Thursday, February 28, 2008

ഐ.പി.എല്‍- ക്രിക്കറ്റിലെ വഴിമാറ്റം


ക്രിക്കറ്റിലേക്ക്‌ പണം ഒഴുകിയെത്തുമ്പോഴൊക്കെ കെറി പാര്‍ക്കറുടെ പേര്‌ ഓര്‍മിക്കപ്പെടും. കാരണം കോടീശ്വരനായിരുന്ന ഈ ദക്ഷിണാഫ്രിക്കന്‍ വ്യവസായിയാണ്‌ ക്രിക്കറ്റ്‌ എന്ന ഗെയ്‌മിനെ വാണിജ്യവല്‍ക്കരിക്കാന്‍ ഗൗരവപൂര്‍ണമായ ശ്രമം ആദ്യം നടത്തിയത്‌. വര്‍ണവിവേചന വ്യവസ്‌ഥിതിയുടെ പ്രയോക്താക്കാളായിരുന്ന ദക്ഷിണാഫ്രിക്കയുടെ മണ്ണിലായിരുന്നു പാര്‍ക്കറുടെ ലീഗ്‌ എന്നതുകൊണ്ട്‌ അന്ന്‌ അന്താരാഷ്ട്ര ക്രിക്കറ്റ്‌ സംഘടന ആ ലീഗ്‌ സംവിധാനത്തെ എതിര്‍ത്തു. അവിടെ മല്‍സരിക്കാന്‍ പോവുന്ന കളിക്കാര്‍ക്ക്‌ വിലക്കേര്‍പ്പെടുത്തി. അങ്ങനെ പാര്‍ക്കറുടെ ലീഗ്‌ ഒരു വന്‍വിജയമാവാതെ പോയി. ഇന്നിപ്പോള്‍ ഇന്ത്യയിലെ ഔദ്യോഗിക ക്രിക്കറ്റ്‌ സംഘടന പ്രീമിയര്‍ ക്രിക്കറ്റ്‌ ലീഗ്‌ എന്ന ആശയം മുന്നോട്ട്‌ വെക്കുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗണ്‍സിലും ലോകമെമ്പാടുമുള്ള മറ്റു സംഘടനകളും കളിക്കാരും അതിനെ രണ്ടു കൈയ്യും നീട്ടി വാരിപ്പുണരുന്നു. ഇവിടെ ഒരു ചോദ്യം ഉയര്‍ന്നു വരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പെ പാര്‍ക്കര്‍ പ്രാവര്‍ത്തികമാക്കിയ ലീഗിന്‌ തത്തുല്യമോ അതിനേക്കാള്‍ മികച്ചതോ ആയ ഒരു സംവിധാനത്തിന്‌ വേണ്ടി ഇത്രയും കാലം എന്തുകൊണ്ടു മറ്റാരും മുന്നിട്ടിറങ്ങിയില്ല ? ഗെയ്‌മിനെ മാര്‍ക്കറ്റ്‌ ചെയ്യുന്ന കാര്യത്തില്‍ ഐ സി സി വര്‍ഷങ്ങളായി പ്രകടിപ്പിക്കുന്ന ദൗര്‍ബല്യത്തിലേക്കാണ്‌ ഇത്‌ വിരല്‍ ചൂണ്ടുന്നത്‌. ഇപ്പോള്‍ ബി സി സി ഐ ഇങ്ങനെയൊരു സംരംഭത്തിന്‌ മുന്നിട്ടിറങ്ങിയതിനും അതു വഴി കോടികള്‍ സമ്പാദിക്കാന്‍ കഴിഞ്ഞതിനും ക്രിക്കറ്റ്‌ താരങ്ങള്‍ സുഭാഷ്‌ചന്ദ്രയെന്ന വ്യവസായിയോട്‌ നന്ദി പറയണം. സത്യത്തില്‍ ഇങ്ങനെയൊരു പ്രൊഫഷണല്‍ ലീഗ്‌ സംവിധാനം തുടങ്ങുവാന്‍ സീ ടെലിവിഷന്‍ ഗ്രൂപ്പിന്റെ മേധാവിയായ സുഭാഷ്‌ ചന്ദ്ര ബി സി സി ഐയെ നിര്‍ബന്ധിതരാക്കുകയായിരുന്നു. ഒരു പ്രൊഫഷണല്‍ ലീഗിന്‌ തുടക്കമിടാന്‍ ഇത്രയും വൈകിയതില്‍ നിന്ന്‌, ബി സി സി ഐ ഇന്ത്യയില്‍ ക്രിക്കറ്റിന്റെ കമ്പോള സാധ്യതകള്‍ ശരിയായ രീതിയില്‍ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടുവെന്ന്‌ സമ്മതിക്കേണ്ടി വരും. കാരണം ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട പ്രീമിയര്‍ ലീഗിന്‌ രാജ്യത്തെ വ്യവസായികളിലും രാജ്യാന്തര കമ്പോളത്തിലും ആരാധകരിലും നിന്നെല്ലാം ലഭിച്ച സ്വീകരണം അത്ര വലുതാണ്‌. ഐ പി എല്ലിലേക്ക്‌ ഇന്ന്‌ ഒഴുകിയെത്തുന്ന സമ്പത്ത്‌ മുമ്പും ഇവിടെ തന്നെയുണ്ടായിരുന്നു. എന്തു കൊണ്ട്‌ ഇങ്ങനെയൊരു സംരംഭത്തിന്‌ തുടക്കമിടാന്‍ ഇത്രയും വൈകിയെന്നു തന്നെയാണ്‌ സ്വാഭാവികമായും ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യം. ഇന്ത്യയില്‍ മാത്രമല്ല ലോക