Friday, July 24, 2009

മുംബൈ ലജന്റ്‌സ്‌


സ്‌പോര്‍ട്‌സിന്‌ ഒരു ഭൂമിശാസ്‌ത്രമുണ്ട്‌. ഒരു പ്രത്യേക പ്രദേശത്തെ, നാട്ടിലെ ജനങ്ങള്‍ ഏതെങ്കിലും ഒരു ഗെയ്‌മിലോ, സ്‌പോര്‍ട്‌സിലെ സവിശേഷ മികവു കാട്ടുന്നുവെന്ന വസ്‌തുതയാണ്‌. ഭൂമിശാസ്‌ത്രം എന്ന വാക്കു കൊണ്ട്‌ ഇവിടെ പ്രകാശിപ്പിക്കാന്‍ ശ്രമിച്ചത്‌. ആ പ്രയോഗം എത്രത്തോളം ശരിയാണെന്ന കാര്യത്തില്‍ സന്ദേഹവുമുണ്ട്‌. അതവിടെ നില്‍ക്കട്ടെ, നമുക്ക്‌ കാര്യത്തിലേക്ക്‌ കടക്കാം. സ്‌ക്വാഷില്‍ ലോക ചാമ്പ്യന്‍മാരായ ജഹാംഗീര്‍ ഖാനും ജാന്‍ഷര്‍ ഖാനും പെഷവാറിലെ ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരായിരുന്നു. പഞ്ചാബിലെ ഹോഷിയാപ്പൂരില്‍ നിന്ന്‌ ഇന്ത്യന്‍ ഹോക്കി ടീമില്‍ എത്തിയവരുടെ പട്ടിക എടുത്തു നോക്കിയാലും ഈ ഭൂമിശാസ്‌ത്രം പിടികിട്ടും. അമേരിക്കയിലെ അത്‌ലറ്റിക്‌സ്‌ ഗ്രാമങ്ങളും ബ്രസീലിലെ ഫുട്‌ബോള്‍ ഗ്രാമങ്ങളും ക്യൂബയിലെ ബോക്‌സിങ്‌ ഗ്രാമങ്ങളും എല്ലാം ഇവിടെ പരാമര്‍ശ യോഗ്യമാണ്‌. (കേരളത്തിലെ പാര്‍ട്ടി ഗ്രാമങ്ങളെ ഇതില്‍ ഉള്‍പ്പെടുത്താന്‍ നിര്‍വാഹമില്ല. രാഷ്ട്രീയം നമുക്ക്‌ അസ്സല്‍ കളിയാണെങ്കിലും നിര്‍ഭാഗ്യവശാല്‍ ഇതുവരെ അന്താരാഷ്ട്ര തലത്തില്‍ കളിയായി അംഗീകാരം ലഭിച്ചിട്ടില്ല.)ഇന്ത്യന്‍ ക്രിക്കറ്റില്‍ മികവു തെളിയിച്ച ബാറ്റ്‌ല്‌മാന്‍മാരുടെ കാര്യത്തിലും ഈയൊരു പ്രാദേശിക മുന്‍തൂക്കം കാണാം. പ്രത്യേകിച്ചും ബാറ്റ്‌സ്‌മാന്‍മാരുടെ കാര്യത്തില്‍. മുംബൈ ഗഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും നിന്ന്‌ നിന്ന്‌ ബാറ്റിങ്‌ ലജന്റുകള്‍ ഒന്നിനു പിറകെ ഒന്നായി ഉദിച്ചുയരുന്നുവെന്നത്‌ പഠന വിധേയമാക്കേണ്ടതാണ്‌. പലരും ഈ വഴിക്ക്‌ ചിന്തിക്കുകയും ചില നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്‌തിട്ടുണ്ട്‌. മുംബൈ നഗരത്തില്‍ പണ്ടു തൊട്ടേ മികച്ച ബാറ്റിങ്‌ പരിശീലകര്‍ ഉണ്ടായിരുന്നുവെന്നതും മുമ്പ്‌ ജന്‍മം കൊണ്ട മികച്ച ബാറ്റ്‌സ്‌മാന്‍മാര്‍ സൃഷ്ടിച്ച സ്വാധീനം കൂടുതല്‍ കുട്ടികളെ ഈ വഴിക്ക്‌ നടക്കാന്‍ പ്രേരിപ്പിച്ചു എന്നതെല്ലാം ഇതിനുള്ള കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെട്ടിരുന്നു. എന്നാല്‍ അതിനെല്ലാമുപരി ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ മികവു കാട്ടാന്‍ പറ്റുന്നരീതിയില്‍ ചില സവിശേഷതകള്‍ മുംബൈക്കാര്‍ക്ക്‌ ഉണ്ട എന്ന വിശ്വസിച്ചു പോവുന്നത്ര മികച്ച ബാറ്റ്‌സ്‌മാന്‍മാര്‍ക്ക്‌ മുംബൈ ജന്‍മം നല്‍കിയിട്ടുണ്ട്‌. നോക്കൂ, ആ പട്ടിക എത്ര നീണ്ടതാണ്‌ ! വിജയ്‌ മര്‍ച്ചന്റ്‌, പോളി ഉമ്രിഗര്‍, വിജയ്‌ മഞ്ച്‌രേക്കര്‍, നരീ കോണ്‍ട്രാക്ട്‌ടര്‍, ദിലീപ്‌ സര്‍ദേശായി, അജിത്ത്‌ വഡേക്കര്‍, സുനില്‍ ഗാവസ്‌കര്‍, ദുലീപ്‌ വെങ്‌സര്‍ക്കാര്‍, സഞ്‌ജയ്‌ മഞ്ച്‌രേക്കര്‍, വിനോദ്‌ കാംബ്ലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍......... ഇന്ത്യക്ക്‌ വേണ്ടി ടെസ്‌റ്റ്‌ കളിച്ച എല്ലാ മുംബൈ ബാറ്റ്‌സ്‌മാന്‍മാരുടെയും പട്ടിക നോക്കുകയാണെങ്കില്‍ അത്‌ ഇതിലും ദീര്‍ഘമാണ്‌.