബജനും ശ്രീയും ഐ പി എല്ലില്‍ രണ്ടു ടീമുകളിലായിരുന്നെങ്കിലും ഇന്ത്യന്‍ ടീമില്‍ ഒരുമിച്ചു കളിക്കുന്നവരാണ്‌. ടീം ഇന്ത്യയെന്ന്‌ നമ്മള്‍ ആഭിമാന പൂര്‍വം വിശേഷിപ്പിക്കുന്ന ഒരു വികാരത്തിന്റെ ഭാഗമാണ്‌. ക്രിക്കറ്റ്‌ ഫുട്‌ബോള്‍ പോലെയല്ല. കളിക്കാര്‍ പരസ്‌പരം ശരീരത്തില്‍ സ്‌പര്‍ശിക്കേണ്ട ആവശ്യമില്ലാത്ത, കളിക്കിടെ അങ്ങനെ സംഭവിച്ചാല്‍ അതിന്‌ "സോറി " ചോദിക്കേണ്ട കളിയാണ്‌. ഇവിടെ അടി കൊണ്ടത്‌ ശ്രീശാന്തിന്റെ മുഖത്തല്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാന്യതയുടെ മുഖംമൂടിക്ക്‌ മേലാണ്‌. ഇവിടെ വെളിവാക്കപ്പെട്ടിരിക്കുന്നത്‌ ടീം ഇന്ത്യയുടെ യതാര്‍ഥ കോലമാണ്‌. സംഭവം നടന്നപ്പോള്‍ ഹൈദരാബാദിലെ ഹോട്ടല്‍ മുറിയിലോ മറ്റോയിരുന്ന്‌ കളികാണുകയായിരുന്ന ഒരാള്‍ ഉറക്കെ ചിരിച്ചു കാണും. ചിരിച്ച്‌ ചിരിച്ച്‌ അയാളുടെ കണ്ണില്‍ നിന്ന്‌ വെള്ളംവന്നു കാണും. സത്യത്തില്‍ ഈ സംഭവത്തെ കുറിച്ച്‌ മാധ്യമങ്ങള്‍ ആദ്യം പ്രതികരണം തേടേണ്ടത്‌ അയാളില്‍ നിന്നായിരുന്നു. മറ്റാരുമല്ല അത്‌. ഹൈദരാബാദ്‌ ടീമിന്‌ വേണ്ടി ഐ പി എല്ലില്‍ കളിക്കാനെത്തിയ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്‌സ്‌. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ സഹകളിക്കാരന്റെ മുഖത്തടിച്ച ഇതേ ഹര്‍ബജന്റെ സ്വഭാവ മഹിമയെ കുറിച്ച്‌ നേരത്തെ പരാതിപെട്ടതിന്റെ പേരില്‍ നമ്മള്‍, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആരാധകര്‍ വെറുക്കപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്ന സൈമണ്ട്‌സ്‌. ഹര്‍ബജന്‍ തന്നെ കളിക്കളത്തില്‍ വെച്ച്‌ തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്നായിരുന്നു സൈമണ്ട്‌സിന്റെ പരാതി. അന്ന്‌ സ്‌നേഹം കൊണ്ട്‌ നമ്മള്‍ ഹര്‍ബജന്‍ എന്നു പൂര്‍ണമായി വിളിക്കാതെ ബാജിയെന്ന്‌ വിളിക്കുന്ന ഈ പഞ്ചാബിയുടെ സ്വഭാവ മഹിമ തെളിയിക്കുന്ന സാക്ഷ്യപത്രവുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രിക്കറ്റ്‌ ഒസ്‌ട്രേലിയയുടെ ഓഫീസുകളില്‍ കയറിയിറങ്ങി. മങ്കി എന്നല്ല ബാജി സൈമണ്ട്‌സിന്റെ മുഖത്ത്‌ നോക്കി പറഞ്ഞത്‌ ഹിന്ദിയില്‍ "മാ കീ" എന്നാണെന്നും സച്ചിന്‍ അന്വേഷണ കമ്മീഷന്‌ മുന്നാകെ വാദിച്ചു. മാ കീ ( അമ്മയുടെ... ) എന്നത്‌ നല്ല പ്രയോഗമാണെന്ന്‌ ബോധ്യപ്പെട്ടത്‌ കൊണ്ടാവണം ഹര്‍ബജനെ വെറുതെ വിട്ടു. സൈമണ്ട്‌സ്‌ പരിഹാസ്യനായി.