ക്രിക്കറ്റില്‍ തന്നെ വഴിത്തിരിവാകും പ്രീമിയര്‍ ലീഗ്‌ എന്ന കാര്യം ഇപ്പോഴേ ഉറപ്പിച്ചുപറയാം. കെറി പാര്‍ക്കറുടെ വിമത ലീഗുമായോ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ്‌ സംവിധാനവുമായോ അല്ല ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗിനെ താരതമ്യം ചെയ്യേണ്ടത്‌. തീര്‍ച്ചയായും ഇംഗ്ലീഷ്‌ പ്രീമിയര്‍ ഫുട്‌ബോള്‍ ലീഗിനെയാവും ഐ പി എല്‍ മാതൃകയാക്കേണ്ടി വരിക. പേരിലെ സാദൃശ്യം മാത്രം മുന്‍നിര്‍ത്തിയല്ല ഇങ്ങനെ പറയുന്നത്‌. ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ ലീഗിനെ അപേക്ഷിച്ച്‌ എത്രയോ കുറഞ്ഞ തുകയാണ്‌ ഇപ്പോള്‍ ക്രിക്കറ്റ്‌ താരങ്ങള്‍ക്ക്‌ നല്‍കുന്ന പ്രതിഫലം. അന്താരാഷ്ട്ര മീഡിയയില്‍ ഇംഗ്ലീഷ്‌ ലീഗിന്‌ ലഭിക്കുന്ന കവറേജ്‌ ഒരിക്കലും ഐ പി എല്ലിന്‌ പ്രതീക്ഷിക്കാനാവില്ല. എന്നാല്‍ ഒന്നുണ്ട്‌, തുടക്കത്തില്‍ തന്നെ ഐ പി എല്ലിന്‌ അന്താരാഷ്ട്ര തലത്തില്‍ ലഭിച്ചിരിക്കുന്ന സ്വീകരണം ആവേശകരമാണ്‌. ലോകമെമ്പാടുമുള്ള മികച്ച കളിക്കാരെല്ലാം ഓരോ ടീമുകളിലും എത്തിപ്പെടാന്‍ പരസ്‌പരം മല്‍സരിച്ചു. ലോക ക്രിക്കറ്റിന്റെ ചരിത്രത്തില്‍ കളിക്കളത്തിന്‌ പുറത്തു നടന്ന ഏറ്റവും ആവേശകരമായ മല്‍സരമായാണ്‌ ഐ പി എല്ലിലേക്ക്‌ വേണ്ടി നടത്തിയ ലേലം വിളിയെ ഓസ്‌ട്രേലിയയിലേയും ഇംഗ്ലണ്ടിലേയുമെല്ലാം മാധ്യമങ്ങള്‍ വിലയിരുത്തിയത്‌. ഐ പി എല്‍ എന്ന കുഞ്ഞ്‌ ജനിക്കുന്നതേയുള്ളൂ. ഇപ്പോള്‍ തന്നെ ഇത്ര പരിചരണവും വാല്‍സല്യവും അതിന്‌ ലഭിക്കുന്നുവെങ്കില്‍ ബാല്യ, കൗമാരദശകളില്‍ എത്തുമ്പോള്‍ ഐ പി എല്ലിന്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ഫുട്‌ബോള്‍ ലീഗുമായി കിടപിടിക്കാവുന്ന സ്വീകാര്യതയും ഗ്ലാമറും കൈവന്നുകൂടെന്നില്ല. ഇപ്പോള്‍തന്നെ ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ ലീഗില്‍ കാണുന്ന ചില പ്രവണതകള്‍ ഐ പി എല്ലുമായി ബന്ധപ്പെട്ട്‌ ക്രിക്കറ്റിലും കണ്ടു തുടങ്ങിയിരിക്കുന്നു. വലിയ താരങ്ങള്‍ പലരും സ്വന്തം രാജ്യത്തിന്‌ വേണ്ടി കളിക്കുന്നതിലും താല്‍പര്യം ലീഗില്‍ കളിക്കുന്നതിന്‌ പ്രകടമാക്കുന്നുവെന്നത്‌ തന്നെ ഇതില്‍ പ്രധാനം. സുരക്ഷാ പ്രശ്‌നം ഉന്നയിച്ച്‌ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍മാര്‍ പാക്‌പര്യടനത്തിന്‌ പോവാന്‍ വിസമ്മതിച്ചതിന്‌ പിന്നില്‍ ഐ പി എല്ലില്‍ നിന്ന്‌ ആകര്‍ഷകമായ കരാറുകള്‍ നേടിയെടുക്കുക എന്ന ലക്ഷ്യമുണ്ടായിരുന്നുവെന്നത്‌ രഹസ്യമല്ല. പാക്‌ പര്യടനത്തിന്‌ പോവില്ലെന്ന്‌ പരസ്യമായി പ്രഖ്യാപിച്ച ആന്‍ഡ്രൂ സൈമണ്ട്‌സ്‌ മറ്റ്‌ ഓസീസ്‌ താരങ്ങളേക്കാള്‍ ഏറെ ഉയര്‍ന്ന തുകക്കുള്ള കരാര്‍ ഒപ്പിച്ചെടുത്തു. സൈമണ്ട്‌സിനെ ഭാവിയില്‍ മറ്റു താരങ്ങളും മാതൃകയാക്കിയേക്കാം. ഐ പി എല്ലില്‍ തടസ്സമില്ലാതെ കളിക്കുന്നതിന്‌ വേണ്ടി കളിക്കാര്‍ ചെറിയ പ്രായത്തില്‍ തന്നെ ദേശീയ ടീമില്‍ നിന്നുള്ള റിട്ടയര്‍മെന്റ്‌ പ്രഖ്യാപിക്കാനുള്ള സാധ്യതയെക്കുറിച്ച്‌ സജീവ ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. ഫുട്‌ബോള്‍ താരങ്ങള്‍ക്കിടയില്‍ സാധാരണമായ ഈ പ്രവണത ഐ പി എല്ലിന്റെ പ്രലോഭനങ്ങള്‍ വഴി ക്രിക്കറ്റിലും നടപ്പിലാവുമെന്നാണ്‌ ആശങ്ക.