സുനില്‍ ഗാവസ്‌കര്‍ക്ക്‌ 60 വയസ്സ്‌ തികഞ്ഞിരിക്കുന്നു എന്നൊരു വാര്‍ത്തയാണ്‌ ഇപ്പോള്‍ മുംബൈ ലജന്റ്‌സിനെ കുറിച്ച്‌ ഓര്‍ക്കാന്‍ കാരണം. സുനില്‍ ഗാവസ്‌കര്‍ ഇന്ത്യയിലെ "ക്രിക്കറ്റ്‌ മത വിശ്വാസികളെ" സംബന്ധിച്ചിടത്തോളം മാര്‍പാപ്പയായിരുന്നു. ഗാവസ്‌കര്‍ ബാറ്റിങ്ങിന്റെ അവസാന വാക്കായിരുന്നു. എന്നാല്‍ ഗാവസ്‌കര്‍ റിട്ടയര്‍ ചെയ്‌ത്‌ വര്‍ഷങ്ങള്‍ക്കകം അവര്‍ക്കൊരു ദൈവത്തെ ലഭിച്ചു, സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. നേട്ടങ്ങലുടെ കാര്യത്തില്‍ സച്ചിന്‍ ഇതിനകം ഗാവസ്‌കറെ ഏറെ പിന്നിലാക്കി കഴിഞ്ഞു. ഗാവസ്‌കറുടെ സുപ്രസിദ്ധമായ വിശേഷണം - ലിറ്റില്‍ മാസ്റ്റര്‍ - സച്ചിന്റേതായി മാറി. ഗാവസ്‌കറുഠെ കാലത്ത്‌ അദ്ദേഹത്തോട്‌ പ്രതിഭയുടെ കാര്യത്തില്‍ മല്‍സരിച്ചിരുന്ന വെസ്റ്റിന്‍ഡീസുകാരന്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ വിശേഷണം- മാസ്റ്റര്‍ ബ്ലാസ്റ്ററും സച്ചിന്‍ കൈവശപ്പെടുത്തി. ഒരേ സമയം ഗാവസ്‌കറുടേയും റിച്ചാര്‍ഡ്‌സിന്റേയും പിന്‍ഗാമിയായി അവരോധിക്കപ്പെടുക എന്നത്‌ എത്രയോ വലിയ കാര്യമാണ്‌. ഡോണ്‍ ബ്രാഡ്‌മാനുമായി താരതമ്യം ചെയ്‌തു നോക്കി ബാറ്റിങ്ങിലെ ഓള്‍ ടൈം ഗ്രെയ്‌റ്റ്‌ ആയി സച്ചിനെ അവരോധിക്കുന്നതിന്‌ അദ്ദേഹത്തിന്റെ ആരാധകര്‍ ധൈര്യപ്പെടുന്നു. അവര്‍ക്ക്‌ ബ്രാഡ്‌മാന്‍ തന്നെയാണ്‌ അതിന്‌ ധൈര്യം പകര്‍ന്നത്‌. എന്റെ കളി ഇപ്പോള്‍ നേരിട്ട്‌ കാണണമെങ്കില്‍ സച്ചിന്റെ ബാറ്റിങ്‌ കണ്ടാല്‍ മതിയെന്ന്‌ ഞാന്‍ ഭാര്യയോട്‌ പറയാറാണ്ടെന്ന ബ്രാഡ്‌മാന്റെ പ്രസ്ഥാവന സച്ചിന്‌ തന്റെ ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരവും പുരസ്‌കാരവുമായിരുന്നു. സച്ചിനെ റിച്ചാര്‍ഡ്‌സും ബ്രാഡ്‌മാനുമായി താരതമ്യം ചെയ്‌തവരാരും ഒരു ഗാവസ്‌കര്‍-സച്ചിന്‍ താരതമ്യത്തിന്‌ മുതിര്‍ന്നില്ലെന്നത്‌ ശ്രദ്ധിക്കുക. ഈ രണ്ടു പേരുടേയും ശൈലിയിലും കളിയോടുള്ള സമീപനത്തിലുള്ള അന്തരവും ആവാം അതിന്‌ കാരണം. സച്ചിന്‍ തന്നേക്കാള്‍ മിടുക്കനാണെന്ന്‌ ഗാവസ്‌കര്‍ സച്ചിന്റെ കരിയര്‍ തുടങ്ങിയ കാലത്തേ അംഗീകരിച്ചിരുന്നു. സച്ചിനാവട്ടെ ഗാവസ്‌കര്‍ ചെറുപ്പത്തിലേ തന്റെ ആരാധനാ പാത്രമാണെന്ന്‌ ആവര്‍ത്തിച്ച്‌ പറയുകയും എഴുതുകയും ചെയ്യുന്നു. ആരാണ്‌ വലിയവനെന്ന്‌ നിശ്ചയിക്കാന്‍ വേണ്ടിയല്ലെങ്കിലും നമ്മുടെ എക്കാലത്തേയും മികച്ചവരായ ഈ രണ്ട്‌ ബാറ്റിങ്‌ ഇതിഹാസങ്ങളെ താരതമ്യം ചെയ്യ്‌തു നോക്കുന്നത്‌ ഏറെ രസകരമാവും. ഗാവസ്‌കര്‍ എതിരിട്ട ബൗളിങ്‌ എത്തരത്തിലുള്ളതായിരുന്നു! മൈക്കല്‍ ഹോള്‍ഡിങ്‌, ജിയോല്‍ ഗാര്‍നര്‍, മാല്‍ക്കം മാര്‍ഷല്‍, വെയ്‌ന്‍ ഡാനിയല്‍, ആന്‍ഡി റോബര്‍ട്‌സ്‌ എന്നിവരുള്‍പ്പെട്ട കരീബിയന്‍ പേസ്‌ ബാറ്ററിയോട്‌ പോരടിച്ചാണ്‌ ഗാവസ്‌കര്‍ ഓരോ പടവും പിന്നിട്ടത്‌. അവരെ മെരുക്കാന്‍ കഴിഞ്ഞ അന്നത്തെ ഒരേയൊരു ബാറ്റ്‌സ്‌മാനായിരുന്നു സണ്ണി. അത്‌ പോലൊരു ബൗളിങ്‌ അറ്റാക്ക്‌ പിന്നീട്‌ ലോകക്രിക്കറ്റില്‍ കണ്ടിട്ടില്ലെന്ന്‌ പാരമ്പര്യവാദികളായ ക്രിക്കറ്റ്‌ നിരൂപകര്‍ ഉറപ്പിച്ച്‌ പറയും. സച്ചിനുണ്ടോ അത്തരം ബൗളര്‍മാരെ നേരിട്ടിരിക്കുന്നു! ഇല്ലെന്ന്‌ ആര്‌ പറഞ്ഞു ? വഖാര്‍ യൂനുസ്‌- വസീം അക്രം ദ്വയത്തെ എതിരിട്ട്‌ ജയിച്ചാണ്‌ സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക്‌ കാലെടുത്ത്‌ വെച്ചത്‌. പിന്നീട്‌ വെസ്റ്റിന്‍ഡീസുകാരായ കോട്‌നീ വാല്‍ഷ്‌-കര്‍ട്‌ലി ആംബ്രോസ്‌ സഖ്യത്തെ നേരിട്ടും കൊടിനാട്ടി. എന്നാല്‍ അവരേക്കാളൊക്കെ ആപല്‍ക്കാരിയായ ബൗളറെന്ന്‌ വിലയിരുത്താവുന്ന ഓസ്‌ട്രേലിയക്കാരന്‍ ഗ്ലെന്‍ മഗ്രാത്തിനെ മിക്കവാറും തന്‍രെ കരിയറിലുടനീളം സച്ചിന്‍ നേരിട്ടു. മഗ്രാത്തിനൊപ്പം ഡാമിയന്‍ ഫ്‌ളെമിങും ജാസന്‍ ഗില്ലസ്‌പിയും ചേര്‍ന്ന സംഘം വിഖ്യാതമായ കരീബിയന്‍ സംഘത്തോളം പോന്നതല്ലെങ്കിലും