ഐ പി എല്ലില്‍ ഹൈദരാബാദ്‌ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്‌ വേണ്ടി സൈമണ്ട്‌സ്‌ കളിക്കാന്‍ വരുമെന്ന്‌ പറഞ്ഞപ്പോള്‍ കളികാണാനെത്തുന്ന ഇന്ത്യന്‍ ആരാധകര്‍ മോശമായി പെരുമാറുമോയെന്ന ആശങ്കയുണ്ടായിരുന്നു. പക്ഷെ, തന്റെ ടീമിന്‌ മേണ്ടി ഉജ്വല പ്രകടനം പുറത്തെടുത്ത സൈമണ്ട്‌സ്‌ ഇവിടെ ഒട്ടേറെ പുതിയ ആരാധകരെ സൃഷ്ടിക്കുകയാണ്‌ ചെയ്‌തത്‌. ഹര്‍ബജനോ, തന്റെ നികൃഷ്ടമായ പ്രവര്‍ത്തിയിലൂടെ സ്വയം അപഹാസ്യനായി. സൈമണ്ട്‌സ്‌ പൊട്ടിചിരിക്കാതിരിക്കുന്നത്‌ എങ്ങനെ ? ഹര്‍ബബന്‍ ഇങ്ങനെ ശ്രീശാന്തിനെ ആക്രമിച്ചത്‌ ഇന്ത്യന്‍ ടീമിനുള്ളില്‍ കളിക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സ്‌പര്‍ധയുടേയും അനാരോഗ്യകരമായ പ്രവണതകളുടേയും ബഹിര്‍സ്‌ഫുരണമായി വേണം കാണാന്‍. കളിക്കാര്‍ക്കാരുടെ അച്ചടക്കത്തെ കുറിച്ച്‌ വലിയ വായില്‍ സംസാരിക്കുന്ന ബി സി സി ഐ അധികര്‍ക്കോ ടീം മാനേജ്‌മെന്റിനോ അക്കാര്യത്തില്‍ ഒന്നും ചെയ്യാനാവുന്നില്ല എന്നതിന്‌ ഇതില്‍പരം എന്ത്‌ തെളിവ്‌ വേണം. നോരത്തെ പറഞ്ഞപോലെ പെട്ടെന്ന്‌ നിയന്ത്രണം വിട്ട്‌ ചെയ്‌ത്‌ പോയ കാര്യമല്ല, ഹര്‍ബജന്റെ കാര്യത്തില്‍ സംഭവിച്ചത്‌. മറിച്ച്‌ കാലങ്ങളായി ടീമില്‍ നീറി കൊണ്ടിരിക്കുന്ന പകയോ, സ്‌പര്‍ധയോ ഒക്കെയാണതിന്‌ പിന്നില്‍. സീനിയര്‍-ജൂനിയര്‍ പോര്‌, മേഖലകളുടെ പേരിലുള്ള പോര്‌, ഇങ്ങനെ കോക്കസുകളും ലോബികളും ടീമിന്റെ അണിയറയില്‍ വാഴുന്നുവെന്നത്‌ പുതിയ വാര്‍ത്തയല്ല. പെട്ടെന്ന്‌ കൈവരുന്ന പ്രശസ്‌തി, കൈ നിറയെ പണം- നമ്മുടെ യുവ താരങ്ങള്‍ വഴി തെറ്റിപോവാന്‍ അനുകൂലമായ സാഹചര്യം. കളിക്കാര്‍ മീഡിയയോടും ആരാധരോടും എതിര്‍ ടീമിലെയും സ്വന്തം ടീമിലേയും കളിക്കാരോടും എങ്ങനെ പെരുമാറണം, ഗ്രൗണ്ടിലും പുറത്തും എന്തൊക്കെ ചെയ്യണം, എന്ത്‌ ചെയ്യരുത്‌ എന്നെല്ലാം അവരെ ബോധ്യപ്പെടുത്തി കൊടുക്കാന്‍ സംവിധാനമില്ല. ഇംഗ്ലീഷ്‌ പ്രീമിയര്‍ ഫുട്‌ബോള്‍ ലീഗിലും മറ്റും കളിക്കാര്‍ക്ക്‌ ഇതുപോലെ സുജന മര്യാദകള്‍ അഭ്യസിപ്പിക്കുന്നതിനും സ്വന്തം പദവി എന്തെന്നും അത്‌ എങ്ങിനെയെല്ലാം കാത്തുസൂക്ഷിക്കണമെന്നും അവരെ ബോധ്യപ്പെടുത്തുന്നതിനും പ്രൊഫഷണല്‍ ട്രെയ്‌നിങ്‌ നല്‍കുന്നുണ്ട്‌. അത്തരം സംവിധാനങ്ങള്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ ഇത്തരം നികൃഷ്ട സംഭവങ്ങള്‍ ഇവിടെ അരങ്ങേറുകയില്ലായിരുന്നു. അത്തരം നടപടികള്‍ക്ക്‌ ഇനിയെങ്കിലും തുനിഞ്ഞില്ലെങ്കില്‍ രോഗാതുരമായ ഇന്ത്യന്‍ ക്രിക്കറ്റിന്‌ ഇനി സംഭവിക്കാവുന്നത്‌ ഒന്നേയുള്ളൂ- വിഷം തീണ്ടിയുള്ള മരണം.