സിനിമയും ക്രിക്കറ്റും കൈകോര്‍ക്കുമ്പോള്‍ബി സി സി ഐ വിവിധ ടീമുകള്‍ക്ക്‌ സ്‌പോണ്‍സര്‍മാരെ ക്ഷണിച്ചപ്പോള്‍ പ്രതീക്ഷിച്ച പോലെ ഇന്ത്യയിലെ വമ്പന്‍ കോര്‍പ്പറേറ്റ്‌ കമ്പനികള്‍ പണമൊഴുക്കി മല്‍സരിക്കാനെത്തി. രാജ്യത്തെ ഏറ്റവും സമ്പന്നമായ ബിസിനസ്‌ ഗ്രൂപ്പ്‌ റിലയന്‍സ്‌ ഇന്ത്യ ലിമിറ്റഡ്‌ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ലേലം വിളിയിലൂടെ തന്നെ ടീമുകളെ സ്വന്തമാക്കി. എന്നാല്‍ ഹിന്ദി സിനിമാ ലോകം ക്രിക്കറ്റ്‌ ലീഗിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന്‌ വേണ്ടി കാണിച്ച താല്‍പര്യം കൗതുകമുണര്‍ത്തുന്നു. പ്രീതി സിന്റയെന്ന ബോളിവുഡ്‌ നടി മൊഹാലി ടീമിനെ ഏറ്റെടുത്തു. ഇത്‌ പക്ഷെ കാമുകനായ നെസ്‌ വാഡിയയുടെ നിയന്ത്രണത്തിലുള്ള ബിസിനസ്‌ ഗ്രൂപ്പിന്റെ പിന്‍ബലത്തിലാണ്‌. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ സ്വയമേവ ഒരു പ്രസ്ഥാനമായി മാറിക്കഴിഞ്ഞ ഷാറൂഖ്‌ ഖാന്‍ കൊല്‍ക്കത്ത ടീമിനെ ഏറ്റെടുത്തത്‌ ഒരു സിനിമാതാരം എന്ന ലേബലില്‍ തന്നെയാണ്‌. ഇന്ത്യയില്‍ ഏറ്റവും അധികം സ്വാധിനം ചെലുത്തുന്ന വിനോദ വ്യവസായങ്ങളാണ്‌ ക്രിക്കറ്റും ഹിന്ദി സിനിമയും ഇത്‌ രണ്ടും കൈകോര്‍ക്കുമ്പോള്‍ ലഭിക്കുന്ന കരുത്തും സ്വാധീന ശേഷിയും എന്താണെന്ന്‌ മനസ്സിലാക്കി തന്നെയാണ്‌ കിങ്‌ ഖാന്‍ പണം മുടക്കിയിരിക്കുന്നത്‌. ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ കഥ ഇതിവൃത്തമാക്കിയ ചക്‌ദേ എന്ന തന്റെ സിനിമയെ മാര്‍ക്കറ്റ്‌ ചെയ്യാന്‍ ക്രിക്കറ്റുമായും ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളുമായുള്ള തന്റെ ബന്ധം ബുദ്ധിപൂര്‍വ്വം ഉപയോഗിച്ച അനുഭവവും ഷാറൂഖിന്‌ ഇവിടെ തുണയായിരിക്കണം. സൗരവ്‌ ഗാംഗുലിയുടെ ടീമിനെയാണ്‌ ഷാറൂഖ്‌ സ്വന്തമാക്കിയത്‌. പരസ്യ വിപണിയില്‍ നല്ല മാര്‍ക്കറ്റുള്ള രണ്ട്‌ കമേഷ്യല്‍ ഐക്കണുകളാണ്‌ ഷാറൂഖും സൗരവും. ഇവര്‍ ഒരുമിച്ചു ചേരുമ്പോഴോ? കാര്യങ്ങള്‍ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ.ക്രിക്കറ്റിനെ ഇങ്ങനെ മാര്‍ക്കറ്റ്‌ ചെയ്യുന്നതിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ച്‌ പരാതി ഉയരുന്നുണ്ട്‌. പക്ഷെ ഒരു കാര്യം അംഗീകരിക്കാതിരിക്കാന്‍ ആവില്ല. പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കുമൊത്ത്‌ പരിണമിക്കാതെ ഒരു ഗെയ്‌മിനും നിലനില്‍പ്പില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്നോട്ട്‌ വെച്ച കാല്‍ ഇനി പിറകോട്ടെടുക്കാന്‍ കഴിയില്ല.