അവരോട്‌ കിടപിടിക്കുന്നതാണ്‌. അവര്‍ക്കെതിരെ ഏറ്റവും മികവു പുലര്‍ത്തിയ ബാറ്റ്‌സ്‌മാന്‍ സച്ചിന്‍ തന്നെയാണ്‌. സ്‌പിന്‍ ബൗളര്‍മാരെ നേരിടുന്ന കാര്യത്തിലാണ്‌ സച്ചിന്‍ ഗാവസ്‌കറേക്കാള്‍ കുറച്ചു കൂടി മാര്‍ക്കു വാങ്ങുന്നത്‌. സച്ചിന്‍ കളിക്കുമ്പോള്‍ ക്രിക്കറ്റില്‍ സ്‌പിന്‍ ബൗളിങ്ങിന്റെ പൂക്കാലമാണ്‌. ഷെയ്‌ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍ ഈ രണ്ടു പേരെയും മാറി മാറി നേരിട്ട്‌ ലോകത്തെ നമ്പര്‍ വണ്‍ ബാറ്റ്‌സ്‌മാന്‍ എന്ന ഖ്യാതി സച്ചിന്‍ നിലനിര്‍ത്തി പോന്നു. പ്രത്യേകിച്ചും ഷെയിന്‍ വോണ്‍ എത്രയോ തവണ സച്ചിന്‌ മുന്നില്‍ തോറ്റ്‌ സുല്ല്‌ പറഞ്ഞിരുന്നു. തീര്‍ന്നില്ല സച്ചിന്റെ മഹത്വങ്ങള്‍. ലോക ക്രിക്കറ്റിലെ ഫീല്‍ഡിങ്‌ നിലവാരം മുമ്പെന്നത്തേക്കാളും മെച്ചമായ ഒരു കാലത്താണ്‌ സച്ചിന്‍ കളിക്കുന്നത്‌. സച്ചിന്റെ്‌ എത്രയോ ഉറച്ച ബൗണ്ടറികള്‍ വിക്കറ്റുകളായി പരിണമിച്ചു പോയി. ഇങ്ങനെ കിട്ടാതെ പോയ റണ്‍സ്‌ എത്ര ! സച്ചിന്‍ ലോക ക്രിക്കറ്റിന്‌ നല്‍കിയ സംഭാവനകളില്‍ ആയിരകണക്കിന്‌ വരുന്ന റണ്ണുകളും പെരുകി വരുന്ന സെഞ്ച്വറികളും അതുവഴി ജന്‍മം കൊണ്ട റെക്കോര്‍ഡുകളും മാത്രമല്ല. ക്രിക്കറ്റിന്‍രെ പുസ്‌തകത്തില്‍ അതുവരെ ഇല്ലാതിരുന്ന ചില ഷോട്ടുകള്‍ കൂടിയാണ്‌. പാഡ്‌ല്‍ സ്വീപും സ്ലിപ്പിന്‌ മുകളിലൂടെ പറക്കുന്ന ലാഡര്‍ ഷോട്ടും ഉള്‍പ്പെടെയുള്ള പുത്തന്‍ ഷോട്ടുകല്‍ കൂടിയാണ്‌. ഈ ഷോട്ടുകള്‍ സച്ചിന്‌ മുമ്പും ചിലരൊക്കെ അപൂര്‍വമായി കളിച്ചിരിക്കാം. എന്നാല്‍ നിരന്തരം ആ ഷോട്ടുകള്‍ വിജയകരമായി കളിച്ച്‌ അവക്ക്‌ ഒരു ക്രിക്കറ്റിങ്‌ ഷോട്ടെന്ന നിലയില്‍ അംഗീകാരം നേടി കൊടുത്തത്‌ ചസ്സിനാണ്‌. ഇതെല്ലാം അപൂര്‍വ പ്രതിഭകള്‍ക്ക്‌ മാത്രം സാധിക്കുന്ന കാര്യമാണ്‌. ആദ്യമേ പറഞ്ഞു, സച്ചിന്‍ ഗാവസ്‌കറേക്കാള്‍ കേമനാണെന്ന്‌ സ്ഥാപിക്കാനല്ല ഇത്രയും എഴുതിയത്‌. ഗാവസ്‌കര്‍ ഗാവസ്‌കറും സച്ചിന്‍ സച്ചിനുമാണ്‌..........

Tuesday, July 14, 2009

ലവിങ്‌ റാസ്‌ക്കല്‍...


മെലാനിന്‍ എന്ന രാസവസ്‌തുവിന്‌ ലോകചരിത്രത്തില്‍ വലിയ സ്ഥാനമുണ്ട്‌. കാരണം ലളിതം, മനുഷ്യരുടെ തൊലിയുടെ നിറം നിര്‍ണയിക്കുന്നത്‌ മെലാനിനാണ്‌. തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിലാണ്‌ മനുഷ്യകുലത്തില്‍ പ്രാഥമിക വിഭജനം നടന്നത്‌. വെളുത്ത തൊലിക്കാരന്‍ കുലീനനായി സ്വയം പ്രഖ്യാപിച്ചു. കറുത്തവനെ കീഴടക്കാനും ഭരിക്കാനും തുടങ്ങി. നൂറ്റാണ്ടുകളും യുഗങ്ങളും ഏറെ കഴിഞ്ഞിട്ടും മനുഷ്യസംസ്‌കാരം ഏറെ പരിണാമങ്ങള്‍ക്ക്‌ വിധേയമായിട്ടും കറുത്തവന്റെ അസ്‌പൃശ്യത മാറ്റമില്ലാതെ തുടരുന്നുവെന്നത്‌ ലോകത്തെ രാഷ്ട്രീയ-സാമൂഹിക സംഭവവികാസങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ ബോധ്യം വരും. ബരാക്‌ ഒബാമ യു എസ്‌ പ്രസിഡന്റായി എന്നത്‌ വലിയ അതിശയത്തോടെ തന്നെ വീക്ഷിക്കേണ്ടി വരുന്നു. ബരാക്‌ ഒബാമ കറുത്തവനായ പിതാവില്‍ വെള്ളക്കാരിയായ മാതാവിന്‌ പിറന്ന, വെളുത്തവന്റെ സാംസ്‌കാരിക ഭൂമികയില്‍ ഉരുവം കൊണ്ട ഒരു രാഷ്ട്രീയ നേതാവാണ്‌. കറുത്തവന്റെ പ്രതിനിധിയെന്ന്‌ അയാളെ വിശേഷിപ്പിക്കുന്നതില്‍ എത്രത്തോളം സാംഗത്യമുണ്ടെന്നും സംശയിക്കണം. കായിക രംഗത്ത്‌ കറുത്തവനോടുള്ള വിവേചനവും അവജ്ഞാപ്രകടനങ്ങളും ഇന്നും ശക്തമായി തുടരുന്നു. മുഹമദ്‌ അലി, ജെസ്സി ഓവന്‍സ്‌ തുടങ്ങിയ മഹാരഥന്‍മാര്‍ക്ക്‌ പോലും വര്‍ണവെറിയുടെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. ഇന്ന്‌ ലോകത്ത്‌ ഏറ്റവും അധികം പണമൊഴുകുന്ന യൂറോപ്പിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗില്‍ തിയറി ഹെന്‍റിയും സാമുവല്‍ എറ്റൂവും ഉള്‍പ്പെട്ട `കറുത്ത താരങ്ങള്‍ക്ക്‌' നേരിടേണ്ടി വരുന്ന അപമാനവും ഭീഷണികളും വാര്‍ത്തയാവുന്നു. മാന്യന്‍മാരുടെ കളിയായ ക്രിക്കറ്റില്‍ നിന്ന്‌ വര്‍ണവെറിയെ ഉഛാടനം ചെയ്യാന്‍ ഐ. സി. സി. (അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗണ്‍സില്‍ ) ഏറെ യത്‌നിച്ചിരുന്നു. വെളുത്ത വര്‍ഗ്ഗക്കാരന്റെ ന്യൂനപക്ഷ ഭരണകൂടത്തിനോടുള്ള എതിപ്പ്‌ പ്രകടമാക്കുന്നതിന്‌ വേണ്ടി കായികലോകത്ത്‌ നിന്ന്‌ ദക്ഷിണാഫ്രിക്കയെ അകറ്റി നിര്‍ത്താനുള്ള തീരുമാനം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ കായിക സംഘടനയാണ്‌ ഐ. സി. സി. പക്ഷെ, അന്താരാഷ്ട്ര ക്രിക്കറ്റ്‌ താരങ്ങള്‍ക്ക്‌ വെള്ളക്കാരായ കാണികളില്‍ നിന്ന്‌ അവജ്ഞയും അപമാനവും നേരിടേണ്ടി വന്ന സംഭവങ്ങള്‍ എത്രയോ ഉണ്ട്‌. വെസ്‌റ്റിന്‍ഡ്യന്‍ ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്‌സിനുണ്ടായ തിക്താനുഭവങ്ങള്‍ അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്‌. ഇന്ന്‌ ഈ വിഷയം വീണ്ടും ചര്‍ച്ചചെയ്യുന്നത്‌ ഓസ്‌ട്രേലിയയുടെ പ്രതിഭാധനനായ ആള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്‌സിന്റെ ക്രിക്കറ്റ്‌ കരിയര്‍ അകാലത്തില്‍ അവസാനിക്കുന്നുവെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ്‌. ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ പെരുമാറ്റ ദൂഷ്യത്തിന്റേയും അച്ചടക്കമില്ലായ്‌മയുടേയും പേരില്‍ സൈമണ്ടിനെതിരെ നടപടിയെടുത്തിരിക്കുന്നു. ട്വന്റി-20 ലോകകപ്പിന്‌ പോയ ഓസീസ്‌ ടീമില്‍ അംഗമായിരുന്ന സൈമണ്ട്‌സിനെ ഇടക്ക്‌ വെച്ച്‌ നാട്ടിലേക്ക്‌ തിരിച്ചയച്ചു. ഇപ്പോള്‍ സൈമണ്ട്‌സുമായുള്ള കരാര്‍ റദ്ദാക്കാന്‍ അവര്‍ തുനിയുകയാണ്‌. ആന്‍ഡ്രൂ ഇതിന്‌ മുമ്പും കളിക്കളത്തിനകത്തും പുറത്തുമുള്ള സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്‌. മുമ്പ്‌ ഇന്ത്യന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങുമായി ഗ്രൗണ്ടില്‍ വെച്ച്‌ സൈമണ്ട്‌സ്‌ ഉടക്കിയതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ ഓര്‍ക്കുക. സത്യത്തില്‍ അങ്ങനെയൊരു കുഴപ്പക്കാരനോണോ സൈമണ്ട്‌സ്‌? അല്ലെങ്കില്‍ സൈമണ്ട്‌സിനെ മാന്യന്‍മാരുടെ കളിയിലെ `റിബല്‍' ആക്കി തീര്‍ത്ത പശ്ചാത്തലമെന്താണ്‌? സൈമണ്ട്‌സ്‌ എന്ന പ്രതിഭാധനനായ ക്രിക്കറ്ററുടെ, മനുഷ്യന്റെ കടുത്ത ആരാധകനായി മാറിപ്പോയ ഒരു വ്യക്തിയാണ്‌ ഇതെഴുതുന്നത്‌ എന്നകാര്യം ദയവായി വിസ്‌മരിക്കുക. വെസ്‌റ്റിന്‍ഡീസുകാരനായ പിതാവും ഇംഗ്ലീഷുകാരിയായ മാതാവുമാണ്‌ ആന്‍ഡ്രൂവിന്‌. ഇംഗ്ലണ്ടില്‍ ജനിച്ചു വളര്‍ന്ന്‌ ഓസ്‌ട്രേലിയയിലേക്ക്‌ മാറിയ, ക്രിക്കറ്റിനു വേണ്ടി ജീവതമര്‍പ്പിച്ച മനുഷ്യന്‍. ആധുനിക സമൂഹത്തില്‍ വര്‍ണവെറി ഏറ്റവും ശക്തമായി പ്രകടിപ്പിക്കുന്ന സവര്‍ണ യാഥാസ്‌തിതികരുള്ളത്‌ ഓസട്രേലിയയിലാണ്‌. തന്റെ ജീവിതത്തിനിടയില്‍ നേരിടേണ്ടി വന്ന ചീത്ത അനുഭവങ്ങളാണ്‌ സൈമണ്ട്‌സിന്റെ റിബല്‍ വ്യക്തിത്വത്തിന്‌ പിന്നില്‍. കാണികളുടെ കുരങ്ങന്‍ വിളികളും അപഹസിക്കുന്ന അംഗവിക്ഷേപങ്ങളും സൈമണ്ട്‌സിന്‌ എത്രയോ നേരിടേണ്ടി വന്നിരുന്നു. ഹര്‍ഭജന്‍ സിങ്‌ ഗ്രൗണ്ടില്‍ വെച്ച്‌ മങ്കി എന്ന്‌ വിളിച്ച്‌ അധിക്ഷേപിച്ചുവെന്ന്‌ സൈമണ്ട്‌സ്‌ പരാതിപ്പെട്ടപ്പോള്‍ അന്വേഷണത്തിനൊടുവില്‍ അധികൃതര്‍ ഹര്‍ഭജനെ കുറ്റ വിമുക്തനാക്കി. മങ്കി എന്നല്ല ഹിന്ദിയില്‍ `മാ കീ' എന്നാണ്‌ ഹര്‍ഭജന്‍ വിളിച്ചതെന്നായിരുന്നു ഇന്ത്യന്‍ ടീമംഗങ്ങളുടെ ന്യായം. ഇതൊരു നല്ല പ്രയോഗമാണെന്നോ അല്ലെങ്കില്‍ സൈമണ്ട്‌സ്‌ കള്ളം പറയുകയാണന്നോ ആവണം ഇവിടെ വിവക്ഷ. ഏതായാലും ഈ സംഭവം സൈമണ്ട്‌സിനെ ഏറെ വേദനിപ്പിച്ചിരുന്നു. തനിക്ക്‌ വേണ്ടി ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ വേണ്ട രീതിയില്‍ പ്രതികരിച്ചില്ലെന്ന പരാതിയും ഉണ്ടായിരുന്നു. മുമ്പും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ താരങ്ങള്‍ക്കെതിരെ ആരോപണമുണ്ടാവുകയും ശിക്ഷ നേരിടുകയും ചെയ്‌തുട്ടുണ്ട്‌. ഷെയ്‌ന്‍ വോണിനേയും റിക്കി പോണ്ടിങ്ങിനേയും പോലുള്ള തലതെറിച്ച ക്രിക്കറ്റര്‍മാരെ നേര്‍വഴിക്ക്‌ കൊണ്ടുവന്ന ചരിത്രമുണ്ട്‌ ക്രിക്കറ്റ്‌ ഓസ്‌ട്രലിയക്ക്‌. അതിന്‌ വേണ്ടി അവര്‍ നടത്തിയ പരിശ്രമമോ വിട്ടുവീഴ്‌ചയോ സെമണ്ട്‌സിന്റെ കാര്യത്തില്‍ ഉണ്ടായില്ലെന്ന്‌ അദ്ദേഹത്തിന്റെ ആരാധകര്‍ കരുതിയാല്‍ കുറ്റം പറയാനാവില്ല. ലോകോത്തര ലെഗ്‌സ്‌പിന്നറായി മാറിയ ഷെയ്‌ന്‍ വോണ്‍ തന്റെ യൗവ്വനത്തില്‍ തികഞ്ഞ തെമ്മാടിയായിരുന്നു. മദ്യപാനവും മറ്റു ദുശ്ശീലങ്ങളും കാരണം വോണിന്റെ കരിയര്‍ അവസാനിക്കുമെന്ന്‌ തോന്നിച്ചപ്പോള്‍ വോണിനെ മെരുക്കിയെടുക്കാനും നേര്‍വഴിക്ക്‌ നടത്താനും ടെറി ജെന്നര്‍ എന്ന്‌ പ്രഗല്‍ഭ പരിശീലകനെ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ ചുമതലയേല്‍പ്പിക്കുകയായിരുന്നു. ജെന്നറാണ്‌ പിന്നീട്‌ വോണിനെ സംസ്‌കരിച്ചെടുത്തത്‌. പോണ്ടിങിന്റെ കാര്യത്തിലും സമാനമായ നടപടികള്‍ ഉണ്ടായി. ഇവരെ പോലെ പ്രതിഭാധനനാണ്‌ സൈമോ. പക്ഷെ സൈമണ്ട്‌സിന്റെ കാര്യത്തില്‍ ഇത്തരം ഉദ്യമങ്ങളൊന്നും ഉണ്ടായില്ല. തൊലിയുടെ നിറം ഇതിലൊരു ഘടകമല്ലെന്ന്‌ എങ്ങിനെ പറയാനാവും? സൈമണ്ട്‌സിന്റെ തെമ്മാടിത്തങ്ങളെ കുറിച്ച്‌ ഇപ്പോള്‍ വര്‍ണവെറിയന്‍മാരുടേതായ വെബ്‌ സൈറ്റുകളിലും ബ്ലോഗുകളിലും വരുന്ന റിപ്പോര്‍ട്ടുകളും അഭിപ്രായപ്രകടനങ്ങളും ഏതൊരു ക്രിക്കറ്റ്‌ പ്രേമിയേയും വേദനിപ്പിക്കുന്നതാണ്‌. സൈമോയുടെ സ്വഭാവത്തേയും കളിയേയും മാത്രമല്ല അദ്ദേഹത്തിന്റെ ജന്‍മത്തെ വരെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും കറുത്ത തമാശകളും. ഇതെല്ലാം കാണുമ്പോള്‍ മൂന്നു വര്‍ഷം മുമ്പ്‌ സൈമണ്ട്‌സുമായി നടത്തിയ കൂടികാഴ്‌ച്ചയെ കുറിച്ച്‌ ഓര്‍ത്തു പോവുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഏതുതരം വ്യക്തിയാണ്‌ സൈമോ എന്ന്‌ വ്യക്തമാക്കപ്പെടുകയും അദ്ദേഹത്തോടുള്ള ഇഷ്ടം ഇരട്ടിപ്പിക്കുകയും ചെയ്‌ത സംഭവമായിരുന്നു അത്‌. 2006 ഒക്ടോബര്‍ മാസം ഐ. സി. സി. ചാമ്പ്യന്‍സ്‌ ട്രോഫി മല്‍സരങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ മൊഹാലിയില്‍ പോയതായിരുന്നു. ഒരു മാസത്തോളം മൊഹാലിയില്‍ താമസിക്കണം. ചണ്ഡീഗഡില്‍ നിന്ന്‌ പത്ത്‌ പതിനഞ്ച്‌ കിലോമീറ്റര്‍ അകലെയുള്ള ചെറു പട്ടണമാണ്‌ മൊഹാലി. അവിടുത്തെ സ്റ്റേഡിയത്തിനടുത്ത്‌ രണ്ടു മൂന്ന്‌ ഹോട്ടലുകളേയുള്ളൂ. അവിടുത്തെ മുറികളെല്ലാം ഇന്ത്യയുടെ മാച്ചുകള്‍ നടക്കുന്നത്‌ കൊണ്ട്‌ മുന്‍കൂട്ടി ബുക്ക്‌ ചെയ്യപ്പെട്ടിരുന്നു. വളരെ വിഷമിച്ചാണ്‌ ഒരു റൂം കിട്ടിയത്‌. അപ്പോഴേ പറഞ്ഞിരുന്നു, ബുക്ക്‌ ചെയ്‌തു