Monday, February 25, 2008

ധോനിയാണ്‌ താരം


2011ലെ ലോകകപ്പ്‌ , അതാണ്‌ ലക്ഷ്യമെന്ന്‌ ക്യാപ്‌റ്റന്‍ ധോനി പറയുന്നു. ലോകകപ്പ്‌ ജയിക്കാന്‍ പോന്ന ഒരു ടീമിനെ കെട്ടിപ്പടുക്കണം. ശ്രമം ഇപ്പോഴേ തുടങ്ങണം. തികച്ചും അപ്രതീക്ഷിതമായി പ്രഥമ ട്വന്റി- 20 ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ച നായകനാണ്‌ ധോനി. അതുകൊണ്ട്‌ ധോനിയുടെ വാക്കുകള്‍ സെലക്‌റ്റര്‍മാര്‍ക്ക്‌ ചെവികൊള്ളാതിരിക്കാന്‍ കഴിയില്ലായിരുന്നു. ഓസ്‌ട്രേലിയയിലെ സി ബി സീരിസ്‌ ത്രിരാഷ്ട്ര ഓകദിന ക്രിക്കറ്റ്‌ പരമ്പരക്കുള്ള ടീമില്‍ ധോനിയുടെ താല്‍പര്യപ്രകാരം കൂടുതല്‍ യുവതാരങ്ങള്‍ക്ക്‌ ഇടം നല്‍കിയതിന്‌ കാരണം അതുതന്നെ. മികച്ച ഫോമില്‍ കളിക്കുകയായിരുന്ന സൗരവ്‌ ഗാംഗുലിയേയും മിസ്‌റ്റര്‍ റിലയബിള്‍ ആയ രാഹുല്‍ ദ്രാവിഡിനേയും പോലും പൂര്‍ണമനസ്സോടെയല്ലാതെ സെലക്‌റ്റര്‍മാര്‍ മാറ്റിനിര്‍ത്തി. അതിന്റെ പേരില്‍ സെലക്‌റ്റര്‍മാര്‍ക്ക്‌ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. ഇതിനെല്ലാം മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കുകയും വിവാദം ഉടലെടുക്കുകയും ചെയ്‌തു. ആ സമയത്ത്‌ ധോനിയായിരുന്നു കൂടുതല്‍ വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരുന്നത്‌. സത്യത്തില്‍ അപ്പോള്‍ അയാള്‍ക്ക്‌ വന്നുചേര്‍ന്ന ഉത്തരവാദിത്വം ഏറെ വലുതായിരുന്നു. തന്റെ ഇംഗിതമനുസരിച്ചൊരു ടീമിനെ കിട്ടിയിരിക്കുന്നു. അങ്ങനെയൊരു ടീമിനെ സെലക്‌റ്റ്‌ ചെയ്‌തതിന്റെ പേരില്‍ സെലക്‌റ്റര്‍മാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. കൂടുതലും യുവാക്കള്‍ ഉള്‍പ്പെട്ട, പുതുമുഖങ്ങളുടെ ടീം ദയനീയമായി പരാജയപ്പെട്ടാല്‍ അതിന്റെ പ്രതികരണം അതീവ രൂക്ഷമായിരിക്കും. തന്റെ ക്യാപ്‌റ്റന്‍ സ്ഥാനം മാത്രമല്ല, ടീമിലെ ഇടം തന്നെ നഷ്ടമാവാം. എന്നാല്‍ ഇത്ര ദുഷ്‌ക്കരമായ ഒരു ഘട്ടത്തെ സ്വതസിദ്ധമായ ലാഘവത്തോടെ നേരിട്ടുവെന്നതാണ്‌ ധോനിയുടെ മിടുക്ക്‌. എന്തൊക്കെ വിവാദങ്ങള്‍ ഉണ്ടായിട്ടും ധോനി പ്രതികരിച്ചിരുന്നില്ല. കളിക്കളത്തില്‍ കാണാമെന്നതായിരുന്നു അപ്പോഴെല്ലാം ക്യാപ്‌റ്റന്റെ നിലപാട്‌.