വെച്ചവര്‍ വന്നാല്‍ ഒഴിയേണ്ടി വരും. ഇന്ത്യ-ഓസീസ്‌ മല്‍സരത്തിന്‌ രണ്ടു ദിവസം മുമ്പ്‌ റിസപ്‌ഷണിസ്റ്റ്‌ പറഞ്ഞു, "നാളെ മുറി ഒഴിഞ്ഞു കിട്ടണം." ശരിക്കും വെട്ടിലായി. മറ്റെവിടെയും മുറി കിട്ടാനില്ല. ഹോട്ടലിന്റെ ഉടമയെ കണ്ട്‌ ഒന്നു കൂടി അപേക്ഷിച്ചു നോക്കി. അപ്പോള്‍ അയാള്‍ വിചിത്രമായൊരു ഡിമാന്റ്‌ വെച്ചു: ഇന്ത്യ-ഓസീസ്‌ മല്‍സരം കാണാന്‍ രണ്ട്‌ വി. ഐ. പി. ടിക്കറ്റ്‌ വേണം . അതത്ര എളുപ്പമല്ല. അപ്പോള്‍ മൊഹാലിയില്‍ ഏറ്റവും വിലപിടിച്ച വസ്‌തുവാണത്‌. മാച്ചിന്റെ ടിക്കറ്റുകള്‍ എത്രയോ ദിവസം മുമ്പേ വിറ്റു തീര്‍ന്നിരിക്കുന്നു... അന്നു വൈകുന്നേരം ഓസീസ്‌ ടീമിന്റെ പരിശീലനമുണ്ട്‌. ഏതെങ്കിലും ഓസീസ്‌ താരത്തിന്റെ ഇന്റര്‍വ്യൂ തരപ്പെടുമോയെന്ന പ്രതീക്ഷയിലാണ്‌ ഗ്രൗണ്ടില്‍ പോയത്‌. രക്ഷയില്ല. താരങ്ങള്‍ മീഡിയക്ക്‌ മുഖം കൊടുക്കുന്നില്ല. അപ്പോള്‍ സൈമോ ട്രെയ്‌നിങ്‌ അവസാനിപ്പിച്ച്‌ പുറത്തേക്ക്‌ വരുന്നു. മുന്നോട്ട്‌ ചെന്ന്‌ ാെന്നു മുട്ടിനോക്കി. `മാച്ചിന്റെ മുമ്പുള്ള ദിവസങ്ങളില്‍ മീഡിയയെ കാണുന്നതില്‍ വിലക്കുണ്ട്‌ സുഹൃത്തേ', സൈമണ്ട്‌സ്‌ പറഞ്ഞു. ഒന്നുകൂടി നിര്‍ബന്ധിച്ചപ്പോള്‍, ടീമിനെ കുറിച്ചുള്ള കാര്യങ്ങള്‍ ഒന്നും സംസാരിക്കരുതെന്ന നിബന്ധനയില്‍ വൈകുന്നേരം മുറിയിലേക്ക്‌ ചെല്ലാന്‍ പറഞ്ഞു. താജ്‌ ഹോട്ടലിലെ സൈമോയുടെ മുറി തേടിപിടിച്ച്‌ ചെല്ലുമ്പോള്‍ ടി.വി.യില്‍ വെസ്‌റ്റിന്‍ഡീസിന്റെ ഒരു മാച്ച്‌ ലൈവ്‌ കണ്ടു കൊണ്ടിരിക്കുകയാണ്‌ സൈമോ. ഹൃദയം തുറന്ന ഒരു ചിരിയോടെ അകത്തേക്ക്‌ ക്ഷണിച്ചു. ശരിക്കും അദ്ദേഹം എന്നെ വിസ്‌മയിപ്പിച്ചു. നിഷ്‌ക്കലങ്കമായ പെരുമാറ്റം. താരജാഡയില്‍ മതിമറന്ന്‌ മറ്റുള്ളവരെ അവഗണിക്കുന്ന ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ ഒരു അപവാദമാണ്‌ സൈമോയെന്ന്‌ പെട്ടെന്ന്‌ ബോധ്യം വരാന്‍ അധിക സമയം വേണ്ടി വന്നില്ല. ഇന്ത്യയെ താന്‍ വല്ലാതെ ഇഷ്ടപ്പെടുന്നുവെന്നും ഇവിടുത്തെ കാഴ്‌ചകളും റോഡിലൂടെ തലങ്ങും വിലങ്ങും ഓടുന്ന ഓട്ടോറിക്ഷകളും എല്ലാം ക്യാമറയിലും ഹൃദയത്തിലും പകര്‍ത്തിവെക്കാറുണ്ടെന്നും സൈമോ പറഞ്ഞു. എന്നിലെ ആരാധകന്‍ ഉണര്‍ന്നു. ഞാന്‍ മടിച്ചു കൊണ്ട്‌ പറഞ്ഞു, " സൈമോയുടെ ചുരുണ്ടുകിടക്കുന്ന മുടിചുരുള്‍ ഒന്നു തൊട്ടുനോക്കണം. വലിയൊരു പൊട്ടിച്ചിരിയായിരുന്നു മറുപടി. ഞാന്‍ നന്നായൊന്ന്‌ മുടിയില്‍ പിടിച്ചു വലിച്ചു. ഒപ്പമുണ്ടായിരുന്ന എന്റെ സുഹൃത്ത്‌ ക്യാമറയില്‍ ആ രംഗം പകര്‍ത്തിയപ്പോള്‍ സൈമോയുടെ കമന്റ്‌ " ഒരു കോപ്പി എനിക്കും വേണം." ഒരു മണിക്കൂറിലധികം സൈമോ എനിക്കു വേണ്ടി ചിലവഴിച്ചു. തിരിച്ചു പോരാന്‍ ഒരുങ്ങുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതൊരു ചോദ്യം, " നിങ്ങള്‍ക്ക്‌ ഞാന്‍ എന്താണ്‌ തരേണ്ടത്‌?" പെട്ടെന്ന്‌ തന്നെ ഞാന്‍ പറഞ്ഞു, ഇന്ത്യ-ഓസീസ്‌ മാച്ചിന്റെ രണ്ട്‌ ടിക്കറ്റ്‌. വീണ്ടും പൊട്ടിച്ചിരി. കളിക്കാര്‍ക്ക്‌ മാത്രം കിട്ടുന്ന നാല്‌ വി ഐ പി പാസുകള്‍ എടുത്ത്‌ കൈയില്‍ തന്നു. അടുത്ത ദിവസം ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലിന്റെ ചെറുപ്പക്കാരനായ ഉടമ തന്റെ കാമുകിക്കൊപ്പം വി ഐ പി ബോക്‌സിലിരുന്ന്‌ ഇന്ത്യയുടെ മാച്ച്‌ കണ്ടു, ആ ദിവസം മുതല്‍ എനിക്ക്‌ ഹോട്ടലില്‍ ബ്രെയ്‌ക്ക്‌ഫാസ്റ്റ്‌ ഫ്രീ..... എല്ലാം സൈമോയുടെ ചിലവില്‍. ഈ സൈമോ എങ്ങനെ തെമ്മാടിയാവും?

Saturday, July 11, 2009

ശ്രീക്ക്‌ ഇരിക്കപിണ്ഡമോ ?


ശാന്തകുമാരന്‍ ശ്രീശാന്ത്‌ ചെയ്‌ത തെറ്റെന്താണ്‌? ആലോചിച്ച്‌ നോക്കിയാല്‍ കുറേ കാര്യങ്ങള്‍ ചൂണ്ടികാണിക്കാനുണ്ടാവും. കളിക്കളത്തിനകത്ത്‌ അതിരുകടന്ന രീതിയില്‍ അഗ്രഷന്‍ പ്രകടമാക്കുന്നു, സംസാരത്തില്‍ പക്വതയില്ല, അച്ചടക്കമില്ല അങ്ങനെ പലതും. എന്നാല്‍ ഈ കാരണങ്ങള്‍ ഒരു ക്രിക്കറ്ററെന്ന നിലയില്‍ ശ്രീയെ ഇന്ത്യന്‍ ടീമിലേക്ക്‌ പരിഗണിക്കാതിരിക്കാന്‍ കാരണമാവണോ? അല്ലെങ്കില്‍ ഈ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട ഇന്ത്യയില്‍ ഇന്നുള്ള ഏക ക്രിക്കറ്ററാണോ ശ്രീ ? അച്ചടക്കമില്ല എന്ന കുറ്റം ആരോപിക്കപ്പെടാത്ത ഒരു ക്രിക്കറ്റര്‍ പോലും ഇന്ന്‌ ഇന്ത്യന്‍ ടീമിലില്ല. പ്രധാന മല്‍സരങ്ങളുടെ തലേന്ന്‌ തെരുവിലും നൈറ്റ്‌ ക്ലബ്ബുകളിലും അലഞ്ഞു തിരിഞ്ഞതിന്റെ പേരില്‍ പിടിക്കപ്പെട്ടവരില്‍ നമ്മുടെ സൂപ്പര്‍ ക്രിക്കറ്റര്‍മാരുടെ ഒരു നിര തന്നെയുണ്ട്‌. ടീം മാനേജ്‌മെന്റ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ അവരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെച്ചിരുന്നു. പരിക്ക്‌ ഒളിപ്പിച്ച്‌ വെച്ച്‌ ടീമില്‍ ഇടം നേടുകയും നിര്‍ണായക മല്‍സരത്തില്‍ കളിക്കാനാവാതെ വരികയും ചെയ്‌ത സംഭവങ്ങള്‍ വിരളമല്ല. കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ സെവാഗിന്റെ പേരില്‍ ഈ കറ്റം ആരോപിക്കപ്പെടുകയും ക്യാപ്‌റ്റന്‍ ധോനി അത്‌ പരസ്യമായി സമ്മതിക്കുകയും ചെയ്‌തിരുന്നു. കളിക്കളത്തിനകത്തെ പെരുമാറ്റത്തിന്റെ പേരില്‍ സമീപ കാലത്ത്‌ വാര്‍ത്തകള്‍ സൃഷ്ടിച്ചവരാണ്‌ ഹര്‍ബജന്‍ സിങ്ങും പ്രവീണ്‍ കുമാറും എല്ലാം. ഇന്ത്യന്‍ ടീമിലെ ആഭ്യന്തര കലഹത്തെ കുറിച്ച്‌ മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ വരുന്നുണ്ട്‌. എന്നാല്‍ അതില്‍ പരാമര്‍ശിക്കപ്പെട്ട കളിക്കാരെയാരെയും അതിന്റെ പേരില്‍ ദീര്‍ഘ കാലത്തേക്ക്‌ ഇന്ത്യന്‍ ടീമില്‍ നിന്ന്‌ മാറ്റി നിര്‍ത്തിയിട്ടില്ല. പക്ഷെ, ശ്രീക്ക്‌ ഇന്ത്യന്‍ ടീമിന്റെ മേലാളന്‍മാര്‍ ദീര്‍ഘ കാലത്തേക്ക്‌ ഊരു വിലക്ക്‌ കല്‍പ്പിച്ചിരിക്കുകയാണെന്ന്‌ ഇപ്പോള്‍ ചാമ്പ്യന്‍സ്‌ ട്രോഫിക്കായി പ്രഖ്യാപിക്കപ്പെട്ട 30 അംഗ സാധ്യതാ പട്ടികയും വ്യക്തമാക്കുന്നു. ഇന്ത്യയിലെ മികച്ച 30 ക്രിക്കറ്റര്‍മാരില്‍ ഇപ്പോള്‍ ശ്രീക്ക്‌ സ്ഥാനമില്ലെന്ന്‌ പറയുന്നത്‌ ശുദ്ധ ഭോഷ്‌ക്കാണ്‌. 2008ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു ശ്രീ. അതിന്‌ ശേഷം ബംഗ്ലാദേശില്‍ ഏകദിന ടൂര്‍ണമെന്റില്‍ കളിക്കുന്നതിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ശ്രീക്കതില്‍ സ്ഥാനമുണ്ടായിരുന്നു. പരിക്കു കാരണം അന്ന്‌ ശ്രീ ടീമില്‍ നിന്ന്‌ പിന്‍മാറി. പിന്നീട്‌ ഫിറ്റ്‌നസ്‌ വീണ്ടെടുത്ത ശ്രീ രഞ്‌ജി ട്രോഫിയിലും ദുലീപ്‌ ട്രോഫിയിലും ഇക്കഴിഞ്ഞ ഐ പി എല്ലിലും കളിച്ചു. ഐ പി എല്ലില്‍ ശ്രീയുടെ പ്രകടനം ഒട്ടും മോശമായിരുന്നില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മാച്ചില്‍ ധോനിയെ ക്ലീന്‍ ബൗള്‍ ചെയ്‌ത ഒറ്റ പന്ത്‌ മതി ശ്രീയുടെ ഫോം മങ്ങിയിട്ടില്ലെന്ന്‌ തെളിയിക്കാന്‍. ശ്രീയെ പോലെ ആവശ്യാനുസരണം വ്യത്യസ്ഥമായ ഡെലിവറികള്‍ എറിയാന്‍ മിടുക്കുള്ള വേറൊരു പേസ്‌ ബൗളര്‍ ഇന്ത്യയിലില്ലെന്ന്‌ മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ്‌ വിശാരദന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച അല്ലെങ്കില്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ പേസ്‌ ബൗളറാണ്‌ ശ്രീയെന്ന്‌ അവരില്‍ ബഹു ഭൂരിപക്ഷവും അംഗീകരിക്കുന്നു. പന്ത്‌ നിരന്തരം സീമില്‍ തന്നെ പിച്ച്‌ചെയ്യിക്കാന്‍ കെല്‍പ്പുള്ള മറ്റൊരു പേസ്‌ബൗളര്‍ ലോകക്രിക്കറ്റില്‍ തന്നെ വിരളമാണ്‌. ഫോം നഷ്ടപ്പെട്ടതിന്റെ പേരില്‍ ടീമില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടതല്ല ശ്രീ. പരിക്ക്‌ കാരണം മാറി നിന്നതായിരുന്നു. അങ്ങനെയുള്ള ക്രിക്കറ്റര്‍ക്ക്‌ പരിക്ക്‌ ഭേദമായാല്‍ ഒരവസരം നല്‍കുകയെന്നത്‌ സാമാന്യ മര്യാദയാണ്‌. പരിക്കുകളുടെ ഇടവേളക്ക്‌ ശേഷം താരങ്ങള്‍ സ്വയം ഫിറ്റ്‌നസ്‌ പ്രഖ്യാപിച്ച്‌ ടീമില്‍ തിരിച്ചുവരുന്നത്‌ ഇന്ത്യന്‍ ടീമില്‍ സര്‍വസാധാരണമാണ്‌. ശ്രീശാന്തിനോട്‌ അത്തരം ഔദാര്യമൊന്നും കാട്ടേണ്ട. എന്നാല്‍ ഇന്ത്യക്ക്‌ വേണ്ടി നേട്ടങ്ങള്‍ കൊയ്‌ത, മല്‍സരങ്ങള്‍ ജയിച്ച ഒരു ക്രിക്കറ്ററെന്ന നിലയില്‍ അയാള്‍ക്ക്‌ ഫിറ്റ്‌നസ്‌ തെളിയിക്കാന്‍ അവസരം നല്‍കുകയും ടീമിലേക്ക്‌ പരിഗണിക്കുകയും ചെയ്യേണ്ടതല്ലേ ? ടീമില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും , പരിഗണിക്കുകയെങ്കിലും ചെയ്‌താല്‍ മതിയായിരുന്നു. ടീം സെലക്ഷന്‌ ശേഷം ടീമില്‍ ഇടം പിടിക്കാത്ത കളിക്കാരെ കുറിച്ച്‌ സെലക്‌റ്റര്‍മാര്‍ ടീം പ്രഖ്യാപന വേളയില്‍ രണ്ടു വാക്കു പറയാറുണ്ട്‌. ഭാവിയിലെങ്കിലും ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷ ആ താരത്തിന്‌ നല്‍കാനും, അതുവഴി അയാള്‍ക്ക്‌ ആത്മവിശ്വാസം നല്‍കാനും ആ നല്ല വാക്കുകള്‍ ഉതകും. ശ്രീയുടെ കാര്യത്തില്‍ അതുപോലും ഉണ്ടായില്ല. ടീം സെലക്ഷന്‍ വേളയില്‍ സ്വാധീനിക്കുന്ന ലോബികളെ കുറിച്ച്‌ ഒരുപാട്‌ പറഞ്ഞുകേള്‍ക്കാറുണ്ട്‌. മുംബൈ ലോബി, നോര്‍ത്ത്‌ഇന്ത്യന്‍ ലോബി, കൊല്‍ക്കത്ത ലോബി എന്നിങ്ങനെ അതാതുകാലത്ത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡില്‍ സ്വാധീനമുള്ള ആളുകളുടെ ഉപജാപവൃന്ദങ്ങള്‍ സെലക്ഷനില്‍ സ്വാധീനം ചെലുത്തുന്നുവെന്നത്‌ ഇന്ന്‌ ഒരു രഹസ്യമല്ല. അങ്ങനെയുള്ള ലോബികള്‍ വഴി ടീമില്‍ കളിക്കാര്‍ എത്തുന്നത്‌ സഹിക്കാം. പക്ഷെ ഇത്തരം ലോബികളുടെ പിന്തുണയില്ലാതെ ഒരു കളിക്കാരനും ടീമില്‍ എത്താനാവില്ലെന്ന്‌ വന്നാലോ ? ശ്രീയുടെ കാര്യത്തില്‍ അതല്ലേ സംഭവിക്കുന്നത്‌ ? ശ്രീക്ക്‌ വേണ്ടി സെലക്ഷന്‍ കമ്മിറ്റിയിലോ, ക്രിക്കറ്റ്‌ ബോര്‍ഡിലോ സംസാരിക്കാന്‍ ആരുമില്ല. കേരളാക്രിക്കറ്റ്‌ അസോസിയേഷനന്റെ ഭാരവാഹികള്‍ക്ക്‌ അതിനുള്ള കഴിവില്ല, അല്ലെങ്കില്‍ അവര്‍ക്കതില്‍ താല്‍പര്യമില്ല. സമുദായത്തിലെ നിയമങ്ങള്‍ ലംഘിക്കുന്നവരെ പടിയടച്ച്‌ പിണ്ഡം വെക്കുന്ന പതിവ്‌ പഴയകാലത്ത്‌ കേരളത്തിലുണ്ടായിരുന്നു (ഇന്നും അപൂര്‍വമായെങ്കിലും അതുണ്ട്‌.) ജീവിച്ചിരിക്കെ പിണ്ഡം വെക്കുന്ന ആ രീതിക്ക്‌ ഇരിക്കപിണ്ഡമെന്നാണ്‌ പേര്‍. ഫോം നഷ്ടപ്പെട്ടിട്ടില്ലാത്ത, കളിയില്‍ നിന്ന്‌ വിരമിച്ചിട്ടില്ലാത്ത യുവക്രിക്കറ്റര്‍ക്ക്‌്‌ ഭ്രഷ്ട്‌ കല്‍പ്പിക്കുന്നത്‌ ഇരിക്കപിണ്ഡം തന്നെയല്ലേ. ഹേമങ്‌ ബദാനിയേയും അജയ്‌ രാത്രയേയും പോലുള്ള കളിക്കാര്‍ക്ക്‌ മുമ്പങ്ങിനെ സംഭവിച്ചിരുന്നു. പക്ഷെ അതൊന്നും ശ്രീശാന്തിന്റെ അനുഭവത്തോളം കഠിനമല്ല. ടെസ്‌റ്റിലും ഏകദിനത്തിലും ശ്രീശാന്തിന്റെ റെക്കോര്‍ഡും നിലവിലെ ഫോമും പരിഗമിക്കുമ്പോള്‍ ഇത്‌ ഇരിക്കപിണ്ഡത്തേക്കാള്‍ പ്രാകൃതമായ ശിക്ഷയാണ്‌.രസകരമായ ഒരു വസ്‌തുത. പ്രഥമ ഐ പി എല്ലിലെ ഒരു മല്‍സര ശേഷം തോറ്റ ടീമിലെ കളിക്കാരനായ ഹര്‍ഭജന്‍ സിങ്‌ ജയിച്ച ടീമിലെ കളിക്കാരനായ ശ്രീശാന്തിന്റെ കരണത്തടിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു. ഇങ്ങനെയൊരു സംഭവം മറ്റേതെങ്കിലും രാജ്യത്തെ ക്രിക്കറ്റ്‌ മാച്ചിനിടയിലോ മറ്റേതെങ്കിലും ഗെയ്‌മിലോ ആയിരുന്നു സംഭവിച്ചതെങ്കില്‍ പിന്നീട്‌ അടിച്ച കളിക്കാരന്‍ ഗ്രൗണ്ടിലിറങ്ങില്ല. അയാള്‍ക്ക്‌ ആജീവന കാല വിലക്ക്‌ തന്നെ വന്നേനേ. പക്ഷെ ഇവിടെ സംഭവിച്ചതോ, ഹര്‍ബജന്‌ ആ വര്‍ഷത്തേക്ക്‌ ഐ പി എല്ലില്‍ വിലക്ക്‌ വന്നു. പക്ഷെ ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷനെ ബാധിച്ചില്ല. അയാള്‍ തുടരെ ഇന്ത്യക്ക്‌ വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നു. അയാള്‍ക്ക്‌ പത്മശ്രീ നല്‍കാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ശുപാര്‍ശ ചെയ്‌തു. പത്മ അവാര്‍ഡ്‌ നല്‍കി രാജ്യം സിങ്ങിനെ ആദരിച്ചു. ശ്രീയാവട്ടെ പിന്നീട്‌ ഇന്നുവരെ ഇന്ത്യക്ക്‌ വേണ്ടി കളിച്ചിട്ടില്ല. കാരണം ലളിതം, ഇത്‌ ഇന്ത്യന്‍ ക്രിക്കറ്റാണ്‌.....