കളിക്കളത്തില്‍ കണ്ടെതെന്താണ്‌ ? സി ബി സീരിസിലെ ബെസ്‌റ്റ്‌ ഓഫ്‌ ത്രീ ഫൈനല്‍ നടക്കാനിരിക്കുന്നേയുള്ളൂ. അതിന്റെ റിസല്‍ട്ട്‌ എന്തു തന്നെയായാലും ചില കാര്യങ്ങള്‍ ഇപ്പോള്‍ ഉറപ്പിച്ചുപറയനാവും. ധോനിയുടെ യങ്ങ്‌ ടീം യാത്രയുടെ തുടക്കം ഭംഗിയാക്കിയിരിക്കുന്നു. എത്ര മല്‍സരങ്ങള്‍ അവര്‍ ജയിക്കുന്നു എന്നതല്ല, കളിയോട്‌ അവര്‍ പുലര്‍ത്തുന്ന സമീപനവും അവരുടെ ശൈലിയും പ്രതീക്ഷകള്‍ നല്‍കുന്നതാണ്‌. ലോക ചാമ്പ്യന്‍മാരായ ഓസീസും റണ്ണറപ്പുകളായ ശ്രീലങ്കയുമായിരുന്നു ഈ ടൂര്‍ണമെന്റിലെ പ്രതിയോഗികള്‍. ശക്തരായ പ്രതിയോഗികള്‍ക്കെതിരെ കാര്യമായ ദൗര്‍ബല്യങ്ങളൊന്നും പ്രകടമാക്കാതെ അവര്‍ പോരാടി. ചില മല്‍സരങ്ങള്‍ ജയിച്ചു. എന്നാല്‍ ജയിച്ച മല്‍സരങ്ങള്‍ക്കെല്ലാമുപരി ധോനിയുടെ ടീമിന്റെ കരുത്ത്‌ തെളിയിച്ചത്‌ സിഡ്‌നിയില്‍ ഓസ്‌ട്രേലിയയോട്‌ തോറ്റുപോയ അവസാന ലീഗ്‌ മല്‍സരമാണ്‌. 50 ഓവറില്‍ 370 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ 4 വിക്കറ്റിന്‌ 51 റണ്‍സെന്ന നിലയിലേക്ക്‌ പതിച്ചു. അവിടെ വെച്ച്‌ നടത്തിയ പോരാട്ടം ഈ ടീമിനെക്കുറിച്ച്‌ നമുക്ക്‌ അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്‌. ഗൗതം ഗംഭീറിന്റെ സെഞ്ച്വറിയും റോബിന്‍ ഉത്തപ്പയുടെ ഹാഫ്‌ സെഞ്ച്വറിയും ആ റണ്ണുകള്‍ നേടിയ സാഹചര്യം പരിഗണിക്കുമ്പോള്‍ അതിഗംഭീരങ്ങള്‍ തന്നെയായിരുന്നു. ന്യൂസിലണ്ടുകാരാനായ അമ്പയര്‍ അല്‍ഹില്ലിന്റെ ചില സംശയകരമായ തീരുമാനങ്ങള്‍ കൂടിയാണ്‌ ഈ ഘട്ടത്തില്‍ ഇന്ത്യന്‍ വിജയത്തിന്‌ തടയിട്ടത്‌. ഗൗതം ഗംഭീര്‍ സ്റ്റംപ്‌ഡ്‌ ആയെന്ന്‌ തികച്ചും സംശയകരമായ സാഹചര്യത്തില്‍ തേഡ്‌ അമ്പയറോട്‌ തിരക്കാതെ തന്നെ ഹില്‍ വിധിച്ചുകളഞ്ഞു. റോബിന്റെ രണ്ടു റണ്‍ അനുവദിക്കാതിരുന്ന ഷോട്ട്‌റണ്‍ തീരുമാനവും അത്ര വിശ്വാസയോഗ്യമായി തോന്നിയില്ല. പരമ്പരയില്‍ ഉടനീളം ഗൗതം ഗംഭീര്‍ കാഴ്‌ചവെച്ച ബാറ്റിങ്‌ പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഏറ്റവും മികവ്‌ നേടിയ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍ ഗംഭീറാണ്‌. 2003ല്‍ ബംഗ്ലാദേശിനെതിരെ അരങ്ങേറ്റം കുറിച്ച ഗൗതമിനെയല്ല ഇപ്പോള്‍ നമ്മള്‍ കാണുന്നത്‌. അന്ന്‌ പരിമിതമായ ഷോട്ടുകള്‍ മാത്രമുള്ള ഫ്രണ്ട്‌ ഫൂട്ടില്‍ കയറി ഷോട്ടുകള്‍ കളിക്കാന്‍ ഭയക്കുന്ന ഒരു ശരാശരിക്കാരനെന്നേ ഗംഭീര്‍ തോന്നിച്ചിരുന്നുള്ളൂ. പക്ഷെ ഇപ്പോഴത്തെ 26 കാരന്‍ ക്രിക്കറ്റിലെ മിക്ക ഷോട്ടുകളും അതിന്റെ ചാരുതയോടെ കളിക്കാന്‍ പ്രാപ്‌തി നേടിയിരിക്കുന്നു. ക്രീസിന്‌ പുറത്ത്‌ സ്റ്റാന്‍സെടുത്ത്‌ ബ്രെറ്റ്‌ ലീയെ പോലുള്ള അതിവേഗ ബൗളര്‍മാരെ നേരിടാന്‍ ധൈര്യം കാണിക്കുന്നു. ഗൗതമിനെ ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ്‌ പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ നമ്മുടെ സെലക്‌റ്റര്‍മാര്‍ പശ്ചാത്തപിച്ചിരിക്കും. ഗാഭിറിനൊപ്പം ബാറ്റിങിന്റ ചുമതലയേറ്റെടുക്കാന്‍ ക്യാപ്‌റ്റനും കഴിഞ്ഞു. ധോനി ഇന്ത്യന്‍ ക്രിക്കറ്റിലേക്ക്‌ അവതരിച്ചത്‌ മേഘഗര്‍ജനമായാണ്‌. സെവാഗിനേക്കാള്‍ വലിയ വെടിക്കെട്ടുകാരനോയെന്ന്‌ നമ്മള്‍ അദ്‌ഭുതം കൂറിയതാണ്‌. കളിച്ച പന്തിനേക്കാള്‍ ഇരുപതെങ്കിലും അധികം റണ്‍സെന്നതായിരുന്നു അന്ന്‌ ധോനിയുടെ പതിവ്‌. അപ്പോള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‌ പുറത്തും ഇത്തരം ഷോട്ടുകള്‍ കളിക്കാന്‍, റണ്ണെടുക്കാന്‍ കഴിയുമോയെന്നൊരു ചോദ്യം ഉയര്‍ന്നിരുന്നു. ഫൂട്ടവര്‍ക്ക്‌ മോശം, മൂവ്‌ചെയ്യുന്ന പന്തുകള്‍ കളിക്കാനുള്ള ടെക്‌നിക്കില്ല...... അതു കാരണം ഇംഗ്ലണ്ടിലേയും ഓസീസിലേയും വിക്കറ്റുകളില്‍ മികവുകാട്ടാനാവുന്ന കാര്യം സംശയത്തിലാണെന്ന്‌ വിധഗ്‌ദര്‍ മുന്നറിയിപ്പ്‌ നല്‍കി. സംഗതി ശരിയാണെന്ന്‌ ഏഷ്യക്ക്‌ പറത്തേക്കുള്ള തന്റെ ആദ്യ പര്യടനങ്ങളില്‍ ധോനി തോന്നിപ്പിച്ചു. എന്നാല്‍ പ്രശ്‌നം സ്വയം തിരിച്ചറിഞ്ഞ ധോനി പെട്ടെന്ന്‌ തന്നെ അതിനെ അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി. ബൗണ്‍സും കൂടുതല്‍ മൂവ്‌മെന്‍രകുമുള്ള പിച്ചുകളില്‍ പ്രതികൂല സാഹടര്യങ്ങളില്‍ ബാറ്റ്‌ ചെയ്യേണ്ടി വര്‌ുമ്പോള്‍ ഏറ്റവും അനിവാര്യമായ ഗുണം ക്ഷമയാണെന്ന്‌ ധോനി തിരിച്ചറിഞ്ഞു. കരതലോടെ കളിച്ച്‌ വിക്കറ്റുമായി പൊരുത്തപ്പെട്ടശേഷം സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ മാത്രം ആക്രമിക്കുന്ന ശൈലിയിലേക്ക്‌ മാറി. സിംഗുളുകളുടെ പ്രാധാന്യം എന്തെന്ന്‌ തന്റെ ടീമംഗങ്ങളെ മുഴുവന്‍ ബോധ്യപ്പെടുത്തുന്ന രീതിയിലേക്ക്‌ ബാറ്റിങിനെ മാറ്റിയെടുക്കാന്‍ ധോനിക്ക്‌ കഴിഞ്ഞു. അഡ്‌ലെയ്‌ഡില്‍ ശ്രീലങ്കക്കെതിരായ മാച്ചില്‍ ഇന്ത്യയെ വിജയത്തിലേക്ക്‌ തോളിലേറ്റിയ ധോനിയുടെ 50 റണ്‍സില്‍ ഒറ്റ ബൗണ്ടറിയോ സിക്‌സറോ ഉണ്ടായിരുന്നില്ല. ഓര്‍ക്കാന്‍ നല്ല രസം, ഒന്നരകൊവ്വം മുമ്പു വരം ധോനി ഇങ്ങനെയൊരു ഇന്നിങ്ങ്‌സ്‌ കളിക്കുന്ന കാര്യം സങ്കല്‍പ്പിക്കാന്‌ഡ കഴിയുമായിരുന്നോ? സാഹചര്യത്തിന്‌ അനുസരിച്ച്‌ മാറാന്‍ കഴിയുക എന്നത്‌ ഓന്തിന്റെ , ലക്ഷണമല്ല, മികച്ച ബാറ്റ്‌സ്‌മാന്‍മാരുടെ സവിശേഷതയാണ്‌. അഭിമാനത്തോടെ തന്നെ പറയാം ധോനിയാണ്‌ നമ്മുടെ താരം.......

Friday, February 1, 2008

പത്മവിഭൂഷണന്‍ സച്ചിന്‍


രണ്ടു ദശകങ്ങള്‍ക്ക്‌ മുമ്പാണത്‌, സച്ചിന്‍ രമേഷ്‌ തെണ്ടുല്‍ക്കര്‍ എന്ന പതിനഞ്ചുകാരനെ ചേര്‍ത്തുനിര്‍ത്തി അന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്‌റ്റനായിരുന്ന സുനില്‍ മനോഹര്‍ ഗാവസ്‌കര്‍ പറഞ്ഞു " നീ ഇന്ത്യക്ക്‌ വേണ്ടി കളിക്കണം. ഒന്നോ രണ്ടോ വര്‍ഷമല്ല, ദീര്‍ഘ കാലം. എന്റെ റെക്കോര്‍ഡുകള്‍ മുഴുവന്‍ തകര്‍ക്കണം. ടെസ്‌റ്റ്‌ മല്‍സരങ്ങളില്‍ 40 സെഞ്ച്വറിയും 15000 ല്‍ അധികം റണ്‍സും നീ നേടിയില്ലെങ്കില്‍ നിന്നെ ഞാന്‍ ചതച്ചരച്ചു കൊല്ലും. " സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഗാവസ്‌കര്‍ മാത്രമല്ല, പ്രതിഭ മറ്റുപലരും അന്നേ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. പക്ഷെ ഇത്ര കൃത്യമായി സച്ചിന്റെ ടാലന്റ്‌ അളെന്നെടുക്കാന്‍ ഗാവസ്‌കര്‍ക്കേ കഴിഞ്ഞിരുന്നുള്ളൂ. ഗാവസ്‌കറുടെ ഈ വാക്കുകളെ അതിശയോക്തിയായേ മറ്റുള്ളവര്‍ അന്ന്‌ കണ്ടിരുന്നുള്ളൂ. കാരണം ഇത്രയധികം റണ്‍സും സെഞ്ച്വറിയും മനുഷ്യസാധ്യമോയെന്ന്‌ സ്വാഭാവികമായും അവര്‍ ചിന്തിച്ചുപോയി. എന്നാല്‍ ഇന്നിതാ സച്ചിന്‍ ഗാവസ്‌കര്‍ നിശ്ചയിച്ചിരുന്ന ആ ലക്ഷ്യത്തിന്‌ അരികില്‍ എത്തി നില്‍ക്കുന്നു. സെഞ്ച്വറികളുടെ കാര്യത്തില്‍ സച്ചിന്‍ ഈലക്ഷ്യത്തിലും നിന്ന്‌ ഏറെ മുന്നോട്ട്‌ പോവുമെന്നു കരുതണം. " എനിക്ക്‌ ഇപ്പോഴും ക്രിക്കറ്റ്‌ കളിക്കാനുള്ള ആവേശവും ആഗ്രഹവുമുണ്ട്‌. അത്‌ അവസാനിക്കുന്ന വരെ ഞാന്‍ കളിക്കും. രണ്ടോ മൂന്നോ വര്‍ഷം കൂടി ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ തുടരുകയെന്നതാണ്‌ സച്ചിന്റെ ആഗ്രഹമെന്ന്‌ അദ്ദേഹത്തിന്റെ മനമറിയുന്ന സുഹൃത്തുക്കള്‍ സൂചിപ്പിക്കുന്നു. അപ്പോള്‍ പതിനയ്യായിരം റണ്‍സെന്നതും അപ്രാപ്യമല്ലെന്ന്‌ നമുക്ക്‌ കരുതാം. ഗാവസ്‌കര്‍ ആഗ്രഹിച്ചിരുന്നത്‌ പോലെ റണ്‍സിലും സെഞ്ച്വറികളിലുമെല്ലാം സച്ചിന്‍ അദ്ദേഹത്തിന്റെ ഏറെ മുന്നിലെത്തികഴിഞ്ഞിരിക്കുന്നു.ഗാവസ്‌കര്‍ പറയാത്ത, പ്രവചിക്കാത്ത ഒരു കാര്യം കൂടി സ്വാഭാവികമായും ഇവിടെ ചിന്തിച്ചുപോവും. ഏകദിന ക്രിക്കറ്റില്‍ സച്ചിന്‍ എത്ര സെഞ്ച്വറിയും റണ്‍സും നേടിയിരിക്കുന്നു എന്നതാണത്‌. ഈ വരികള്‍ എഴുതുമ്പോള്‍, 15962 റണ്‍സും 41 സെഞ്ച്വറിയുമാണ്‌ സച്ചിന്റെ സമ്പാദ്യം. ടെസ്റ്റിലും ഏകദിനത്തിലും കൂടെ 27744 റണ്‍സും 80 സെഞ്ച്വറിയും. ഇത്‌ കേള്‍ക്കുമ്പോള്‍ ക്രിക്കറ്റിന്റെ ബാലപാഠമറിയുന്ന ഏതൊരാളും പറഞ്ഞുപോവുന്നത്‌ "എന്റമ്മോ " എന്നുമാത്രമാവും. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സു നേടുന്ന ബാറ്റ്‌സ്‌മാന്‍ എന്നൊരു റെക്കോര്‍ഡു മാത്രമേ ഇനി സച്ചിന്‌ നേടാനുള്ളൂ. 11953 റണ്‍സ്‌ നേടിയ ബ്രയാന്‍ ലാറയാണ്‌ ഇപ്പോള്‍ സച്ചിന്‌ മുന്നിലുള്ളത്‌. അതു മറികടക്കാന്‍ സച്ചിന്‌ ഇനി കേവലം 172 റണ്‍സു മതി. ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ്‌ പരമ്പരയില്‍ രണ്ടു സെഞ്ച്വറിയുള്‍പ്പെടെ 493 റണ്‍സെടുത്ത്‌ സച്ചിന്‍ ടോപ്‌സ്‌കോററായി. എത്ര റണ്‍സെടുത്തു എന്നതിലല്ല, ആ റണ്‍സ്‌ നേടിയ രീതിയാണ്‌ ആരാധകരെ ആഹ്ലാദിപ്പിക്കുന്നത്‌. തന്റെ കരിയറിന്‍രെ തുടക്കകാലത്തെ അനുസ്‌മരിപ്പിക്കും വിധം ബൗളര്‍മാര്‍ക്കു മേല്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്താന്‍ സച്ചിന്‌ ഈ പരമ്പരയില്‍ ഉടനീളം കഴിഞ്ഞു. തന്റെ ചെറുപ്പത്തിലെ പോലെ റിഫ്‌ളക്ഷനും ( പന്തിനോട്‌ പ്രതികരിക്കാനുള്ള നൈസര്‍ഗ്ഗികമായി പ്രതികരിക്കാനുള്ള കഴിവ്‌) കാഴ്‌ചശക്തിയും സച്ചിനിപ്പോള്‍ ഇല്ലായിരിക്കും. മുപ്പത്‌ വയസ്സ്‌ പിന്നിട്ട ഏത്‌ ബാറ്റ്‌സ്‌മാനും സംഭവിക്കുന്നതാണിത്‌. പക്ഷെ ഈ പോരായിമകളെ നിരന്തര പരിശീലനവും തന്റെ മികച്ച ബാറ്റിങ്‌ ടെക്‌നിക്കുകളും കൊണ്ടു മറികടക്കാന്‍ സച്ചിനി കഴിയുന്നു. ഏല്ലാത്തിനും അപ്പുറം സച്ചിന്‍ തന്നെ വ്യക്തമാക്കിയപോലെ ക്രിക്കറ്റ്‌ കളിക്കാനുള്ള ആവേശം സച്ചിനില്‍ ഒട്ടും ചോര്‍ന്ന്‌ പോയിട്ടില്ല. തന്റെ കരിയര്‍ കൃത്യമായി പ്ലാന്‍ ചെയ്‌താണ്‌ സച്ചിന്‍ ഓരോ അടിയും മുന്നോട്ടുവെക്കുന്നത്‌. ടെന്നീസ്‌ എല്‍ബോ രോഗബാധിതനായപ്പോള്‍, എന്തെല്ലാം സമ്മര്‍ദ്ധങ്ങള്‍ ഉണ്ടായപ്പോഴും രോഗം പൂര്‍ണമായും ഭേധമാവുന്നത്‌ വരെ കളിയില്‍ നിന്ന്‌ വിട്ടുനില്‍ക്കാനാണ്‌ സച്ചിന്‍ തുനിഞ്ഞത്‌. തല്‍ക്കാലത്തോക്ക്‌ കളിക്കാനുള്ള ഫിറ്റ്‌നസ്സും ശാരീരിക ശേഷിയും നേടുകയല്ല, തന്റെ കരിയര്‍ പരമാവധി മുന്നോട്ടുകൊണ്ടു പോവാന്‍ കഴിയും വിധത്തില്‍ പരിക്കുകളും അസുഖങ്ങളും അപ്പോള്‍ തന്നെ പൂര്‍ണമായും ചികില്‍സിച്ച്‌ ഭേദമാക്കുകായാണ്‌ സച്ചിന്‍ ചെയ്‌തത്‌. ഭാവിയിലേക്ക്‌ കണ്ണുനട്ടുകൊണ്ടുള്ള ഇത്തരം പ്ലാനിങ്ങാണ്‌ സച്ചിന്റെ വിജയരഹസ്യം. തീര്‍ച്ച, ഇനിയും നമ്മുടെ ലിറ്റില്‍ നമ്മളെ ആഹ്ലാദിപ്പിച്ചുകൊണ്ടിരിക്കും.